ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

ജാതി വിവേചനം കാണിച്ച് ദളിത് വിഭാഗത്തെ പുറത്ത് നിർത്തിയ ക്ഷേത്ര നടപടിയിലിടപെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കേട്ടിട്ടില്ലേ.. അതാണ് നിലവിൽ തമിഴ്നാട്ടിലെ അവസ്ഥ. വെറുമൊരു വർഷം കൊണ്ടാണ് രാഷ്ട്രീയത്തിൽ തിളങ്ങിയ വിജയ് ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്. അതിൽ ഒരു സുപ്രധാന നടപടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നതും.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കർശന ഇടപെടലിലൂടെയാണ് മൂന്ന് തലമുറകളായി നിഷേധിക്കപ്പെട്ടിരുന്ന ആരാധനാ സ്വാതന്ത്ര്യം ദളിത് ജനത തിരികെപ്പിടിച്ചത്. കരൂർ ജില്ലയിലെ മൻമംഗലം താലൂക്കിലുള്ള പുഞ്ചൈ കടമ്പൻകുറിശ്ശിയിലെ അരുൾമിഗു ശ്രീമാരിയമ്മൻ, അരുൾമിഗു ചെല്ലാണ്ടി അമ്മൻ എന്നീ ക്ഷേത്രങ്ങളിലാണ് കനത്ത പോലീസ് സുരക്ഷയിൽ ദളിത് വിശ്വാസികൾ പ്രാർത്ഥനകൾക്കായി എത്തിയത്. കഴിഞ്ഞ മെയ് 19-ന് അരുൾമിഗു ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിശ്വാസികളെ ക്ഷേത്രഭരണസമിതി തടയുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ ഗ്രാമത്തലവൻ പൊൻ മുത്തുകുമാർ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി. വിഷയത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ മുഖ്യമന്ത്രി വിജയ് ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് മെയ് 20-ന് വൻഗൽ പോലീസ് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ മുരുകേശൻ, കുപ്പുസാമി എന്നിവർക്കെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കേസെടുത്തു.
ഇതിന് പിന്നാലെ ഹിന്ദു മത-ധർമ്മസ്ഥാപന (HR&CE) വകുപ്പ് അസിസ്റ്റൻ്റ് കമ്മീഷണറുടെയും മൻമംഗലം താലൂക്ക് ഓഫീസർ കുമരേശൻ്റെയും നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചു. ഒരു മാസം നീണ്ട ചർച്ചകൾക്കൊടുവിൽ, ദളിതരെ തടഞ്ഞ ക്ഷേത്രഭരണസമിതിയെ ജൂൺ 20-ന് സർക്കാർ പൂർണ്ണമായും പിരിച്ചുവിട്ടു.
പകരം ക്ഷേത്രങ്ങളുടെ ഭരണച്ചുമതല എച്ച്.ആർ ആൻഡ് സി.ഇ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറുമുഖം, ഇൻസ്പെക്ടർ ഭാരതി എന്നിവരെ ഏൽപ്പിക്കുകയും ചെയ്തു. സർക്കാർ നടപടികൾക്ക് പിന്നാലെ, നൂറിലധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ദളിത് വിശ്വാസികൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പരമ്പരാഗതമായ 'മാവിളക്ക്' വഴിപാടുകൾ നടത്തി. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളുമില്ലാതെ തികച്ചും സമാധാനപരമായാണ് ചടങ്ങുകൾ പൂർത്തിയായത്.
https://www.facebook.com/Malayalivartha
























