പാര്ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം നേതാക്കന്മാരുടെ ധാര്‍ഷ്ട്യം, പ്ലീനം നടത്തിയിട്ടും ഭാഷയും സ്വഭാവവും മാറുന്നില്ല, കേന്ദ്ര കമ്മിറ്റിയിലെ വിഎസിന്റെ കത്ത് പുറത്ത്

സി.പി.എം. കേന്ദ്രകമ്മിറ്റിയിലെ അടവുനയ ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്. അച്യുതാനന്ദന്‍. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് മുന്‍കാല നയങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നയങ്ങളല്ല, അത് നടപ്പാക്കിയ രീതിയിലാണ് പാളിച്ച പറ്റിയതെന്നുള്ള സീതാറാം യെച്ചൂരിയുടെ നിലപാടിനെ വി.എസ്. പിന്‍താങ്ങി. സൈദ്ധാന്തിക പരിശോധനയല്ല, സംഘടനാപരമായ പിഴവുകളാണ് പുനഃപരിശോധിക്കേണ്ടതെന്നും കേന്ദ്രകമ്മിറ്റിക്ക് രേഖാമൂലം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിഎസ് നിര്‍ദേശിച്ചു. കേരളത്തിലെ പ്രശ്‌നങ്ങള്‍ വിഎസ് അക്കമിട്ടു നിരത്തി.
കേരളത്തിലും പാര്‍ട്ടിയുടെ സ്ഥിതി അത്ര നല്ലതല്ല. കേരളത്തില്‍ പാര്‍ട്ടിയെ അല്ല ജനങ്ങള്‍ വെറുക്കുന്നത്, പാര്‍ട്ടി നേതൃത്വത്തെയാണ്. നേതൃത്വം ജനങ്ങളോട് ഇടപെഴകാതെ നേതാവ് കളിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി നടത്തിയ സമരങ്ങളെല്ലാം പരാജയപ്പെട്ടതും ഇതേ കാരണം കൊണ്ടാണ്. ഏന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആളെക്കൂട്ടി കൊടിയുമെടുത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍പോയി മുദ്രാവാക്യം വിളിച്ച് പിരിയുന്നതായി മാറി പാര്‍ട്ടി സമരങ്ങളെന്നും വിഎസ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ പല സമരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായില്ലന്നും വിഎസ് പറഞ്ഞു.
പാളിച്ചകള്‍ പരിശോധിക്കാന്‍ കേരളത്തില്‍ പാര്‍ട്ടി പ്ലീനം നടത്തി. നേതാക്കളുടെ ശരീരഭാഷയും ഭാഷയുമൊക്കെ നന്നാവണമെന്ന് പ്ലീനത്തില്‍ തീരുമാനമുണ്ടായി. എന്നാല്‍, പഴയതുതന്നെ വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സെക്രട്ടറിയുടെ പരനാറി പ്രയോഗം പാര്‍ട്ടിയുടെ പി.ബി. അംഗം പരാജയപ്പെടുന്ന സ്ഥിതിയുണ്ടാക്കി. ഇത് പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലും പരാജയത്തിനുള്ള കാരണങ്ങളിലൊന്നായി.
വിശാല ഇടതുസഖ്യമെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. എന്നാല്‍ കേരളത്തില്‍ 2009ല്‍ എം.പി. വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയില്‍ നിന്നും പുറത്തുപോവുന്ന സാഹചര്യമുണ്ടായി. 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി.യെയും ഇടതുമുന്നണിയില്‍നിന്ന് ഇറക്കിവിട്ടു. പാര്‍ട്ടി പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുതന്നെ വ്യതിചലിച്ചതിന്റെ ഫലമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി.
പാര്‍ട്ടിയുടെ നയവ്യതിയാനങ്ങള്‍ ഓരോ സമയത്തും താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴൊക്കെ ഞാന്‍ പാര്‍ട്ടിയെ ധിക്കരിക്കുന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ നേതൃത്വം രംഗത്ത് വന്നു. കാര്യങ്ങള്‍ മനസിലാക്കാന്‍ കേന്ദ്ര നേതൃത്വവും തയ്യാറായില്ല. തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന വാക്കുമാത്രമേ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പറയാനുണ്ടായിരുന്നുള്ളു.
2004ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഇടതുപക്ഷമെന്ന് വി.എസ്. ചൂണ്ടിക്കാട്ടി. 2014ലെ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ടു. നോട്ടയ്ക്കും ആം ആദ്മിക്കും എസ്.ഡി.പി.ഐ.യ്ക്കുമൊക്കെ വോട്ടുകള്‍ ലഭിച്ചത് പാര്‍ട്ടി നേതൃത്വത്തോട് ജനങ്ങളിലുള്ള അതൃപ്തിയുടെ തെളിവാണ്. എന്തുകൊണ്ടാണ് സി.പി.എമ്മിന് തിരിച്ചടി നേരിട്ടതെന്ന് പരിശോധിക്കണം. 2005ലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള നിലപാട് പ്രഖ്യാപിച്ചു. എന്നിട്ടാണ് കേരളത്തില്‍ മഅദനിയുമായി കൂട്ടുകൂടിയത്. മഅദനിയുടെ പി.ഡി.പി.യുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് ദോഷകരമാവുമെന്ന് ഞാന്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അന്ന് നേതൃത്വം അത് ചെവിക്കൊണ്ടില്ല. പിന്നീട് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ശേഷം അത് തെറ്റായിരുന്നുവെന്ന് വിലയിരുത്തി.
പാര്‍ട്ടിയുടെ നയപരമായ തീരുമാനം ലംഘിക്കപ്പെട്ടതിന്റെ മറ്റൊരു തെളിവാണ് നമോ വിചാര്‍ മഞ്ചുകാരെ സ്വീകരിച്ച സംഭവം. ഇതിന്റെ ഫലമാവട്ടെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ ബി.ജെ.പി.യിലേക്ക് ചോര്‍ന്നു. ഫലം പുറത്തുവന്നതിനുശേഷമാവട്ടെ, പല ഭാഗങ്ങളില്‍നിന്നുമായി പാര്‍ട്ടി അണികള്‍ ബി.ജെ.പി.യിലേക്ക് ചേക്കേറുന്നതാണ് സ്ഥിതി. നിലപാടുകളില്‍ നിന്നുള്ള വ്യതിയാനം പാര്‍ട്ടിക്ക് ഗുണമല്ല, ദോഷമാണുണ്ടാക്കിയതെന്നും വി.എസ്. ചൂണ്ടിക്കാട്ടി.
ഇടതുമുന്നണി ശിഥിലമായെന്ന് ചൂണ്ടിക്കാട്ടിയ വി.എസ്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ സോഷ്യലിസ്റ്റ് ജനത, ആര്‍.എസ്.പി. എന്നീ പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വ്യക്തിപരമായ താത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയുടെ നയങ്ങളില്‍ വെള്ളം ചേര്‍ത്തെന്ന് വിമര്‍ശിച്ച അദ്ദേഹം നേതൃത്വമെന്നാല്‍ സെക്രട്ടറി മാത്രമാണോയെന്നും ചോദിച്ചു. നിലപാടുകളെ എതിര്‍ക്കുന്നവരെ വിഭാഗീയതയുടെ പേരില്‍ പുറത്താക്കുന്നു. ഇങ്ങനെ പോയാല്‍ പാര്‍ട്ടിമാത്രമാവും, ജനങ്ങള്‍ കൂടെയുണ്ടാവില്ല. കേരളരാഷ്ട്രീയം പുനഃസംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്‌വി.എസ്. ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























