24 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം നല്‍കി, പുറത്തിറങ്ങിയെങ്കിലും ചിറകരിഞ്ഞ പക്ഷിയെ പോലെയാണ് ബിഷപ്പ് പുറത്തിറങ്ങിയത്, കര്‍ശന ഉപാധികളാണ് കോടതി വച്ചിട്ടുള്ളത്
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഹൈക്കോടതി വെറുതെ ജാമ്യത്തില്‍ വിടുകയായിരുന്നില്ല. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി രണ്ടാമത്തെ അപേക്ഷയില്‍ ജാമ്യം നല്‍കിയത്. കേരളത്തില്‍ പ്രവേശിപ്പിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങിയ കര്‍ശന ഉപാധികളാണ് കോടതി വച്ചിട്ടുള്ളത്. ബിഷപ്പിനൊപ്പം സമൂഹത്തിലെ ഉന്നതരില്‍ പലരും നിലകൊണ്ടതിനാല്‍ കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും സ്വാഭാവിക ജാമ്യമാണ് കോടതി നല്‍കിയത്.
ബിഷപ്പിനെ പ്രമുഖര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഫ്രാങ്കോയെ യേശുക്രിസ്തുവിനോടാണ് ഉപമിച്ചത്. യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് തെറ്റുചെയ്തിട്ടാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഫ്രാങ്കോ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും കോടതി വിധി നിങ്ങള്‍ വിധിക്കണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പതിനായിരക്കണക്കിന് രക്തസാക്ഷികള്‍ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ - മാര്‍ മാത്യു അറയ്ക്കല്‍ ചോദിച്ചു. ചങ്ങനാശേരി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും പാലാ സബ് ജയിലിലെത്തി ഫ്രാങ്കോയെ കണ്ടിരുന്നു.
പത്തനംതിട്ട രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസും ഫ്രാങ്കോയെ സന്ദര്‍ശിച്ചു. അതിനും മുമ്പ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് ബിഷപ്പിന് പിന്തുണയുമായി എത്തി. ബിഷപ്പ് നിരപരാധിയാണെന്നും കന്യാസ്ത്രീക്കെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പി.സി ജോര്‍ജ്ജ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഉന്നതര്‍ ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും വാദിച്ചു. ഇക്കാര്യം ഇന്ന് രണ്ടാമത്തെ അപേക്ഷ പരിഗണിച്ചപ്പോഴും ആവര്‍ത്തിച്ചെങ്കിലും തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha