ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ആത്മഹത്യ ചെയ്തു; മാസങ്ങളായി കാസ്ട്രോ ജൂനിയർ വിഷാദ രോഗത്തിനടിമയെന്നു റിപ്പോർട്ടുകൾ

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ മൂത്ത മകന്‍ ഫിദല്‍ കാസ്‌ട്രോ ദിയാസ്-ബലാര്‍ട് ആത്മഹത്യ ചെയ്തതായി ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡയസ് ബല്ലാര്‍ട്ടിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ മാസങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു 68 കാരനായ ദിയാസ്-ബലാര്‍ട്.
കാസ്ട്രോ ജൂനിയര്‍ ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടില്‍ നിരവധി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികിത്സയിലായിരുന്നു. കാസ്ട്രോയുമായി വളരെ രൂപസാദൃശ്യമുണ്ടായിരുന്ന ഡയസ് ബല്ലാര്‍ട്ട് ഫിഡലിറ്റോ എന്നും അറിയപ്പെട്ടിരുന്നു.
മോസ്കോയിലായിരുന്നു ബലാര്‍ട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം ഉപദേഷ്ടാവായിരുന്നു ബലാര്‍ട്ട്. ക്യൂബ അക്കാഡമി ഓഫ് സയന്‍സിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം.
കാസ്‌ട്രോയുടെ ആദ്യ ഭാര്യ മിര്‍ത ഡിയാസ് ബലാര്‍ട്ട് ഗുട്ടറസിലാണ് ബലാര്‍ട്ട് ജനിച്ചത്. നിയമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് മിര്‍തയെ കാസ്ട്രോ വിവാഹം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ്, 2016 നവംബര്‍ 26 ന് തന്റെ 90 മത്തെ വയസ്സിലാണ് കാസ്ട്രോ മരിക്കുന്നത്.
https://www.facebook.com/Malayalivartha























