അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു; ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു; ബാലഭാസ്‌കറിന് യാത്രാമൊഴി...

അപകടം വന്നു മുട്ടിവിളിക്കുമ്പോള്‍ ആ മാലാഖക്കുട്ടി അച്ഛന്റെ നെഞ്ചിലുറങ്ങുകയായിരുന്നു. ആ നെഞ്ചിലെ ഹൃദയമിടിപ്പുകള്‍ മകള്‍ക്കുവേണ്ടിയുള്ള അച്ഛന്റെ സ്‌നേഹതാളമായിരുന്നു. വാരിപ്പുണര്‍ന്ന് മരണത്തെ തട്ടിത്തെറിപ്പിക്കാന്‍ അച്ഛനായില്ല. ഒടുവില്‍ ഓര്‍മ്മകള്‍ മാഞ്ഞ്, മകളുടെ വിയോഗം. ഒരു പക്ഷെ, ആ പിതാവിന്റെ ഹൃദയം തിരിച്ചറിഞ്ഞിട്ടുണ്ടാകും. വേദനയുടെ ഒടുവില്‍ ആ താളം നിശ്ചലമായി.
തേജസ്വിനിയെന്ന മാലാഖക്കുട്ടിക്ക് കൂട്ടായി ഈ അച്ഛനും വേദനകളില്ലാത്ത ലോകത്തേക്ക്. പിതാവ് മകള്‍ക്കെന്നും അഭയമാണ്. സ്‌നേഹതാളമാണ്. മകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ അച്ഛന്റെ മനസ്സിലെ വിങ്ങലുകളാണ്. ലോകം എന്നും സ്തുതിക്കുന്നു പിതൃസ്‌നേഹത്തിന് ജീവനോളം വിലയുണ്ട്, ഒരു പക്ഷേ അതിലുമേറെ.
ബാലഭാസ്‌ക്കര്‍ നമുക്കൊരുപാട് നല്ല പാഠങ്ങള്‍ പറഞ്ഞുതരുന്നു. പ്രണയം ആര്‍ദ്രമാക്കിയ കൗമാരകാലവും, സ്‌നേഹം പൂത്തുലഞ്ഞ വിവാഹവും. ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിന്റെ നൊമ്പരങ്ങളും, സംഗീതം താളം പകര്‍ന്ന ഈ കുടുംബകഥ ആരെയും അസൂയപ്പെടുത്തും. ഇല്ല എല്ലാം തികഞ്ഞ ഒരു സ്വര്‍ഗീയ സന്തോഷം നുകരാന്‍ ദൈവം നമ്മെ അനുവദിക്കില്ല. അതു സ്വര്‍ഗത്തിന്റെ അവകാശമാണ്.
ഭൂമി നൊമ്പരങ്ങളുടെ, വേര്‍പിരിയലുകളുടെ ഊഷരഭൂവാണ്. ഓരോ വേര്‍പാടും നല്കുന്ന നൊമ്പരങ്ങള്‍ക്കപ്പുറം പുനര്‍ജനിയുടെ പ്രതീക്ഷകളിലേക്ക് നമുക്ക് കടക്കാം. അവിശ്വസനീയമായ ഈ മഹാനഷ്ടം, നൊമ്പരപ്പെടുത്തുന്ന മലയാളികള്‍ക്ക് തീരാദുഃഖമാണ്. സംഗീതത്തെ ദൈവികമായി കാണുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍. ഒരുപാടു സ്വപ്നങ്ങള്‍ ബാക്കിയാക്കി പതിനായിരങ്ങളുടെ അന്ത്യചുംബനങ്ങളേറ്റുവാങ്ങി കേരളത്തിന്റെ ബാലു.
നിന്റെ കണ്ണിലിപ്പോഴും ജ്വലിക്കുന്ന സൂര്യന്റെ തേജസ്സും, ആര്‍ക്കും മായ്ക്കാന്‍ കഴിയാത്ത ഇമ്പമാര്‍ന്ന ആ താളവും മാത്രം. ഹൃദയാഘാതത്തിന്റെ രൂപത്തില്‍ വില്ലനെത്തുമ്പോഴും, തേജസ്വിനിയുടെ ആത്മാവിനെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു നീ.
അത്രമേല്‍ സ്‌നേഹിക്കയാല്‍, ആ മാലാഖക്കുട്ടിയുടെ ലോകത്തേക്ക് യാത്രാമൊഴി. ഇനിയുള്ള പുലരികളില്‍ ഉദിക്കാന്‍ ഒരു ബാലഭാസ്‌കരന്‍ ഇനിയില്ല.
https://www.facebook.com/Malayalivartha

























