ഭര്‍ത്താവ് മരിച്ചാലേ ഒപ്പം വരൂ.. സൗജിത്തിന്റെ നിര്‍ബന്ധബുദ്ധി സവാദിനെ കൊലപ്പെടുത്താന്‍ ബഷീറിനെ നിര്‍ബ്ബന്ധിച്ചു; കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാൻ പ്ലാനിട്ടു; തന്ത്രങ്ങൾ വിജയിച്ചാൽ വിദേശത്തേക്കു കടന്ന് ഒരുമിച്ചു ജീവിക്കാനും പദ്ധതി; എല്ലാപ്ലാനും പൊളിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ

സവാദിനെ കൊലപ്പെടുത്തിയത് ഭാര്യ സൗജത്തിന്റെ നിര്‍ബന്ധപ്രകാരമായിരുന്നെന്നാണ് ബഷീര്‍ നല്‍കിയ മൊഴി. കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കാനുമായിരുന്നു നീക്കം. എന്നാല്‍ സവാദിനൊപ്പം കിടന്നുറങ്ങിയിരുന്ന മൂത്തമകള്‍ അക്രമത്തിനിടയില്‍ ഉണര്‍ന്നത് എല്ലാ പദ്ധതികളും പൊളിച്ചു കളയുകയായിരുന്നു.
അതേസമയം അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബഷീറും കാമുകി സൗജിത്തും ലക്ഷ്യമിട്ടിരുന്നത് വിദേശത്തേക്ക് കടന്ന് ഒരുമിച്ച് ജീവിക്കാന്‍. എന്നാല്‍ ഭര്‍ത്താവ് മരിച്ചാലേ ഒപ്പം വരൂവെന്ന സൗജിത്തിന്റെ നിര്‍ബ്ബന്ധബുദ്ധി സവാദിനെ കൊലപ്പെടുത്താന്‍ ബഷീറിനെ നിര്‍ബ്ബന്ധിതമാക്കുകയായിരുന്നു. ഇന്നലെ നേരിട്ടു ഹാജരായ ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത ചൂടിനെ തുടര്‍ന്ന് മൂത്തമകള്‍ക്കൊപ്പം സവാദ് മുറിക്ക് പുറത്തായിരുന്നു കിടന്നുറങ്ങിയത്. ഈ സമയത്ത് ബഷീര്‍ ഒരു വലിയ മരത്തടി കൊണ്ട് സവാദിന്റെ തലയില്‍ അടിക്കുകയായിരുന്നു.
അടിയുടെ ശബ്ദത്തിനൊപ്പം ചോര തെറിച്ച് മുഖത്തു വീണതിനെ തുടര്‍ന്ന് കുട്ടി ഞെട്ടിയുണര്‍ന്നു. ഇതിനിടയില്‍ ആരോ ഇറങ്ങിയോടുന്നതും കുട്ടി കണ്ടിരുന്നു. മകള്‍ ഉണര്‍ന്നതോടെ പദ്ധതി പാളിയെങ്കിലും ബഷീറിന്റെ നിര്‍ദേശപ്രകാരം മകളെ മുറിയില്‍ പൂട്ടിയിട്ടതിനു ശേഷം മരണം ഉറപ്പാക്കാന്‍ സൗജത്ത് അടുക്കളയില്‍ നിന്നും കത്തി എടുത്തു കൊണ്ടു വന്ന് ഭര്‍ത്താവിന്റെ കഴുത്തു മുറിക്കുകയും നെഞ്ചില്‍ കത്തികൊണ്ടു വരയുകയുമായിരുന്നു.
ഒരു മാസം മുന്‍പു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സവാദിനെ കൊല്ലാനും സൗജത്ത് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മണ്ണെണ്ണ കലര്‍ന്നെന്നു പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചതോടെ പദ്ധതി പാളി. ഈ മാസം നാലിനു പുലര്‍ച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന ബഷീര്‍ പത്രമാധ്യമങ്ങളില്‍ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജോലിയില്‍ തുടരാന്‍ കഴിയാതെ താനൂര്‍ സി.ഐക്കു മുന്‍പില്‍ കീഴടങ്ങുകയായിരുന്നു.
സവാദിന്റെ ഭാര്യയും ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്ത സൂഫിയാനും നേരത്തെ അറസ്റ്റിലായിരുന്നു. സൗജിത്തും സൂഫിയാനും അറസ്റ്റിലായതിന് പിന്നാലെ അതി നാടകീയമായിട്ടായിരുന്നു ബഷീറിന്റെ കീഴടങ്ങല്‍. ഷാര്‍ജയിലേയ്ക്ക് കടന്ന ബഷീര്‍ കഴിഞ്ഞ ദിവസം രാവിലെ താനൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ക്ലീന്‍ ഷേവില്‍ രാവിലെ പൊലീസ് സ്‌റ്റേഷനില്‍ കയറിവന്ന ബഷീറിനെ ഒറ്റനോട്ടത്തില്‍ പൊലീസിനു മനസ്സിലായില്ല. 'ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന...' എന്നു സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പൊലീസിന് ആളെ പിടികിട്ടിയത്.
ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ബഷീര്‍ അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂരിലേയ്ക്കും പിന്നീട് ടാക്‌സി വിളിച്ച് താനൂര്‍ സ്‌റ്റേഷനിലേയ്ക്കും എത്തുകയായിരുന്നു. ഒട്ടും പരിഭ്രമമില്ലാതെയായിരുന്നു വരവ്. മാധ്യമസംഘത്തിനു മുന്നിലും പതറാതെ ബഷീര്‍ സംഭവങ്ങള്‍ വിവരിച്ചു. ഭക്ഷണത്തിലെ രുചിവ്യത്യാസം സവാദ് തിരിച്ചറിഞ്ഞതോടെ വിഷം നല്‍കി കൊല്ലാനുള്ള ശ്രമം പാളി. പിന്നീടാണ് ആക്രമണത്തിന് തീരുമാനിച്ചത്. കൊല നടത്താന്‍ ദുബായില്‍നിന്ന് മംഗളൂരുവില്‍ എത്തി അവിടെനിന്ന് കാര്‍ വാടകയ്‌ക്കെടുത്താണ് നാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha
























