സന്തോഷ നിമിഷങ്ങൾ പകർത്തിയതിന്റെ പേരിൽ ദമ്പതികൾക്ക് നഷ്ടമായത് തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പമുള്ള ഒരു പതിറ്റാണ്ടു കാലം

കുടുംബ ചിത്രങ്ങളെടുക്കുന്നതു സർവ്വ സാധാരണമാണ് എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രം എടുത്തതിന്റെ പേരിൽ നഷ്ടമായത് ഒരു പതിറ്റാണ്ടോളം കാലമാണ്. യുഎസ് ദമ്പതികളായ ലിസയും എ ജെ ഡിമാരേയുമാണ് കുടുംബ ചിത്രത്തിന്റെ പേരില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടത്. 2008 ലാണ് അഞ്ചും നാലും ഒന്നരയും വയസ്സുള്ള മക്കളോടൊപ്പം ഈ ദമ്പതികൾ സാന്‍ ഡിയാഗോ സന്ദര്‍ശിക്കുന്നത്.
വെക്കേഷന്‍ ആസ്വദിക്കുന്നതിന്റെ സന്തോഷ നിമിഷങ്ങളുടെ നൂറുകണക്കിന് ഫോട്ടൊ എടുത്തു. തിരിച്ച് വീട്ടില്‍ പോകുന്നതിന് മുൻപ് ക്യാമറയിലെ ഫോട്ടോ പ്രിന്റിനായി വാള്‍മാര്‍ട്ടില്‍ ഏല്‍പ്പിച്ചു. എന്നാൽ പിറ്റേ ദിവസം തന്നെ വീട്ടില്‍ പോലീസ് എത്തി, അവര്‍ പകര്‍ത്തിയ ഫോട്ടോകളില്‍ പോര്‍ണോഗ്രഫി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന പരാതിയുമായാണ് പോലീസ് എത്തിയത്. വാള്‍മാര്‍ട്ടില്‍ നിന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ തോര്‍ത്ത് പുതച്ച പെണ്‍കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു എന്നും മറ്റേതില്‍ കുട്ടിയുടെ ഗുഹ്യഭാഗം കാണാം എന്നും ആരോപിച്ചായിരുന്നു കേസ്.
ദമ്പതിമാർ കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍ ആണോ എന്നുള്ള അന്വേഷണങ്ങളുമായി അവര്‍ ഡിമാരെ ദമ്പതിമാരെ നിരീക്ഷിച്ചു. ഇതിനിടയില്‍ കുട്ടികളെ നിയമപരമായി സുരക്ഷിത കസ്റ്റഡിയിലേക്ക് വിട്ടു.
പിന്നീട് ഡിമാരെ ദമ്പതികളുടെ നീണ്ട നിയമപോരാട്ടം വര്‍ഷങ്ങളോളം നീണ്ടു. ഒടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു നിര നിയമപോരാട്ടങ്ങള്‍ അവസാനിച്ചുകൊണ്ട് കേസ് തീര്‍പ്പിലെത്തിയത്. ഇത്രയും വര്‍ഷം തങ്ങളുടെ കുട്ടികളെ അനധികൃതമായി തങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു എന്ന് മാത്രമാണ് ഡിമാരെ ദമ്പതികള്‍ വാദിച്ചത്.
അധികൃതര്‍ കുറ്റം തെളിയിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ആരോപിക്കപ്പെടുന്ന ചിത്രത്തില്‍ യാതൊന്നും തന്നെയില്ലെന്നും അതൊരു സാധാരണ കുടുംബചിത്രമാണ് എന്നും കോടതി വിധിയെഴുതി. ദമ്പതികള്‍ ഭരണഘടനാലംഘനം ആരോപിച്ച് അധികൃതര്‍ക്കെതിരെയും പരാതി നല്‍കി.
ദമ്പതികൾ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നതായി വിശ്വസിക്കാന്‍ ഒന്നും തന്നെയില്ല എന്നാണ് കേസില്‍ വിധി പറഞ്ഞ ജഡ്ജി നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha























