കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം. ഗവർണർക്കെതിരെ കോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങിയാലും വിജയിക്കാൻ കഴിയില്ല. കാരണം വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു. സര്‍വകലാശാലാവിഷയത്തില്‍ ഗവര്‍ണറുമായി പോരടിച്ച സംസ്ഥാനസര്‍ക്കാരിന് പുതിയ യു.ജി.സി. മാര്‍ഗരേഖ വന്നതോടെ, വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ വഴിയടഞ്ഞിരിക്കുകയാണ്. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നും ചാന്‍സലറാണ് നിയമനാധികാരിയെന്നും കണ്ണൂര്‍ സര്‍വകലാശാലാ കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിലാണ് പുതിയ യു.ജി.സി. മാര്‍ഗരേഖ.
ഇതോടെ, വി.സി. നിയമനങ്ങളെച്ചൊല്ലി വര്‍ഷങ്ങളായുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കത്തിന് തിരശ്ശീല വീഴും. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തെച്ചൊല്ലി ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ രാഷ്ട്രീയ പോര് തുടങ്ങിയത് കഴിഞ്ഞ ദിവസമാണ്. . കൃഷിമന്ത്രി ടി. സിദ്ദീഖ് ശുപാർശചെയ്ത പേരുകൾ തള്ളിക്കൊണ്ട്, ബിജെപി അനുകൂല സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ നേതാവ് ഡോ. ടി. സജിതാ റാണിയെ താൽക്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ചു.എംജി സർവകലാശാലയിൽ ബിജെപി ബന്ധമുള്ള വ്യക്തിയെ വിസിയായി നിയമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും സമാനമായ നീക്കം ഉണ്ടായിരിക്കുന്നത്. സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതുവരെയുള്ള ചുമതലയാണ് സജിതാ റാണിക്കുള്ളത്.സ്ഥിരം വി സിയെയും ഗവർണർക്ക് തന്നെ നിയമിക്കാം.
സർക്കാർ നിർദേശിച്ച പേരുകളിൽനിന്ന് മെറിറ്റ് നോക്കി വിസിയെ കണ്ടെത്തേണ്ടതിന് പകരം, അധ്യാപക പരിഷത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന സജിതാ റാണിയെ തിരഞ്ഞെടുത്ത ഗവർണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആരോപിച്ചു.വിസി നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാരാണെന്നും സർക്കാർ നൽകിയ ലിസ്റ്റ് മറികടന്നാണ് ഗവർണർ ഈ നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ചാൻസലർമാരെ ഉപയോഗിച്ചുകൊണ്ട് സർവകലാശാലകളുടെ അധികാരം പിടിച്ചടക്കാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.സർവകലാശാലകളിൽ നടത്തുന്ന ഇത്തരത്തിലുള്ള രാഷ്ട്രീയ നിയമനങ്ങളോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗവർണറുടെ നിയമനത്തെ കോടതിയിൽ ചോദ്യംചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും റോജി എം. ജോൺ അറിയിച്ചു.
രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കിയത് അടുത്ത കാലത്താണ് . വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം. സര്‍വകലാശാലാ വി.സി. നിയമനങ്ങളെച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വി.സി. നിയമനം അസാധുവാകും.വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം.
പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി.യുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും. ബിരുദ, ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വിലക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയ ചട്ടത്തില്‍ പറയുന്നു. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക് വിദഗ്ധരുടെയും അഭിപ്രായം യു.ജി.സി. തേടി. ആരോഗ്യസര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയിലും സ്ഥിരം വി.സി.യില്ല. പ്രതിപക്ഷവീറോടെ, സര്‍ക്കാരുമായി പോരടിച്ച മുന്‍ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിക്കയിടത്തും സ്വന്തം നിലയില്‍ താത്കാലിക വി.സി.മാരെ നിയമിച്ചു. സര്‍ക്കാരുമായുള്ള തര്‍ക്കത്തിനു പുറമെ, സി.പി.എം. ആധിപത്യമുള്ള സിന്‍ഡിക്കേറ്റുകള്‍ കോടതി കയറിയതോടെ സ്ഥിരം വി.സി.യെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കായില്ല.
സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി. പ്രതിനിധി വേണമെന്നുമാത്രമേ 2018-ലെ മാര്‍ഗരേഖയില്‍ പറയുന്നുള്ളൂവെന്ന വാദമുയര്‍ത്തിയാണ് നാളിതുവരെ സര്‍ക്കാരും സര്‍വകലാശാലകളും ഗവര്‍ണറെ എതിര്‍ത്തത്. സെര്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ രൂപവത്കരിക്കണമെന്ന് യു.ജി.സി. വ്യവസ്ഥ ചെയ്തിട്ടില്ലെന്നും തടസ്സവാദമുയര്‍ത്തി. ഈ രണ്ടുകാര്യങ്ങളിലും വ്യക്തത വരുത്തി, ചാന്‍സലറെ സര്‍വാധികാരിയാക്കിയാണ് പുതിയ മാര്‍ഗരേഖ.സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ചാന്‍സലറാണെന്നു മാത്രമല്ല, ചാന്‍സലര്‍ നിര്‍ദേശിക്കുന്നയാള്‍ ഈ സമിതിയില്‍ അധ്യക്ഷത വഹിക്കണമെന്നും മാര്‍ഗരേഖ വ്യവസ്ഥ ചെയ്യുന്നു. ഫലത്തില്‍ മൂന്നില്‍ രണ്ടു പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ കേന്ദ്രത്തിനു മേല്‍ക്കൈ ലഭിക്കും. അതത് സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ്, സെനറ്റ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പ്രതിനിധികളില്‍ ആരെങ്കിലുമൊരാളെ ഉള്‍പ്പെടുത്താമെന്നു മാത്രമാണ് സംസ്ഥാനത്തിനുള്ള ഏക അധികാരം.
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റിയും വി.സി. നിയമനങ്ങളില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കുന്ന നിലയിലും നിയമനിര്‍മാണത്തിനൊരുങ്ങിയെങ്കിലും ബില്ലുകള്‍ രാഷ്ട്രപതി തള്ളിയതോടെ, കേരളത്തിന്റെ വഴി നേരത്തേ അടഞ്ഞിരുന്നു. പിന്നെ, നിയമനടപടിയായിരുന്നു കേരളത്തിന്റെ മുന്നിലെ ഏകവഴി. പുതിയ യു.ജി.സി. മാര്‍ഗരേഖയോടെ ആ വാതിലുമടഞ്ഞു. അപ്പോഴാണ് കാർഷിക സർവകലാശാലയിലും ഗവർണർ സ്വന്തം വി സി യെ നിയമിച്ചത്.സാങ്കേതിക ഡിജിറ്റൽ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണറും പിണറായി സർക്കാരും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. ഇതിനു വേണ്ടിസുപ്രീം കോടതി നിയമിച്ച സേർച് കമ്മിറ്റിയുടെ സിറ്റിങ് ഫീസ് ഇനത്തിൽ മാത്രം ഇതുവരെ 31 ലക്ഷം രൂപയാണു ചെലവിട്ടത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകർക്കു നൽകിയ ലക്ഷങ്ങൾ വേറെയും.
ഈ നിയമപോരാട്ടത്തിനു വക്കീൽ ഫീസായി എത്ര രൂപ ചെലവിട്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു സർക്കാരോ, എജി ഓഫിസോ മറുപടി നൽകിയിരുന്നില്ല.ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനമല്ല, താൽപര്യമുള്ളവരെ നിയമിക്കണമെന്ന നിർബന്ധമാണ് ഇതുവരെ കാര്യങ്ങൾ വഷളാക്കിയതെന്ന് ഒത്തുതീർപ്പോടെ വ്യക്തം. സർക്കാരും ഗവർണറും തമ്മിൽ തർക്കമുണ്ടായതോടെയാണു സുപ്രീം കോടതി ഇടപെട്ടു സേർച് കമ്മിറ്റി രൂപീകരിച്ചത്. മുൻഗണനാ പട്ടിക മുഖ്യമന്ത്രി തയാറാക്കി ഗവർണർക്കു നൽകാനായിരുന്നു ആദ്യം കോടതി നിർദേശം. ഡിജിറ്റലിലേക്കു ഡോ.സജി ഗോപിനാഥ്, ഡോ.എം.എസ്.രാജശ്രീ, ഡോ.ജിൻ ജോസ്, ഡോ.പ്രിയ ചന്ദ്രൻ, ഡോ.സിസ തോമസ് എന്ന ക്രമത്തിലും കെടിയുവിലേക്കു ഡോ.സി.സതീഷ്കുമാർ, ഡോ.ജി.ആർ.ബിന്ദു, ഡോ.പ്രിയ ചന്ദ്രൻ, ഡോ.സിസ തോമസ് എന്ന ക്രമത്തിലുമാണു മുഖ്യമന്ത്രി പേരുകൾ നൽകിയിരുന്നത്.
സിസ തോമസിനെ പരിഗണിക്കരുതെന്ന കുറിപ്പോടെയാണ് അവരുടെ പേര് 2 പട്ടികയിലും ഉൾപ്പെടുത്തിയത്. സജിയെയും രാജശ്രീയെയും എതിർത്തു ഗവർണറും കോടതിയിൽ സത്യവാങ്മൂലം നൽകി. സജി ഗോപിനാഥ് വി.സി ആയിരിക്കെ ഡിജിറ്റൽ സർവകലാശാലയിൽ നടന്ന ക്രമക്കേടുകളെക്കുറിച്ചു സിസ തോമസ് നൽകിയ റിപ്പോർട്ടാണു ഗവർണർ സജിക്കെതിരെ ആയുധമാക്കിയത്. രാജശ്രീയെയും അദ്ദേഹം എതിർത്തു.മുൻപു സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമായി, ഗവർണറുടെ നിർദേശപ്രകാരം കെടിയുവിന്റെ താൽക്കാലിക വി.സിയുടെ ചുമതല ഏറ്റെടുത്തതാണു സിസയോടു സർക്കാരിനുള്ള വിരോധം. അടുത്തയിടെ ഡിജിറ്റലിൽ താൽക്കാലിക വി.സി ആയിരിക്കെ അവിടത്തെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്കു നൽകിയതു വിരോധം കൂട്ടി.എന്നാൽ, സിസയെ നിയമിക്കുന്നതിന് ഒടുവിൽ അന്നത്തെ മുഖ്യമന്ത്രി സമ്മതം മൂളുകയായിരുന്നു. താൻ പ്രോ ചാൻസലറായിരിക്കുന്ന ഏക സർവകലാശാലയായ ഡിജിറ്റലിൽ സജി ഗോപിനാഥിനെ നിയമിക്കണമെന്ന താൽപര്യത്തിനു ഗവർണർ വഴങ്ങാൻ വേണ്ടിയായിരുന്നു ഈ ഒത്തുതീർപ്പ്.
സജി ഗോപിനാഥ് വി.സിയായിരിക്കെ ഡിജിറ്റലിൽ നടന്നതായി സിസ തോമസ് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു ഗവർണർ കൈമാറിയിരുന്നു. മാസങ്ങളോളം നീണ്ട നാടകത്തിനു തിരശീല വീണതോടെ മൂന്നിടത്തു സ്ഥിരം വി.സിമാരായി. കാലാവധി പൂർത്തിയാകുന്നതിനു മുൻപു മറ്റു സർവകലാശാലകളിലും നിയമനം നടത്താൻ കഴിഞ്ഞ സർക്കാർ ആഗ്രഹിച്ചിരുന്നു. അതിനുള്ള ധാരണയും രൂപപ്പെട്ടിട്ടുണ്ടെന്നാണു വിവരം.എന്നാൽഅതിനുള്ള ഭാഗ്യം പിണറായിക്കുണ്ടായില്ല. ആർലേക്കറുമായി രമ്യതയിലെത്താൻ പിണറായി വിജയനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രി പ്രോ ചാൻസലറായിരിക്കുന്ന ഡിജിറ്റൽ സർവകലാശാലയിലെ കോടികളുടെ അഴിമതിയാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി. വകുപ്പിന് കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. അതിനാൽ മുഖ്യമന്ത്രിയാണ് സർവ്വകലാശാലയുടെ പ്രോ ചാൻസലർ.
സർവകലാശാലയുടെ.വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ സിസാ തോമസ് ഫയലുകളും രസീതുകളും പരിശോധിച്ചപ്പോൾ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു ഐ ടി, വ്യവസായ വകുപ്പുകൾക്ക് പുറമേ വൻകിട സ്വകാര്യ സ്ഥാപനങ്ങളുടെയും കരാറുകൾ സർവ്വകലാശാലയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അത് സർവകലാശാല നേരിട്ട് നിർവഹിക്കാതെ മറ്റു പലർക്കും മറിച്ച് വിൽക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സർവകലാശാലയിലെ ഫാക്കൽറ്റിയും കരാറുകൾ എടുക്കുന്നവരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. സർവകലാശാലയിലെ ഫാക്കൽറ്റികളിൽ പലർക്കും സ്വന്തമായി ഐടി കമ്പനി ഉണ്ടെന്നും ഡോ. സിസ തോമസ് കണ്ടെത്തി. പലതിന്റെ പേരിലും വ്യാജ രസീതുകൾ സർവകലാശാലയിൽ ഹാജരാക്കിയിട്ടുണ്ട്. സർവകലാശാല സ്ഥാപിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഓഡിറ്റ് നടത്തിയിട്ടില്ല.
ഡോക്ടർ സിസ്സയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് ഗവർണർ ആവശ്യപ്പെട്ടത് . ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടത്. കാരണം സർവകലാശാലയിൽ ഓഡിറ്റ് നടത്തിയാൽ കള്ളി വെളിച്ചത്താകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. പണ്ട് കിഫ്ബിയിലും ഇതായിരുന്നു സർക്കാരിന്റെ കളി. ഓഡിറ്റ് നടത്താൻ സമ്മതിച്ചില്ല. ഡിജിറ്റൽ യൂണിവേഴ്സിററിയിൽ എന്തുനടന്നാലും അത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും. മുൻ ഐ എഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ ആശീർവാദത്തോടെയാണ് ഡിജിറ്റൽ വാഴ്സിറ്റി ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് അഴിമതിക്ക് പേരുകേട്ട സ്ഥാപനമാണെന്ന് തുടക്കം മുതൽ അറിയാമായിരുന്നു.മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ഐ. റ്റി. അധിഷ്ഠിത കാര്യങ്ങൾ നിർവഹിക്കാനുള്ള ഒരു സ്വന്തം സർവകലാശാല എന്ന നിലയ്ക്കാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രവർത്തനം തുടരുന്നത്.
ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കിഫ്ബി മാതൃകയിൽ ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഐ.ടി.വകുപ്പാണ്. ഓഡിറ്റ് സംബന്ധിക്കുന്ന നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം എല്ലാ വരവു-ചെലവും പരിശോധിക്കാൻ സി ആന്റ് എ.ജിക്ക് അധികാരമുണ്ട്. എന്നിട്ടും കിഫ്ബിയിൽ ഓഡിറ്റ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സി ആന്റ് എജി സംസ്ഥാന സർക്കാരിന് കത്തയക്കുകയായിരുന്നു. കത്തുകൾ കൈപ്പറ്റിയ സർക്കാർ ഓഡിറ്റ് അനുവദിക്കാനാവില്ലെന്ന് നിലപാട് എടുത്തു.യഥാർത്ഥത്തിൽ ഓഡിറ്റ് നടത്താൻ കത്ത് അയച്ച് അനുവാദം ചോദിക്കേണ്ട കാര്യം എ, ജിക്കില്ല. അത് നിരസിക്കാനുള്ള അധികാരം സർക്കാരിനുമില്ല. ഗണ്യമായി സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങൾ ഏ.ജി ഓഡിറ്റിന് വിധേയമാണെന്നാണ് നിയമത്തിലെ വകുപ്പ് 14(1) ൽ പറയുന്നത്. സർക്കാർ പണം കൈപ്പറ്റുന്ന സ്ഥലങ്ങളിൽ ഓഡിറ്റ് വേണോ വേണ്ടയോ എന്നതിൽ പ്രസക്തിയില്ല . എല്ലാ വരവു-ചെലവുകളും ഓഡിറ്റ് ചെയ്യണമെന്നാണ് ചട്ടം.
സർക്കാർ നൽകുന്ന വാർഷിക ഗ്രാന്റ് 25 ലക്ഷത്തിൽ കുറയാതിരിക്കുന്ന സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാണ് . ആകെ ചെലവിന്റെ 75 ശതമാനത്തിൽ കുറയാത്ത സഹായമായിരിക്കണം ഇത്. കിഫ്ബിക്ക് വായ്പാ വരുമാനം ഗണ്യമായി കിട്ടുകയും ഗ്രാന്റ് ആകെ ചെലവിന്റെ 75 ശതമാനം എത്താതിരിക്കുകയും ചെയ്താലും വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റിന് പുറത്തേക്ക് സ്ഥാപനം പോകില്ല. ഡിജിറ്റൽ യൂണിവേഴ്സിറ്റിക്കും ഇത് ബാധകമാണ്. കിഫ്ബിക്ക് സി&എജി ഓഡിറ്റ് ബാധമാണ്. അത് 14(1) പ്രകാരമാണ് നടക്കേണ്ടത് . 14(1) ന്റെ പരിധിയിൽ നിന്നും പുറത്തുപോയി എന്നു വന്നാൽ 14(2) ആണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ ഓഡിറ്റ് അനിവാര്യമായി തീരും . ഒരു പരിമിതിയുമില്ലാതെ അടുത്ത രണ്ടു വർഷത്തേയ്ക്ക് അത് തുടരാൻ ഒരു തടസ്സവുമില്ല. എന്നിട്ടും സി&എജി കത്ത് അയച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. അതിന്റെ കാരണം കേന്ദ്ര സർക്കാർ അന്വേഷിക്കും. എ.ജി ഒരു ഭരണഘടനാ സ്ഥാപനമാണെങ്കിലും നടത്തിപ്പിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ട്. ഇതേ കാര്യം തന്നെയാണ് ഡിജിറ്റൽ സർവകലാശാലയിലും ബാധകം.
കേരള ഡിജിറ്റൽ സർവകലാശാലയെ മറയാക്കി ഗ്രഫീൻ ഗവേഷണത്തിന്റെപേരിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ കൈക്കലാക്കാനുള്ള സർക്കാർ ഉന്നതരുടെ ശ്രമം ഗവർണറുടെ ഇടപെടലിലൂടെ ഇല്ലാതായത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. .രണ്ടു സ്വകാര്യ വ്യക്തികളെ മുന്നിൽ നിർത്തി പണം കൈക്കലാക്കാനാണ് സർക്കാർ സി പി എം ഉന്നതർ ശ്രമിച്ചതെന്നാണ് ആരോപണം. കേന്ദ്രത്തെ പറ്റിച്ച് കോടികൾ അടിച്ചുമാറ്റാനുള്ള നീക്കം കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ അന്വേഷിക്കുമെന്നാണ് സൂചന. ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ഭാവിയുടെ പദാർഥമെന്ന് വിശേഷിപ്പിക്കുന്ന, ഇപ്പോഴും പൂർണമായും വികസിച്ചിട്ടില്ലാത്ത ഗ്രഫീനിൽ ഗവേഷണ-സംരംഭക പദ്ധതി പ്രഖ്യാപിച്ചാണ് ഉന്നതബന്ധമുള്ള ചിലരുടെ നേതൃത്വത്തിൽ ഇതിനുള്ള നീക്കം നടത്തിയത്. വ്യക്തികളിൽ കേന്ദ്രീകരിച്ചാണ് നീക്കങ്ങൾ ആരംഭിച്ചതെങ്കിലും സംസ്ഥാന വ്യവസായവകുപ്പ് പദ്ധതി ഏറ്റെടുത്തതോടെ കൂടുതൽ വിശ്വാസ്യത കൈവരിക്കുകയായിരുന്നു.
രാജ്യത്തെ ആദ്യ ഗ്രഫീൻ ഗവേഷണകേന്ദ്രം എന്നനിലയ്ക്ക് ഏറെ കൊട്ടിഘോഷിച്ചാണ് കേരളം ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡിജിറ്റൽ സർവകലാശാലയ്ക്കൊപ്പം ടാറ്റാ സ്റ്റീൽ സഹകരിക്കുമെന്ന് വൻ പ്രചാരമുണ്ടായിരുന്നെങ്കിലും പിന്നീട് ടാറ്റാ സ്റ്റീൽ പദ്ധതിയിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഹുഡായിപ്പ് കണ്ടു പിടിച്ചതുകാരണമാണ് ടാറ്റ പിൻമാറിയതെന്ന് പറയപ്പെടുന്നു .ഏതായാലും ഇതെല്ലാം ഗവർണർ പിണറായി വിജയനോട് മാത്രം കാണിക്കും എന്നാണ് സതീശൻ സർക്കാർ കരുതിയത്.എന്നാൽ ഗവർണർക്ക് ആരോടും പ്രത്യേകിച്ച് പ്രതിപത്തിയൊന്നുമില്ല. അദ്ദേഹം നിയമപ്രകാരം കാര്യങ്ങൾ ചെയ്യും. അതുകൊണ്ടുതന്നെ കാർഷിക വിസിയുടെ കാര്യത്തിൽ സർക്കാരിന് ഗവർണറെ ഒരു ചുക്കും ചെയ്യാനാവില്ല.
https://www.facebook.com/Malayalivartha
























