സ്ഥിരമായി റേഷൻ വാങ്ങാത്തവർക്ക് ഇനി റേഷൻ ഇല്ല ; എന്നാൽ രോഗമോ യാത്ര ചെയ്യാനുള്ള അവശതയോ ആണ് കാരണമെങ്കിൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കും
സ്ഥിരമായി റേഷൻ വാങ്ങാത്തവർക്ക് തുടർന്ന് റേഷൻ ലഭിക്കാൻ ഇടയില്ല . മൂന്നുമാസത്തിൽ കൂടുതൽ റേഷൻ വാങ്ങാതിരിക്കുന്നവർക്കെതിരെയാണ് നടപടി. തീരുമാനം ഡിസംബറിൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
സംസ്ഥാനത്തുനിന്നു തൽക്കാലം അത്യാവശ്യ കാര്യങ്ങൾക്കായി മാറി നിൽക്കുന്നവർ വിവരം രേഖാമൂലം അറിയിക്കണം. ഇത്തരത്തിൽ മാറി നിൽക്കുന്നവർക്ക് അവർ പിന്നീട് എത്തുമ്പോൾ ഭക്ഷ്യസാധനം വാങ്ങാം.
റേഷൻ സ്ഥിരമായി വാങ്ങാത്തവരെ കുറിച്ച് അന്വേഷണം നടത്തുമെന്നും രോഗമോ യാത്ര ചെയ്യാനുള്ള അവശതയോ ആണ് കാരണമെങ്കിൽ റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
അതെ സമയം റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാനും ധനവകുപ്പിന്റെ നിർദേശം ഉണ്ട്. വ്യാപാരികളുടെ വേതനം വർധിപ്പിക്കുന്നതിനു പണം കണ്ടെത്താൻ ആയാണ് ഈ നടപടി എന്നാണ് പറയുന്നത് . ഇതിനായി 80 കോടി രൂപ വേണമെന്നു ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു.
മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള കാർഡ്) 40 ലക്ഷം പേർക്കുള്ള റേഷൻ സാധനങ്ങൾക്കു കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിപ്പിക്കാനാണു നിർദേശം. നീല കാർഡിലെ ഓരോ അംഗത്തിനും മാസം രണ്ടു കിലോഗ്രാം അരിയാണു ഇപ്പോൾ നൽകുന്നത്. ഓരോ കാർഡിനും മൂന്നു കിലോ ആട്ടയും ലഭിക്കും. വെള്ള കാർഡിനു മാസം നാലു കിലോ അരിയും മൂന്നു കിലോ ആട്ടയും ഉണ്ട്. ആട്ടയ്ക്ക് ഇപ്പോൾ കിലോഗ്രാമിനു 16 രൂപയാണ് ഈടാക്കുന്നത്. അരിക്കും ആട്ടയ്ക്കും കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിക്കും.
കഴിഞ്ഞ നവംബറിൽ വേതന വർധന നടപ്പാക്കിയപ്പോൾ അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ള 75 ലക്ഷം കാർഡ് ഉടമകൾക്കു ഭക്ഷ്യധാന്യങ്ങൾക്കു കിലോഗ്രാമിന് ഒരു രൂപ വീതം വർധിപ്പിച്ചിരുന്നു.
റേഷൻ വ്യാപാരികളുടെ കുറഞ്ഞ മാസവേതനം 16,000 രൂപയിൽ നിന്നു 18,000 ആക്കാനാണു ശുപാർശ. നിലവിൽ 45 മുതൽ 72 വരെ ക്വിന്റൽ വിൽപനയുള്ളവർക്കു സർക്കാർ സഹായവും കമ്മിഷനും ഉൾപ്പെടെ 16,000 രൂപയാണു ലഭിക്കുന്നത്. ഇനി 45 ക്വിന്റൽ വരെ വിൽക്കുന്നവർക്കു 18,000 രൂപ അടിസ്ഥാന ശമ്പളവും അതിനു മുകളിൽ വിൽക്കുന്ന ഓരോ ക്വിന്റലിനും 180 രൂപ നിരക്കിൽ കമ്മിഷനും ലഭിക്കും.
https://www.facebook.com/Malayalivartha