തായ്‌വാനെ നടുക്കി ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത

തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. തീരനഗരമായ ഹുവാലിയന് വടക്കുകിഴക്ക് 21 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനമുണ്ടായത്.
ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും തുറമുഖ നഗരമായ ഹുവാലിയിൽ രണ്ടു മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായും പ്രധാനമന്ത്രി വില്യം ലായ് പറഞ്ഞു.
ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ആളുകള്‍ അതിനുള്ളില്‍ അകപ്പെടുകയും ചെയ്തതാണ് പരുക്കേറ്റവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്. ഒരു ഹോട്ടലും അപ്പാര്‍ട്ട്മെന്റ് ബ്ലോക്കും ഭൂചനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു.
പ്രദേശികസമയം രാത്രി 11.50 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. ഹുവാലിയനിലെ ആഡംബര ഹോട്ടലായ മാര്‍ഷലും മറ്റൊരു അപ്പാര്‍ട്മെന്റിനുമാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. മാര്‍ഷല്‍ ഹോട്ടലിന്റെ ഒരുവശം ചെരിഞ്ഞിട്ടുണ്ട്. ആശുപത്രി ഉള്‍പ്പെടെ അഞ്ചിലധികം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റോഡുകളില്‍ വിള്ളലുകളും വീണിട്ടുണ്ട്.
തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് 149 പേരെ രക്ഷപ്പെടുത്തിയതായി ഹുവാലിയന്‍ അഗ്നിരക്ഷാ വകുപ്പ് അറിയിച്ചു. കുറച്ചാളുകള്‍ കെട്ടിടങ്ങളുടെ ഉള്ളില്‍ പെട്ടുപോയിട്ടുണ്ടെന്നും എന്നാല്‍ ഇവരുടെ കണക്ക് വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























