പള്ളി വേറെ പള്ളിക്കൂടം വേറെയെന്ന നയം ഇനി നടക്കില്ല; മോസ്‌കിനും പള്ളിക്കും ഇല്ലാത്ത ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്ത് ഭക്തര്‍

പള്ളി വേറെ പള്ളിക്കൂടം വേറെയെന്ന നയം ഇനി നടക്കില്ല; മോസ്‌കിനും പള്ളിക്കും ഇല്ലാത്ത ദേവസ്വം ബോര്‍ഡിനെ ചോദ്യം ചെയ്ത് ഭക്തര്‍ ഒന്നിക്കുന്നു; സുബ്രഹ്മണ്യം സ്വാമി കൂടി രംഗത്തു വന്നതോടെ, കൊടുത്ത കേസുകള്‍ ഒക്കെ ജയിച്ച പാരമ്പര്യം ഉള്ള സ്വാമിയുടെ ഹര്‍ജി ഇന്ത്യ ഉറ്റു നോക്കുന്നു
ദേവസ്വം ബോര്‍ഡ് ഒരു പൊതുമേഖലാ സ്ഥാപനം പോലെ വെള്ളാനയായി തുടരുന്നു. ഭക്തിയല്ല കച്ചവടമാണ് പൊടിപൊടിക്കുന്നത്. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ ആരാധനാലയങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആതുരാലയങ്ങളും പണിതുയര്‍ത്തി. പുരോഹിതരും, കന്യാസ്ത്രീകളും സേവനസന്നദ്ധരായി നിലകൊണ്ടു. എന്നാല്‍ ഹൈന്ദവ സമൂഹത്തിന് അത്തരം എസ്റ്റാബ്‌ളിഷ്മെന്റുകള്‍ പടുത്തുയര്‍ത്താന്‍ ആള്‍ദൈവങ്ങളെ വേണ്ടിവന്നു. വരുമാനമില്ലാത്ത സ്വാമിമാരും, ബ്രഹ്മചാരികളും നിത്യവൃത്തിക്ക് ഭിക്ഷയെടുക്കുന്നു. ദക്ഷിണ വാങ്ങുന്നു. ചിലര്‍ വാണിജ്യ താല്പര്യങ്ങളോടെ സ്വതന്ത്ര സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. അതു തികച്ചും സ്വകാര്യ സ്വത്തുക്കള്‍ പോലെയായി. സര്‍ക്കാര്‍ പിടിമുറുക്കിയ ഹൈന്ദവ ദേവാലയങ്ങള്‍ക്ക് ശ്വാസം വിടാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടിവരുന്നു. വികസനത്തിനും, ശമ്പളത്തിനും അവര്‍ ദേവസ്വം ബോര്‍ഡിനും, മന്ത്രിക്കും മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്നു. പൂജ ചെയ്യുന്ന തന്ത്രി മുതല്‍ ശാന്തിക്കാരന്‍ വരെ മന്ത്രിക്കു മുന്നില്‍ അടിയാനെപ്പോലെ നില്ക്കുന്നതും വിചിത്രം തന്നെ.
ഈ ഗതികേടിന്റെ മാറാപ്പുപേറി എന്തിനാണ് ഈ സമുദായം ഏന്തി വലിയുന്നത്. സ്വത്വബോധം തിരിച്ചറിഞ്ഞ് ഐക്യബോധത്തോടെ ഒരുമയുടെ ഹൈന്ദവ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ എന്തേ കഴിയാത്തത്.
ദേവസ്വം ബോര്‍ഡ് ആര് ഭരിക്കണമെന്നത് കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ അല്ല തീരുമാനിക്കേണ്ടത് .ഹിന്ദുക്കളുടെ ദേവസ്വം ബോര്‍ഡുകള്‍ ഭരിക്കേണ്ടത് ഹിന്ദുക്കള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ആയിരിക്കണം. ഹിന്ദുക്കളല്ലാത്ത എംഎല്‍എമാരും മുഖ്യമന്ത്രിയും ക്ഷേത്രഭരണത്തിൽ കയ്യാളുമ്പോൾ ഹിന്ദു താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നില്ല . ഭരണഘടനാവിരുദ്ധമായ സര്‍ക്കാരിന്റെ ദേവസ്വം ബോര്‍ഡ് ഭരണത്തിനെതിരെ പോരാടും . ഇന്നാട്ടിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രങ്ങൾ വിശ്വാസത്തിന്‍റെ ശരണയിടം മാത്രമല്ല, നിത്യ ജീവിതത്തിന്‍റെ ഭാഗമായ പൈതൃക സമ്പത്തും അഭിമാനത്തിന്‍റെ സാംസ്കാരിക ചിഹ്നവും കൂടിയാണ്.
1950-ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം സ്വകാര്യക്ഷേത്രങ്ങൾ ഒഴികെയുള്ളവയുടെയെല്ലാം ചുമതല സംസ്ഥാന സർക്കാരിനാണ്. സർക്കാർ നിയമിക്കുന്ന ദേവസ്വം ബോർഡുകൾക്കും ഉദ്യോഗസ്ഥർക്കുമാണ് ഇത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ 1248, കൊച്ചി ദേവസ്വം ബോർഡിനു കീഴിൽ 400, മലബാർ ദേവസ്വം ബോർഡിന് കീഴിൽ 1600, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ 10, കൂടൽ മാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് കീഴിൽ ഒന്ന് എന്നിങ്ങനെയാണ് ക്ഷേത്രങ്ങൾ ഉള്ളത്.
ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ സുപ്രീം കോടതി കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ് അയച്ചിരുന്നു. സുബ്രമണ്യം സ്വാമിയും ടി ജി മോഹന്‍ദാസുമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കൊച്ചി- തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ രൂപീകരണവും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹര്‍ജി വിശ്വാസികള്‍ക്കുള്ള ഭരണഘടനാ അധികാരത്തില്‍ സര്‍ക്കാരുകള്‍ കൈ കടത്തുന്നതിനെയും ചോദ്യം ചെയ്യുന്നു.
ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന സുപ്രീം കോടതി വിധി ഏറ്റവും കൂടുതല്‍ അടിയായിരിക്കുന്നത് ദേവസ്വം വകുപ്പ് മന്ത്രിയെന്ന നിലയില്‍ കടകംപള്ളി സുരേന്ദ്രനാണ്. തര്‍ക്കം മുറുകുമ്പോള്‍ ഉര്‍ന്നു വന്ന മറ്റൊരു ചോദ്യമാണ് മോസ്‌കിനും പള്ളിക്കുമില്ലാത്ത മന്ത്രി ദേവസ്വത്തിനെന്തിന് ? ഈ ചോദ്യം സുപ്രീം കോടതിയില്‍ വരെയെത്തി. കേരളത്തിലെ ബിജെപി സൈദ്ധാന്ധികനൊപ്പം സുബ്രഹ്മണ്യസ്വാമി കൂടെ കക്ഷി ചേര്‍ന്നതോടെ ഇക്കാര്യത്തിലൊരു തീരുമാനം വരും.
എല്ലാം കൈവിട്ടു പോകുന്ന കാഴ്ചയാണ് എവിടേയും കാണാന്‍ കഴിയുന്നത്. നിരത്തുകള്‍ കീഴടക്കി അയ്യപ്പഭക്തര്‍ നിറയുന്നു. ഇന്നലെ വരെ ഉള്ളിലൊതുക്കിയ ചോദ്യങ്ങളൊക്കെ ഉറക്കെ ചോദിച്ച് സവര്‍ണനും അവര്‍ണനുമൊക്കെ ഒരുമിക്കുന്നു. ഇവിടെ പള്ളിക്കും അമ്പലത്തിനുമില്ലാത്ത ഒരു മന്ത്രിയെന്തിന് ദേവസ്വത്തിന്. രാഷ്ട്രീയം കളിക്കാനും, കൊടിവച്ച കാറില്‍ പായാനും ഭക്തരുടെ കാണിക്കപ്പണം തന്നെ വേണോ? തമ്പ്രാക്കളെ പേടിക്കാതെ അവര്‍ ചോദ്യങ്ങളെറിയുന്നു.
ആ ചോദ്യമാണ് പരമോന്നത കോടതിയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡിനെ എന്തിനു സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. വിശ്വാസം തീണ്ടാപ്പാടകലെ നിര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തില്‍, തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ ഒളിച്ചു പോകുന്ന രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന സര്‍ക്കാര്‍ എങ്ങനെ വിശ്വാസം സംരക്ഷിക്കും
ഭക്തി വിശുദ്ധമാണെങ്കില്‍, ഈശ്വര വിശ്വാസം ഒരു സമ്പ്രദായമാണെങ്കില്‍ അതിനെതിരെ പൊരുതുന്നവരല്ലേ കമ്മ്യൂണിസ്റ്റുകാര്‍? ഇങ്ങനെ ഭക്തര്‍ നിലപാട് സ്വീകരിച്ചതോടെ ദേവസ്വത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന നിലയിലാണ്. യുവതികളെ ശബരിമലയില്‍ കയറ്റണമെന്ന സുപ്രീം കോടതി വിധി വന്നപ്പോള്‍ ചിരിച്ചവരുടെ മുഖം കറുക്കും, പ്രത്യേകിച്ചും കടകംപള്ളിയുടെ. കാരണം സുപ്രീം കോടതി വിധി എതിരാകാനാണ് സാധ്യത. മോസ്‌കിനും പള്ളിയ്ക്കുമില്ലാത്ത ബോര്‍ഡ് എന്തിനാണ് അമ്പലത്തിന് മാത്രമുള്ളത്. അമ്പലങ്ങളുടെ കാണിക്കയായി വരുന്നത് കോടികളുടെ വരുമാനമാണ്. അതെല്ലാം എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചാല്‍ ഒരു പിടിയുമില്ല. ഇക്കാരണങ്ങള്‍ പറഞ്ഞ് കൊണ്ട് ഭക്തര്‍ കാണിക്കയിടാനും മടിക്കുകയാണ്. ഇതെല്ലാം തന്നെ ദേവസ്വത്തിന് വലിയ ബാധ്യതയായി മാറുംമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വിപ്ലവം തുടങ്ങേണ്ടത് ഇത്തരം ചിന്തകളില്‍ നിന്നാവണം. ഇതാണ് നാളെയുടെ പ്രതിഷേധവും പോരാട്ടവും.
https://www.facebook.com/Malayalivartha





















