വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം മൂന്ന് അമേരിക്കക്കാർക്ക്

2017ലെ വൈദ്യശാസ്ത്ര നോബൽ പുരസ്‌ക്കാരത്തിന് മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ അർഹരായി. ജന്തുക്കളുടെയും സസ്യങ്ങളുടെയും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തന്മാത്രകളുടെ പ്രവർത്തനരീതിയുടെ കണ്ടുപിടിത്തത്തിനാണ് ജെഫ്രി ഹാൾ, മൈക്കൽ റോസ്ബാഷ്, മൈക്കൽ യങ് എന്നിവർ പുരസ്കാരത്തിന് അർഹരായത്. 73കാരനായ ജെഫ്‌റി ഹാൾ പ്രശസ്തമായ ബ്രാൻഡിസ്, മസാചൂസറ്റ്സ് സർവകലാശാലകളിൽ ഗവേഷകനായിരുന്നു. ജെഫ്‌റി ഹാളിന്റെ സഹപ്രവർത്തകനും ഗവേഷകനുമാണ് മൈക്കൽ റോസ്‌ബാഷ്. ന്യൂയോർക്കിലെ റോക്ഫെല്ലർ യൂണിവേഴ്സിറ്റി അധ്യാപകനാണ് മൈക്കൽ യങ്.
ഭൂമിയിലെ മാറ്റങ്ങൾക്ക് കാരണമാകുന്ന വിധം സസ്യങ്ങളും മൃഗങ്ങളും മനുഷ്യനും ജീവശാസ്ത്രപരമായ താളവുമായി എങ്ങനെ താദാത്മ്യം പ്രാപിക്കുന്നുവെന്നാണ് പഠനം വിശദീകരിക്കുന്നത്. പഴയീച്ചകളിൽ നടത്തിയ പരീക്ഷണത്തിലാണ് അവയുടെ ജൈവിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീൻ ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ പെട്ടത്. ഉറക്കം, വിശപ്പ് തുടങ്ങിയ ആന്തരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ജീനുകളും പ്രോട്ടീനുകളും ഓരോ ബാഹ്യ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പുതിയ കണ്ടെത്തൽ വിശദീകരിക്കുന്നു. 11 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള പുരസ്‌ക്കാരത്തോടെയാണ് എല്ലാ വർഷവും വിവിധ വിഷയങ്ങൾക്കുള്ള നോബൽ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha
























