മനുഷ്യനെ കുത്തിയാല്‍ കൊതുക് ചാകുമോ...? പുതിയ കണ്ടെത്തലുമായി ഗവേഷകർ

ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്നത് കൊതുകാണ് .മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക്. കൊതുക് കുത്തുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളാൽ നിരവധി ആളുകളാണ് മരിക്കുന്നത്. എന്നാൽ കഥമാറി. മനുഷ്യനെ കുത്തിയാല്‍ ഇനി കൊതുക് ചാകും.
കെനിയ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. രക്തത്തില്‍ ഐവര്‍മെക്ടിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം വഴി മനുഷ്യനെ കുത്തുന്ന കൊതുക് ചാകും. മലേറിയ രോഗികള്‍ ഉൾപ്പെടെയുള്ളവരിൽ ഐവര്‍മെക്ടിന്‍ കുത്തിവയ്ക്കുകയായിരുന്നു. മൂന്ന് ദിവസമാണ് മരുന്ന് നല്‍കിയത്. ഇവരുടെ രക്തം കുടിച്ച 97 ശതമാനം കൊതുകുകളും ചത്തതായി 'ദ് ലാന്‍സെറ്റ് ഇന്‍ഫെക്ടിയസ് ഡിസീസ്' റിപ്പോര്‍ട്ട് ചെയ്തു. രാസഘടകം സ്വീകരിക്കുന്ന മനുഷ്യരുടെ രക്തത്തില്‍ 28 ദിവസം വരെ ഇതിന്റെ സാന്നിധ്യമുണ്ടാകും. കെനിയയില്‍ നിന്നുള്ള 139 വളണ്ടിയര്‍മാരുടെ സഹായത്തോടെയായിരുന്നു ഈ മരുന്നു പരീക്ഷണം.
https://www.facebook.com/Malayalivartha























