ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ച് ബാലഭാസ്‌ക്കർ ഓടിവന്ന് പറഞ്ഞു, "മകളാണ്, പേര് തേജസ്വിനി...

സംഗീത ലോകത്ത് വിസ്മയം തീർത്ത പ്രതിഭയായ ബാലഭാസ്കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ ഇപ്പോഴും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. കണ്ണുകള്‍ പാതിയടച്ച്, സംഗീതത്തില്‍ സ്വയം അലിഞ്ഞ് ചേര്‍ന്ന്, സ്വയം മറന്ന് ഇനി ഒരു വേദിയിലും ബാലഭാസ്‌കറിന്റെ വിരലുകള്‍ വയലിനോട് ചേരില്ല. ബാലുവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ വാക്കുകള്‍ മുറിയാതെ, ഇടറാതെ പങ്ക് വെയ്ക്കാനാവുന്നില്ല ആര്‍ക്കും. ബാലഭാസ്‌ക്കർ മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്ന് മണിക്കൂറുകൾ മാത്രമായിരുന്നു ആ ആശ്വാസ വാക്കുകൾക്ക് ആയുസുണ്ടായിരുന്നത്.
ബാലഭാസ്‌കറിനെ അവസാനമായി കണ്ട ഓര്‍മ്മ പങ്കുവെയ്ക്കുകയാണ് ശബരീനാഥന്‍ എംഎല്‍എ. ആ ഓര്‍മ്മ അച്ഛനും മുന്‍പേ വിടപറഞ്ഞ തേജസ്വിനിയെ കുറിച്ച് കൂടിയുള്ളതാണ്...
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ബാലഭാസ്കർ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളിൽ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിൻ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികൾ വിരളം.
ഞാൻ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറന്റിലാണ്.ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോൾ ഒരു കുഞ്ഞു പെൺകുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോൾ ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കർ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു "മകളാണ്, പേര് തേജസ്വിനി".
രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തിൽ തുളച്ചുകയറുന്ന നിഷ്കളങ്കമായ ചിരിയും അതിന്റെ സംഗീതവും മനസ്സിൽ മായാതെ നിൽക്കും.
ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha


























