അപ്രതീക്ഷിത ദുരന്തം കേരളത്തെ വേട്ടയാടി; ഓണം അലവൻസ് റദ്ദാക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ചങ്കിൽ കുത്തിയതോടെ ഓണവിപണി കുത്തനെ ഇടിഞ്ഞു!!
ചിങ്ങം പിറന്നിട്ടും മലയാളികളിൽ ഓണത്തിന്റെ ആവേശമേയില്ല. ചിങ്ങ പുലരിയിൽ സെറ്റ് സാരിയുമുടുത്ത് ഓഫീസിൽ പോകുമായിരുന്ന മലയാളി മങ്കമാർ സെറ്റ് വസ്ത്രങ്ങൾ ഉപേക്ഷിച്ചു. ആരുടെയും മുഖത്ത് സന്തോഷ ഭാവമില്ല. തുണി കടകൾ മരിച്ച വീടുപോലെ നിശബ്ദമാണ്. എങ്ങും വല്ലാത്ത ദുഃഖം തളം കെട്ടി കിടക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ബിസിനസിനെത്തുന്നവരെ കാണുന്നതേയില്ല. പെരുമഴ കലി തുള്ളിയതോടെ വഴിയോര കച്ചവടക്കാർ വഴിയാധാരമായി.
അപ്രതീക്ഷിത ദുരന്തമാണ് കേരളത്തെ വേട്ടയാടിയത്. മലയാളികൾക്ക് ഒരിക്കലും ഒന്നും സംഭവിക്കുകയില്ലെന്ന ഭാവമാണ് ഉണ്ടായിരുന്നത്. അണക്കെട്ടുകൾ നിറഞ്ഞാലും പേമാരി പെയ്താലും ഒന്നും വരില്ലെന്ന് ഓരോ മലയാളിയും വിശ്വസിച്ചിരുന്നു. എന്നാൽ എല്ലാം ഒറ്റയടിക്ക് ഇല്ലാതായി. കേരളം ദുഃഖ സാന്ദ്രമായി. പ്രധാനമന്ത്രി പോലും സംസ്ഥാനം സന്ദർശിക്കുന്ന സാഹചര്യം ഉണ്ടായി. പൊതുവേ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിധിയിലായി.
അത്തം തുടങ്ങിയിട്ടും അത്തപ്പൂക്കളങ്ങൾ കാണാനില്ല. സാധാരണ ഗ്രാമങ്ങളിലാണ് അത്തം നിറയാറുള്ളത്. എന്നാൽ ഗ്രാമങ്ങളിൽ നിന്നു പോലും അത്തത്തിന്റെ പൂവിളികൾ കേൾക്കാനില്ല. ഓണാഘോഷത്തിൽ നിന്നും സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും പിൻമാറി. കാറ്ററിംഗ് വ്യാപാര രംഗത്ത് വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരത്തിന് വടക്കോട്ട് വസ്ത്രവ്യാപാരശാലകൾ കോടി കണക്കിന് രൂപയുടെ സ്റ്റോക്ക് ഇറക്കിയതിൽ ദുരിഭാഗവും നഷ്ടത്തിലായി. കൂടുതലും വെള്ളം കൊണ്ടുപോയി. കോടികണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. അടുത്ത കാലത്തൊന്നും വ്യാപാരികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നാണ് റിപോർട്ട്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തം സംഭവിക്കുന്നത്. വയോധികരുടെ ഓർമ്മകളിൽ പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. സാധാരണ കുട്ടികൾക്കാണ് ഓണം പ്രധാനം. എന്നാൽ ഇക്കുറി കുട്ടികൾക്ക് പോലും ഓണത്തിന് ആവേശമില്ല. ടെലിവിഷൻ ചാനലുകളും പത്രങ്ങളും സജീവമായതിനാൽ കുട്ടികൾ പോലും ദുരന്ത വാർത്തയുടെ ഞെട്ടലിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിട്ടും കുട്ടികളിൽ ആവേശമില്ല. ദുരന്തം സംഭവിക്കാത്ത വീടുകളിൽ പോലും മൂടികിടക്കുന്നു.
സർക്കാർ ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ഈ മാസമാണ് പ്രൊഫഷണൽ ടാക്സ് ഈടാക്കുന്നത്. അതായത് 30,000 രൂപ ശമ്പളം വരുന്ന ഒരാൾ സർക്കാരിന് 5000 രൂപ നൽകേണ്ടി വരും.സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ചടത്തോളം ഇത് വലിയ പ്രതിസന്ധിയാണ്.
സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാൻ കഴിയാതെയായതോടെ ഓണസമ്മാനങ്ങളും ഇല്ലാതായി. ഓണത്തിനൊപ്പം ബക്രീദും ഇല്ലാതായി. സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാൻ കഴിയാതായതോടെ ഓണമേ വേണ്ടെന്ന തീരുമാനത്തിലാണ്. അതിനിടെ സർക്കാർ ജീവനക്കാർ അമർഷത്തിലാണ്. ബോണസും അലവൻസും പ്രതീക്ഷിച്ചവർക്ക് അതില്ലാതായതും രണ്ട് ദിവസത്തെ ശമ്പളം പോയതുമാണ് അമർഷത്തിന് കാരണം.
എന്നാൽ സർക്കാരാകട്ടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പോരാ എന്ന നിലപാടിലാണ്. സുനാമിയിലും ഓഖിയിലും ദുരിതം നേരിട്ടവർക്ക് ഇനിയും ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിലും അതു തന്നെ ആവർത്തിക്കുമോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha