2 ദിവസം 48 കോടി; ഷാജി പാപ്പനും പിള്ളേരും ചീറി പായാണ് മക്കളേ...

മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിച്ച് പായുകയാണ് ഷാജി പാപ്പനും പിള്ളേരും. മലയാള സിനിമ ചരിത്രത്തിൽ വൻ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് ആട് 3 എന്ന ചിത്രം. റിലീസ് ചെയ്ത് ആദ്യ 2 ദിനം കൊണ്ട് മാത്രം 48 കോടി രൂപക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രം വലിയ വിജയ പ്രതീക്ഷയാണെന്ന് ആദ്യം മുതൽ തന്നെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ആ പ്രതീക്ഷയ്ക്ക് ഒട്ടും കുറവ് വരുത്തിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഭവങ്ങളും ഒട്ടും സാധാരണമല്ലാത്ത രീതിയിൽ അവതരിപ്പിച്ച് മലയാളികളെ ചിരിപ്പിക്കാൻ പാപ്പനും പിള്ളേർക്കും സാധിച്ചു എന്നത് ഒട്ടും സംശയമില്ലാതെ പറയാൻ സാധിക്കുന്ന കാര്യമാണ്. മാർച്ച് 19 നു ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ആദ്യ ദിനം 18 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.
ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാൾ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകർ നൽകുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവ നേടിയ ആകെ കളക്ഷനേക്കാൾ കൂടുതൽ ആണ് ആട് 3 ആദ്യ 2 ദിവസം കൊണ്ട് നേടിയെടുത്തത്. പ്രേക്ഷകർ തന്ന ഈ വിജയവും സ്നേഹവും പിന്തുണയും ചിത്രത്തിൻ്റെ അവസാന ഭാഗം വൈകാതെ തന്നെ ആരംഭിക്കാനുള്ള പ്രചോദനമാണ് നൽകുന്നത് എന്ന് നിർമ്മാതാക്കൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്". ഇപ്പോഴും ബുക്ക് മൈ ഷോയിൽ വമ്പൻ ട്രെൻഡിങ് തുടരുന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സുകളിൽ ആണ് പ്രദർശിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























