ഇണങ്ങിയും പിണങ്ങിയും കഴിയുന്ന കേരള കോൺഗ്രസ്സുകൾക്ക് നാളെ ജന്മദിനം

1964-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാൾ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷിയാണ് കേരളാ കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക ചെയർമാനായി കണക്കാക്കപ്പെടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വേരുറച്ച പാർട്ടി നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും.
ഇണങ്ങിയും പിണങ്ങിയും പിന്നെ പലതായി പിരിഞ്ഞും നാളെ കേരള കോൺഗ്രസിന്റെ 55 മത് ജന്മദിനം കോട്ടയത്തും തിരുവനന്തപുരത്തുമായി നടത്തുകയാണ്. കേരള കോൺഗ്രസ്സ് ഗ്രൂപ്പുകളിൽ ഏറ്റവും വലുതായ കെ എം മാണി ചെയർമാനായ കേരള കോൺഗ്രസ് ശബരിമല വിശ്വാസികളോട് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ 11 മണിമുതൽ 2 മണിവരെ സമൂഹ പ്രാർഥനയുമായാണ് കോട്ടയത്ത് 55 മത് ജന്മദിനം ആഘോഷിക്കുന്നത്.
പി സി തോമസ് വിഭാഗം നാളെ കെപിഎസ് മേനോൻ ഹാളിലും ഫ്രാൻസിസ് ജോർജ്ജ് വിഭാഗം പബ്ലിക് ലൈബ്രറിയിലും ജോണി നെല്ലൂർ ചെയർമാനായ കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് വിഭാഗം അവരുടെ പാർട്ടി സെൻട്രൽ കമ്മിറ്റി ഓഫീസുകളിലുമായി ജന്മദിന സമ്മേളനം കോട്ടയത്ത് ആഘോഷിക്കുമ്പോൾ ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് തിരുവനന്തപുരം തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള അവരുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് ജന്മദിനം ആഘോഷിക്കും.
ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകക്ഷിയായ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്റെ ജന്മദിനാഘോഷങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസിനോട് പടലപ്പിണക്കം മൂലം പിണങ്ങി ഇറങ്ങിയ പി ടി ചാക്കോയുടെ അനുയായികൾ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ നിന്നും കത്തിച്ചെടുത്ത ദീപ ശിഖയുമായി ഒക്ടോബർ 9 ന് തിരുനക്കര മൈദാനിയിൽ എത്തുമ്പോൾ അവർക്കൊപ്പം അണിചേരാൻ അന്ന് കോൺഗ്രസ്സ് മന്ത്രിസഭയിലെ 15 എംൽഎ മാരും ഇറങ്ങി ചെന്നിരുന്നു. അതിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക എംൽഎ ആർ ബാലകൃഷ്‍ണപിള്ളയാണ്. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും ബാലകൃഷ്ണ പിള്ളയായിരുന്നു. കെ എം ജോർജ്ജിനെയാണ് ആദ്യം ചെയർമാനായി തിരഞ്ഞെടുത്തത്. ജനാധിപത്യ കേരള കോൺഗ്രസ്സ് എന്ന പേരിൽ കെ എം ജോജ്ജിന്റെ മകൻ ഫ്രാൻസിസ് ജോർജ്ജ് നേതൃത്വം നൽകുന്ന ഒരു വിഭാഗം ഇടതുപക്ഷ മുന്നണിയോട് സഹകരിക്കുന്ന കക്ഷിയായി നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസ് ജന്മമെടുക്കുന്നതിന് മുൻപ് തന്നെ മരണപ്പെട്ടുപോയ പി ടി ചാക്കോയെ പാർട്ടിയുടെ ആത്മീയ ആചാര്യനായി കരുതുന്നു. അദ്ദേഹത്തിന്റെ പുത്രൻ പി സി തോമസ് നയിക്കുന്ന ഒരു വിഭാഗവും ദേശീയ ജനാധിപത്യ മുന്നണിയ്ക്കൊപ്പം ബിജെപി ചേരിയിലാണ്. ജേക്കബ് ഗ്രൂപ്പും മാണി ഗ്രൂപ്പും യുഡിഫിലും ബാലകൃഷ്ണപിള്ള ഗ്രൂപ്പിലെ എംഎൽഎയും ബാലകൃഷ്ണപിള്ളയുടെ മകനുമായ ഗണേഷ്‌കുമാർ ഇടതു മുന്നണിയെ പിന്തുണയ്ക്കുന്നവരുടെ കൂട്ടത്തിലുമാണ്.
നിരവധി പിളർപ്പുകൾക്കും ലയനങ്ങൾക്കും ശേഷം കേരള കോൺഗ്രസ്സ് ഏറ്റവും അവസാനം പിരിഞ്ഞത് 2014 ലാണ്. പിസി തോമസും, സ്കറിയ തോമസും തമ്മിലുള്ള പടലപ്പിണക്കമായിരുന്നു അതിനു കാരണം. അതിനു തൊട്ട് മുൻപ് കെഎം മാണി ഗ്രൂപ്പിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ പിസി ജോർജ്ജ് 'ജനപക്ഷം' എന്ന സംഘടനയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്സുമായി പേര് കൊണ്ട് ബന്ധമില്ലെങ്കിലും കേരള കോൺഗ്രസ് സംസ്കാരം തന്നെയാണ് ആ പാർട്ടി പിന്തുടരുന്നത്. എരുമേലിയിൽ ശബരിമല വിശ്വാസികൾക്കായി എരുമേലി ഉൾപ്പെടുന്ന പൂഞ്ഞാറിലെ എം എൽ എ കൂടിയായ പിസി ജോർജ്ജ് നാളെ ഉപവസിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























