ജനിക്കുന്നെങ്കിൽ മുളയ്ക്കലായി ജനിക്കണം പോലും; ചാനലുകാർ കൂടി കൈവിട്ടാൽ എല്ലാം കഴിയും...

ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യം എടുക്കില്ല. കേസന്വേഷണത്തിൽ പരിഭ്രമിക്കാനൊന്നുമില്ലെന്ന വ്യക്തമായ സന്ദേശം ലഭിച്ച ശേഷമാണ് തീരുമാനം. ആരോപണത്തിൽ നിന്നും ബിഷപ്പ് 90 ശതമാനം കരകയറി കഴിഞ്ഞു. ഇനി ചാനലുകാർ കൂടി കൈവിടുന്നതോടെ കന്യാസ്ത്രിമാർ വഴിയാധാരമാകുമെന്ന് കരകമ്പി പരക്കുന്നു.
ഹൈക്കോടതി ഉത്തരവ് കൂടി പുറത്തുവന്നതോടെയാണ് നിർണായക തീരുമാനം ഉണ്ടായത്. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും പോലീസിന് മേൽ സമ്മർദ്ദം വേണ്ടെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. തെളിവില്ലാതെ എന്തു ചെയ്യുമെന്ന് കേരള ഹൈക്കോടതിയും ചോദിച്ചതോടെ കന്യാസ്ത്രിമാരും നിസഹായരായി.
ഹൈക്കോടതി വിധിയെ അതീവ സന്തോഷത്തിലാണ് ജലന്തർ രൂപത സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ വാദത്തിന് വിധി ബലം പകരുമെന്നാണ് ജലന്തർ രൂപത പറയുന്നത്. ഡെൽഹിയിലെ മുതിർന്ന അഭിഭാഷകരുമായി ബിഷപ്പ് ചർച്ച നടത്തി. 19 ന് വിളിച്ചു വരുത്തുന്നത് 41 എ പ്രകാരമുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അഭിഭാഷകർ ബിഷപ്പിനെ അറിയിച്ചത്. ഈ ഘട്ടത്തിൽ അറസ്റ്റ് അനിവാര്യമല്ല. ഇത്തരമൊരു അന്വേഷണത്തിന് ആരെ വേണമെങ്കിലും പോലീസിന് വിളിച്ചു വരുത്താമെന്നും അഭിഭാഷകർ ബിഷപ്പിനെ അറിയിച്ചു.
കേസ് അട്ടിമറിക്കപ്പെട്ടതായി കന്യാസ്ത്രിമാർ പരസ്യമായി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. മുളയ്ക്കലിന് ഒന്നും സംഭവിക്കുകയില്ലെന്ന് അവർക്ക് മനസിലായി. സർക്കാർ സംവിധാനങ്ങൾ ബിഷപ്പിനൊപ്പമാണെന്നും വ്യക്തമായി കഴിഞ്ഞു. ബിഷപ്പിന്റെ ആത്മവിശ്വാസം വർധിച്ചതും ഇതുകൊണ്ടു തന്നെ. ചുരുക്കത്തിൽ ജനിക്കുന്നുവെങ്കിൽ ഫ്രാങ്കോയെ പോലെ ജനിക്കണമെന്ന് പറയുന്നത് വെറുതെയല്ല.
കേസിൽ നിന്ന് ഊരാൻ ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ ശ്രമങ്ങൾ ചരിത്രപരമാണ്. ആദ്യം കന്യാസ്ത്രിയെ കൈയിലെടുക്കാനായിരുന്നു പദ്ധതി. അപ്രകാരം കൈയിലെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് വിവാദം പൊട്ടിയത്. ഓരോ ഘട്ടത്തിലും ബിഷപ്പ് ആത്മവിശ്വാസത്തിലായിരുന്നു. ഒരു തവണ പോലും ബിഷപ്പ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. പ്രസ്താവനകളൊക്കെ രൂപതയുടെ വകയായിരുന്നു.
ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവില്ലെന്ന് സിസ്റ്റർ ജോസഫൈൻ പ്രതികരിച്ചു കഴിഞ്ഞു. സർക്കാരാകട്ടെ ഹൈക്കോടതിയെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഹൈക്കോടതി കന്യാസ്ത്രിമാരെ കൈവിട്ടതോടെ സർക്കാരിനും ആത്മവിശ്വാസമായി.
https://www.facebook.com/Malayalivartha























