യെച്ചൂരിക്ക് പുറകേ വിഎസും, നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് വിഎസിന്റെ കത്ത്; കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പോകുന്നത് തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക്

പാര്‍ട്ടി സംസ്ഥാനനേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് സി.പി.എം കേന്ദ്രനേതൃത്വത്തിന് വിഎസിന്റെ കത്ത്. കൊല്ലത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രനെ പരനാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചത് മൂന്ന് മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്ന് വി.എസ് ആരോപിച്ചു. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് പോവുന്നത്. തിരുത്തലിന് പലവട്ടം ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി അതിന് തയ്യാറാവുന്നില്ലെന്നും വി.എസ് കത്തില്‍ കുറ്റപ്പെടുത്തി. പത്ത് പേജുള്ള വി.എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
ടി.പി കേസില്‍ പാര്‍ട്ടിയുടെ നിലപാട് ദോഷം ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടു പാര്‍ട്ടിയംഗങ്ങളെ ഉടന്‍തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഇതു സഹായിക്കും.
പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്നത് ശരിയല്ല. വിമര്‍ശങ്ങള്‍ നേരിടാതെ തെറ്റുതിരുത്താതെ പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. വിമര്‍ശിക്കുന്നവരെ പുറത്താക്കിയപ്പോഴൊക്കെ കേന്ദ്രനേതൃത്വം നോക്കുകുത്തിയായി.
ആര്‍.എസ്.പി ഇടതുപക്ഷം വിട്ടു പോവുകയായിരുന്നില്ല. സി.പി.എം അവരെ ഉപേക്ഷിക്കുകയായിരുന്നു. സോഷ്യലിസ്റ്റ് ജനതയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ആര്‍.എസ്.പിയെയും എസ്.ജെ.ഡിയെയും തിരിച്ചു കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു. വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന രീതി ഇപ്പോഴും നടക്കുകയാണ്. ഈ പോക്ക് തുടര്‍ന്നാല്‍ അണികളില്ലാത്ത പാര്‍ട്ടിയായി സി.പി.എം മാറും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവികാരം മുതലെടുക്കാന്‍ പാര്‍ട്ടി പരാജയപ്പെട്ടു. കണ്ണൂരിലെ നമോവിചാര്‍ മഞ്ചുമായുള്ള സഖ്യം മഅദനിയുമായുള്ള പഴയകാല സഖ്യത്തിന് തുല്യമാണ്. തീര്‍ത്തും അപലപനീയം. ഇത്തരം സഖ്യങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കും.
പാര്‍ട്ടി അണികളുടെ ചോര്‍ച്ച ബി.ജെ.പിയെ ആണ് വളര്‍ത്തുന്നത്. പിണങ്ങിപ്പോയ ആര്‍.എസ്.പിയെയും സോഷ്യലിസ്റ്റ് ജനതയെയും തിരിച്ചെടുക്കണമെന്നും പത്തുപേജുള്ള കത്തില്‍ വി.എസ് ആവശ്യപ്പെട്ടു
മാണിയുമായി കൈകോര്‍ക്കാനുള്ള നീക്കത്തെയും വി.എസ് വിമര്‍ശിച്ചു. നമോവിചാര്‍ മഞ്ച് നേതാക്കളെ പാര്‍ട്ടിയിലെടുത്തത് വിനയായി. മഅ്ദനിയുമായി കൂട്ടുകൂടിയതിന് സമാനമാണിത്. കേരളത്തില്‍ അനൂകൂല സാഹചര്യം ഉണ്ടായിട്ടും അത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. സി.പി.എമ്മിന്റെ വോട്ട് കൊണ്ടാണ് കേരളത്തില്‍ ബി.ജെ.പി വളര്‍ന്നതെന്നും വി.എസ് പറഞ്ഞു.
മുമ്പ് സംസ്ഥാന നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന വി.എസ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചത്. എന്നാല്‍, ആ വെടിനിറുത്തല്‍ കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയാണെന്ന് തെളിയിച്ചുകൊണ്ടാണ് വി.എസ് വീണ്ടും ആഞ്ഞടിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്ന കരട് അടവുനയത്തിന് പി.ബി. അംഗം സീതാറാം യെച്ചൂരി നല്‍കിയ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് നേതൃത്വത്തിനെ വിമര്‍ശിച്ച് വി.എസും രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























