4000 ത്തോളം സുന്ദരികളെ തോല്‍പിച്ച് മിസ് കസാഖിസ്ഥാന്‍ പട്ടം; പെണ്ണായി മാറിയ യുവാവിന്റെ ഏറ്റുപറച്ചിൽ തരംഗമാകുന്നു

വേഷം മാറി പറ്റിക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ വേഷം മാറി സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു മുന്നിലെത്തുന്നത് ഒരുപക്ഷെ ഇതാദ്യമായിരിക്കും. സംഭവം എന്താണെന്നല്ലേ ?... കസാഖിസ്ഥാന്‍ യുവാവായ ഇലേയ് ഡ്യാഗിലേവ് എന്ന 22 കാരന്‍ അലിന അയിലേവ എന്ന പേരില്‍ സുന്ദരീ പട്ടത്തിനുള്ള മത്സരത്തില്‍ പങ്കെടുക്കുകയും 4000ത്തോളം സുന്ദരികളെ തോല്‍പിച്ച് മിസ് കസാഖിസ്ഥാന്‍ പദത്തിലെത്തുകയും ചെയ്തു.
എന്നാൽ കിരീടം ഉറപ്പാകുമെന്ന അവസ്ഥയിലായപ്പോൾ ഇലേയ് താന്‍ സ്ത്രീയല്ല പുരുഷനാണെന്ന് പ്രഖ്യാപിച്ച് ഏവരെയും ഞെട്ടിക്കുകയായിരുന്നു. സൗന്ദര്യത്തെ സംബന്ധിച്ചുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് താനീ മത്സരത്തില്‍ സ്ത്രീയായി ചമഞ്ഞ് പങ്കെടുത്തതെന്ന് യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു.
തനിക്ക് സ്വാഭാവികമായ സൗന്ദര്യമുണ്ടെന്നാണ് ഇലേയ് അവകാശപ്പെടുന്നത്. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന മിക്ക സ്ത്രീകളും ഒരേ മെയ്ക്കപ്പിട്ട് , ഒരേ സ്റ്റൈലില്‍ നടക്കുന്നതിനാല്‍ അവരെല്ലാം ഒരേ പോലെയാണിരിക്കുന്നതെന്നും ട്രെന്‍ഡുകളെ പിന്തുടര്‍ന്നാല്‍ തങ്ങള്‍ക്ക് സൗന്ദര്യം വരുമെന്നാണ് അവര്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ താന്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നും യുവാവ് പറയുന്നു.
കസാഖിസ്ഥാനിലുടനീളമുള്ള നിരവധി പേര്‍ ഓണ്‍ലൈനില്‍ ഈ യുവാവിനെ ' സൗന്ദര്യറാണി' യാക്കാന്‍ വോട്ട് ചെയ്തിരുന്നു. സൗന്ദര്യകിരീടം നേടിയ ശേഷം തന്റെ ഐഡന്ററ്റി വെളിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
തുടക്കത്തില്‍ കസാഖിസ്ഥാനിലെമ്പാടു നിന്നും 4000 ത്തോളം പേരായിരുന്നു ഈ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചിരുന്നത്. ഒന്നാം സ്ഥാനത്തെത്തിയ ആള്‍ പുരുഷനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്നാണ് സംഘാടകര്‍ പ്രതികരിച്ചിരിക്കുന്നത്.
ഇദ്ദേഹം പുരുഷനാണെന്ന് വെളിപ്പെടുത്തയതിനെ തുടര്‍ന്ന് ഉടനടി മത്സരത്തില്‍ നിന്നും നീക്കം ചെയ്യുകയും തുടര്‍ന്ന് അടുത്ത സ്ഥാനത്തുള്ള 18കാരിയായ അയ്കെറിം ടെമിര്‍ഖനോവയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. അയ്കെറിമിന് സെമിഫൈനലില്‍ 1972 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അലിന അയിലേവ 2012 വോട്ടുകളായിരുന്നു ലഭിച്ചത്.
https://www.facebook.com/Malayalivartha























