സമവായത്തിന് മുന്‍കയ്യെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; തുലാമാസപൂജകള്‍ക്കായി ശബരിമല നട തുറക്കുന്നതിന് മുൻപേ നാളെ നന്തന്‍കോട്ടെ ആസ്ഥാനത്തു പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച

നാളെ രാവിലെ 10-നു നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണു ചര്‍ച്ച. മുന്‍വിധിയോടെയല്ല ദേവസ്വം ബോര്‍ഡിന്റെ സമവായനീക്കമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. തുലാമാസപൂജകള്‍ക്കായി ശബരിമല നട മറ്റന്നാള്‍ തുറക്കാനിരിക്കേയാണു പ്രശ്‌നപരിഹാരത്തിനുള്ള നീക്കം ബോര്‍ഡ് ഊര്‍ജിതമാക്കിയത്. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്നു പന്തളം കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. തന്ത്രികുടുംബവുമായും കൊട്ടാരവുമായി സഹകരിക്കുന്ന സംഘടനകളുമായും കൂടിയാലോചിച്ചശേഷം ഇന്നു മറുപടി നല്‍കാനാണു കൊട്ടാരം ഭരണസമിതിയുടെ തീരുമാനം. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍, അവസാനനിമിഷം സമവായത്തിനു മുന്‍െകെയെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
താഴമണ്‍ തന്ത്രികുടുംബം, പന്തളംകൊട്ടാരം, അയ്യപ്പസേവാസംഘം, തന്ത്രിസമാജം, അയ്യപ്പസേവാസമാജം, യോഗക്ഷേമസഭ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചാണു ബോര്‍ഡിന്റെ സമവായനീക്കം. നേരത്തേ, മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍നിന്നു തന്ത്രികുടുംബം പിന്‍മാറിയിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍ ഉതകുന്ന തീരുമാനമാണു ദേവസ്വം ബോര്‍ഡില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നു കൊട്ടാരം സെക്രട്ടറി പി.എന്‍. നാരായണവര്‍മ പറഞ്ഞു.
കൈപ്പുഴ ലക്ഷ്മിവിലാസം കൊട്ടാരത്തില്‍ ചേര്‍ന്ന വാര്‍ഷികപൊതുയോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണസമിതി പ്രസിഡന്റായി പി.ജി. ശശികുമാരവര്‍മയും സെക്രട്ടറിയായി നാരായണവര്‍മയും തുടരും. അതേസമയം, ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും നിയമനിര്‍മാണമാകാമെന്നു പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മ രാജ ന്യൂഡല്‍ഹിയില്‍ പ്രതികരിച്ചു. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കും.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസികള്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍ നിയമനിര്‍മാണത്തിന് ഇരുസര്‍ക്കാരുകളും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരിനെ നേരിട്ടു സമീപിച്ചിട്ടില്ല. രാജകുടുംബത്തിലെ ആരെങ്കിലും കേന്ദ്രമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ടോയെന്ന് അറിയില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വിശ്വാസിയാണ്. എന്നാല്‍, ബോര്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. സുപ്രീം കോടതി വിധി വന്നതിനു തൊട്ടുപിന്നാലെ സംസ്ഥാനസര്‍ക്കാര്‍ യോഗം വിളിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു. വിധി നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിക്കുകയും വിശ്വാസികളുടെ രോഷം ഉയര്‍ന്നപ്പോള്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തതിനോടാണു വിയോജിപ്പ്.
ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്കു വിളിച്ചതും വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്താണെന്നു കേരളവര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ അയ്യപ്പധര്‍മ സംരക്ഷണ സമിതി സംഘടിപ്പിച്ച നാമജപയജ്ഞം കേരളവര്‍മ ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിനു മലയാളികള്‍ പങ്കെടുത്തു. കോടതി വിധി മറികടക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി.
അയ്യപ്പഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കേരളവര്‍മ രാജ ആവശ്യപ്പെട്ടു. സി.വി. ആനന്ദബോസും പ്രസംഗിച്ചു. ജയ്പുര്‍, ജലന്ധര്‍, ലുധിയാന, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തരും ജന്തര്‍ മന്ദറില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























