സംഗീതം ചതിക്കില്ലെന്ന് വിശ്വസിച്ച് 22-ാം വയസ്സില്‍ ലക്ഷ്മിയെ നെഞ്ചോട് ചേര്‍ത്തു; ബന്ധുക്കള്‍ അകറ്റിനിര്‍ത്തിയപ്പോഴും ലക്ഷ്മിയുടെ കൈകള്‍ ബാലു ചേര്‍ത്തുപിടിച്ചു... എല്ലാം പൂത്തുലഞ്ഞ യൂണിവേഴ്‌സിറ്റി കോളേജില്‍ അവസാനമായി...

അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഇന്ന് രാവിലെ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. മകളുടെ വഴിപാടിനായി തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്. അപകടത്തില്‍ ബോധരഹിതയായ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയില്‍ തന്നെ മരണപ്പെടുകയായിരുന്നു.
മകളുടെ വിയോഗവാര്‍ത്ത ആശുപത്രി വെന്റിലേറ്ററില്‍ കഴിഞ്ഞ ലക്ഷ്മിയെയും, ബാലഭാസ്‌ക്കറെയും ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നില്ല. പിന്നീടുള്ള പ്രാര്‍ത്ഥനകള്‍ മുഴുവന്‍ ബാലഭാസ്‌ക്കറും,ഭാര്യയും ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെന്നായിരുന്നു. പലപ്പോഴും കണ്ണുകള്‍ തുറന്നും, കണ്ണില്‍ നിന്ന് കണ്ണുനീര്‍ പൊടിഞ്ഞും പ്രതീക്ഷകള്‍ നല്‍കി. പക്ഷെ പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കി ഇന്ന് വെളുപ്പിന് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
എല്ലാവരും കണ്ണീരോടെ ബാലഭാസ്‌ക്കറിന് വിട നല്‍കുമ്പോള്‍ ഇതൊന്നുമറിയാതെ ഇതേ ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ് ഭാര്യ ലക്ഷ്മി. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കവേ സുഹൃത്തുക്കളായിരുന്ന ബാലഭാസ്‌ക്കറും, ലക്ഷ്മിയും 2000 ഡിസംബര്‍ 16ന് ആണ് പ്രണയിച്ച് വിവാഹിതരായത്. സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ചത്. എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായിരുന്നു ബാലു അന്ന്. ലക്ഷ്മി ഹിന്ദി വിദ്യാര്‍ത്ഥിനിയും. ലക്ഷ്മിക്ക് വേണ്ടി അന്ന് ബാലു ഒരുക്കിയ 'ആരു നീ എന്നോമലേ' എന്ന ഗാനം അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു.
പ്രണയ വിവാഹമായതുകൊണ്ടുതന്നെ ബന്ധുക്കളുമായി അടുപ്പക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ അടുക്കുകയായിരുന്നു. പിന്നീട് അവശേഷിച്ച വേദന ഒരുകുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നീണ്ട 16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് ജാനി എത്തിയത്.
നിനക്കായ്, നീ അറിയാന്‍ തുടങ്ങിയ ആല്‍ബങ്ങളും കോളേജ് കാലത്ത് ബാലു രൂപീകരിച്ച 'കണ്‍ഫ്യൂഷന്‍' എന്ന ബാന്റ് സൃഷ്ടിച്ചതാണ്. 'കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍' എന്നതിന്റെ ചുരുക്ക പേരായി ബാലു തന്നെയാണ് ഈ പേരിട്ടതും. പിന്നീട് ഈ ബാന്റ് പിരിഞ്ഞു. അതിനുശേഷം 'ദി ബിഗ് ബാന്റ്' ബാലു രൂപീകരിച്ചു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്ബരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. പിന്നീട് 'ബാലലീല' എന്ന പേരില്‍ സ്വന്തം പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോന്‍ കെ പരിന്‍ഡെ' എന്ന ഹിന്ദി ആല്‍ബവും പുറത്തിറക്കി. .
അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേരും ചേര്‍ത്താണ് ബാലഭാസ്‌കര്‍ എന്ന പേരിട്ടത്. അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു. അമ്മയുടെ സഹോദരന്‍ ബി ശശികുമാര്‍ വിഖ്യാത വയലിനിസ്റ്റും. അദ്ദേഹമാണ് ബാലുവിന്റെ ഗുരുനാഥന്‍. മൂന്നു വയസ്സു മുതല്‍ അമ്മാവന്‍ ബാലുവിനെ വയലിന്‍ പഠിപ്പിച്ചു. പത്താം ക്ലാസുവരെ അമ്മാവന്റെ കൂടെ താമസിച്ച് പഠനം തുടര്‍ന്നു. 17-ാം വയസ്സില്‍ മംഗല്യപ്പലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ആറു പാട്ടുകള്‍ ആ ചിത്രത്തിനായി ഒരുക്കി. .
രാജീവ് നാഥിന്റെ മോക്ഷം, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്നീ സിനിമകളിലും സഹകരിച്ചു. പാട്ടിന്റെ പാലാഴിയില്‍ പശ്ചാത്തല സംഗീതം ചെയ്തതിനു പുറമേ അഭിനയിക്കുകയും ചെയ്തിരുന്നു. മകളുടെയും ബാലഭാസ്‌ക്കറുടെയും മരണം അറിയാതെ ആശുപത്രി വെന്റിലേറ്ററില്‍ തുടരുകയാണ് ലക്ഷ്മി. ലക്ഷ്മിയുടെ അരോഗ്യ സ്ഥിതി കൂടി കണക്കിലെടുക്കാവും ബാലഭാസ്‌ക്കറിന്റെ സംസ്‌ക്കാരം. .
എട്ടര മണിയോടെ അപകടം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ മംഗലപുരം സ്റ്റേഷനില്‍ നിന്നും പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കും. ശേഷം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മാര്‍ട്ടത്തിയേക്കും. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തേജസ്വിനി അന്തിയുറങ്ങുന്ന തിട്ടമംഗലത്തെ ശിവദത്തിലായിരിക്കും ബാലഭാസ്‌ക്കറിന്റെയും അന്ത്യ നിദ്ര. അല്ലെങ്കില്‍ വിജലക്ഷ്മി മില്ലിന് സമീപത്തെ കുടുംബവീട്ടിലുമാകും സംസ്‌ക്കരിക്കുക. നാളെയാകും സംസ്‌ക്കാരമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha


























