രാഖൈനിലെ പൂട്ടിയ സ്‌കൂളുകള്‍ തുറന്നു

മ്യാന്മര്‍ സൈന്യത്തിന്റെ വംശീയാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന രാഖൈനിലെ സ്‌കൂളുകള്‍ തുറന്നതായും എന്നാല്‍, സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ട്. ഇപ്പോഴും ജീവനുംകൊണ്ട് റോഹിങ്ക്യകള്‍ ഇവിടെനിന്ന് പലായനം ചെയ്യുകയാണ്.
അതിനിടെയാണ് അതിക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ട മങ്‌ദോ, ബുത്തിദോങ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ തുറന്നതായി വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് മ്യാന്മറിലെ ഗ്ലോബല്‍ ന്യൂ ലൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ സുരക്ഷിതമാണെന്നും എന്നാല്‍, ബംഗാളി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ടെന്നും രാഖൈനിലെ വിദ്യാഭ്യാസ അധികൃതര്‍ പറഞ്ഞു. ബുത്തിദോങ് മേഖലയില്‍നിന്ന് പുറപ്പെട്ട അഭയാര്‍ഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ച കുട്ടികള്‍ അടക്കം 60തോളം പേര്‍ മരിച്ചിരുന്നു. വടക്കന്‍ രാഖൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മാധ്യമങ്ങള്‍ക്കും സഹായ സംഘങ്ങള്‍ക്കും ഇവിടേക്ക് പ്രവേശനമില്ല.
അതിനിടെ, കോക്‌സ് ബസാറില്‍ എത്തിയ അഭയാര്‍ഥികളില്‍ 15000ത്തോളം പേരെ മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ജില്ലയിലെ ക്യാമ്പുകളില്‍ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു. നേരത്തെ തദ്ദേശീയരായ മുസ്‌ലിംകളും ന്യൂനപക്ഷ ഗോത്ര വിഭാഗവുമായ ബുദ്ധിസ്റ്റുകളും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണിത്. എന്നാല്‍, 1997ല്‍ വിമത ബുദ്ധിസ്റ്റുകള്‍ ബംഗ്ലാദേശ് സര്‍ക്കാറുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതോടെ ഇവിടെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരുന്നു. എങ്കിലും ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്.
റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സാന്നിധ്യം ഇതിന് ആക്കം കൂട്ടുമോ എന്ന ആശങ്ക ബംഗ്ലാദേശ് സര്‍ക്കാറിനുണ്ട്. ജില്ലയില്‍ സമാധാനം ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ക്കും തുടക്കമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ലക്ഷത്തോളം റോഹിങ്ക്യകള്‍ രാജ്യത്ത് ഇതുവരെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. തിങ്ങിനിറഞ്ഞ ക്യാമ്പുകളില്‍ ദുരിത ജീവിതമാണ് ഇവര്‍ നയിക്കുന്നത്.
https://www.facebook.com/Malayalivartha
























