ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് വര്‍ഷം തോറും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെ ; അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാന്‍ അഭിപ്രായവോട്ടെടുപ്പ്

അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം കടുത്ത സദാചാരവിരുദ്ധതയായാണ് പരിഗണിക്കുന്നത്. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യത്തിനോ സ്ത്രീകളുടെ ജീവന്‍ തന്നെ അപകടകരമായ സാഹചര്യത്തില്‍ പോലുമോ ഗര്‍ഭഛിദ്രത്തെ നിയമം അനുവദിക്കുന്നില്ല. നിയമനടപടികളും വിചാരണയും ഭയന്ന് ഡോക്ടര്‍മാരും ഗര്‍ഭഛിദ്രം ചെയ്യാന്‍ തയ്യാറാകില്ല. എന്നാൽ ഈ നിയമം മാറ്റിയെഴുതാൻ സ്ത്രീകള്‍ പരസ്യമായി രംഗത്ത് വന്നതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തില്‍ രാജ്യത്തെ ഫെമിനിസ്റ്റുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 8 ന് അര്‍ജന്റീനാ തലസ്ഥാനത്തെ സ്ത്രീകള്‍ മാര്‍ച്ചു നടത്തിയിരുന്നു.
അര്‍ജന്റീനയില്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിയമം മാറ്റിയെഴുതുന്ന ബില്ല് ഈ മാസം അവസാനത്തോടെ വോട്ടിനിടും. ഭ്രൂണം 14 ആഴ്ച വളര്‍ച്ചയെത്തും മുമ്പ് ഗര്‍ഭഛിദ്രമാകാമെന്ന നിലയില്‍ നിയമം കൊണ്ടു വരാനാണ് സാധ്യത. 13 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ അഭിപ്രായ സര്‍വേ നടത്താമെന്ന് അര്‍ജന്റീന അധികൃതര്‍ തീരുമാനിച്ചത്.
എല്ലാ 30 മണിക്കൂറിലും ഒരു സ്ത്രീ വീതം അര്‍ജന്റീനയില്‍ ലിംഗപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള അക്രമത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകള്‍. ഇതോടെ 2015 മുതല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യക്കാരുടെ എണ്ണം കൂടുകയാണ്. നിയമവിരുദ്ധമാണെങ്കിലും ഓരോ വര്‍ഷവും അര്‍ജന്റീനയില്‍ രഹസ്യമായി നടക്കുന്നത് അഞ്ചു ലക്ഷം ഗര്‍ഭഛിദ്രങ്ങളാണ്. എന്നാല്‍ വിവരം ഏതെങ്കിലും രീതിയില്‍ പുറത്തായാല്‍ ആ യുവതി ജയിലില്‍ കിടക്കേണ്ടി വരും. 24 പ്രവിശ്യകളിലെ 17 ലും ഗര്‍ഭിണികള്‍ മരണമടയുന്നതിന്റെ പ്രധാന കാരണവും രഹസ്യമായ ഗര്‍ഭഛിദ്രമാണ് എന്നതാണ് വനിതാവിമോചന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഉറുഗ്വേയില്‍ മാത്രമാണ് ഗര്‍ഭഛിദ്രം നിയമപരം. 2012 ല്‍ ഈ നിയമം കൊണ്ടു വന്ന ശേഷം ഗര്‍ഭഛിദ്രം വഴിയുള്ള മരണനിരക്ക് ഉറുഗ്വേയില്‍ കുറഞ്ഞു. 1990 കളില്‍ 30 ശതമാനം മരണവും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം വഴിയായിരുന്നു. യാതൊരു സുരക്ഷിതത്വമില്ലാത്ത പ്രാകൃതമായ രീതിയില്‍ നടത്തപ്പെടുന്ന ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് 49,000 പേരെയാണ് വര്‍ഷം തോറും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha























