മന്ത്ര ധ്വനിയിൽ തലസ്ഥാനം മുങ്ങി ; ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കുമ്പോൾ പലയിടത്തും പ്രതിഷേധം ശക്തമാകുന്നു
ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് എന്‍.ഡി.എ. നയിക്കുന്ന ശബരിമല സംരക്ഷണ യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കുമ്പോൾ കേരളത്തിൽ പലയിടത്തും പ്രതിഷേധം ശക്തമാകുകയാണ്. മന്ത്ര ധ്വനിയിൽ തലസ്ഥാനം മുങ്ങി. ശബരിമല സംരക്ഷണ യാത്ര തലസ്ഥാന ജില്ലയിൽ പ്രവേശിച്ചപ്പോൾ ജന പിന്തുണ ഏറി വരികയാണ്. പ്രതിഷേധത്തിന്റെ അലയൊലി കേരളത്തിലെങ്ങും മുഴങ്ങുകയാണ്.
ശബരിമല സംരക്ഷണ യാത്രയ്ക്ക് ആറ്റിങ്ങലിൽ ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ജനങ്ങളാണ് യാത്രയ്ക്ക് പിന്തുണയുമായി എത്തിയത്. സുരേഷ് ഗോപി എം പി യാത്ര ഉത്‌ഘാടനം ചെയ്തു. ശബരിമലയെ തകർക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സുരേഷ്‌ഗോപി എം.പി വ്യക്തമാക്കി. ശബരിമല സംരക്ഷണ യാത്ര ചരിത്രപരമായ സമരമാണ്. ഈ പ്രക്ഷോഭത്തെ തകർക്കാൻ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
കോരിച്ചൊരിയുന്ന മഴയത്തും അമ്മമാർ ഉൾപ്പെടെയുള്ളവർ അടൂരിൽ ശരണമന്ത്രജപ യാത്രയിൽപങ്കെടുത്തു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ആലങ്ങാട്ടു യോഗം എരുമേലിയിൽ ശബരിമല സംരക്ഷണ യാത്ര നടത്തി. ഇതോടെ എരുമേലി മറ്റൊരു ചരിത്ര നിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ഓരോ വർഷവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിന് എരുമേലിയിൽ നേതൃത്വം നൽകുന്ന അമ്പലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ സമൂഹ പെരിയോൻമാർ ഇതാദ്യമായി എരുമേലിയിൽ ഒരുമിച്ച് ശരണനാമജപയാത്രയിൽ നേതൃത്വം നൽകിയപ്പോൾ അതൊരു ചരിത്രമായി. തൃശൂർ തളിയിലും പ്രതിഷേധം ശക്തമാണ്.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തിൽ പാലക്കാട് കൽപാത്തി അഗ്രഹാരത്തിൽ മനുഷ്യചങ്ങല തീർത്തു. പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച മനുഷ്യചങ്ങല ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം വരെ നീണ്ടു. ശരണമന്ത്രങ്ങളുമായി നിരവധി പേരാണ് പങ്കെടുത്തത്. വിശ്വാസ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ പറഞ്ഞു
കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. ശബരിമലയിലെ യുവതിപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലും വിശ്വാസികളുടെ പ്രതിഷേധം നടന്നു. ഇറ്റാനഗര്‍ അയ്യപ്പ ഭജനസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇറ്റാനഗര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു തുടങ്ങിയ ശരണമന്ത്ര യാത്രയില്‍ ഇരുന്നൂറിലേറെ വിശ്വാസികള്‍ പങ്കെടുത്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ക്കും അയ്യപ്പ ഭക്തര്‍ നിവേദനം നല്‍കി.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അയർലണ്ട്, യുഎസ്എ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ഇടങ്ങളിലും അയ്യപ്പഭക്തർ ഒന്നുചേർന്ന് നടത്തിയ നാമജപറാലി നടത്തി.
https://www.facebook.com/Malayalivartha