ഫ്രീക്കന്മാരായ യുവസംഘത്തിന്റെ ഹോബി ബൈക്ക് മോഷ്ടിച്ച് ചെത്തി നടക്കും... പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

കഴിഞ്ഞ ദിവസം കുന്നംകുളം ചെമ്മണൂരില്‍നിന്നു ബൈക്ക് മോഷണം പോയിരുന്നു. ഈ പ്രദേശത്തെ സി.സി. ടിവി ദൃശ്യം പരിശോധിച്ച പോലീസ്, ബൈക്ക് കുന്നംകുളം-ഗുരുവായൂര്‍ റോഡിലൂടെ പോകുന്നതായി കണ്ടെത്തി. ഈ പാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടെ സംശയസാഹചര്യത്തില്‍ വന്ന ബൈക്ക് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും വെട്ടിച്ചു നിര്‍ത്താതെ കടന്നുപോയി.
പിന്തുടര്‍ന്നു പിടികൂടിയപ്പോഴാണ് ചെമ്മണൂരില്‍നിന്നു മോഷ്‌ടിച്ച ബൈക്കാണിതെന്നു കണ്ടെത്തിയത്. യുവാക്കളെ സ്‌റ്റേഷനില്‍ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് തൃശൂര്‍ ജില്ലയ്‌ക്കകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷ്‌ടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. കുന്നംകുളത്തിനടുത്തു ആനായ്‌ക്കല്‍, ചെമ്മണൂര്‍, പാലക്കാട് ജില്ലയിലെ വടക്കുഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് സംഘം ബൈക്കുകള്‍ മോഷ്‌ടിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം വെളിയംകോട് സ്വദേശികളായ കൊങ്ങണംവീട്ടില്‍ ഫസലുദ്ദീന്‍ (24), പുതുവീട്ടില്‍ യാഹു (20), തവളക്കുളം തിയാരത്ത് ജാസിന്‍ (21), ചാവക്കാട് വടക്കേ പുന്നയൂര്‍ക്കുളങ്ങര വീട്ടില്‍ മുഹമ്മദ് ഷെരീഫ് (18) എന്നിവരെയാണ് സി.ഐ: കെ.ജി. സുരേഷ്, എസ്.ഐ: യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്.
ബൈക്കുകള്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ച് കറങ്ങിനടന്നിരുന്ന യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടിരുന്നു. കോടതി റിമാന്‍ഡ് ചെയ്‌ത യുവാക്കളെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം ബൈക്ക് മോഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് സംഘം മോഷ്‌ടിച്ചിരുന്നത്. ചില ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് മോഷ്‌ടിച്ച ബൈക്കുകളില്‍ നിറച്ച് നമ്ബര്‍പ്ലെയ്‌റ്റ് മാറ്റിയാണ് സംഘം രാത്രി കറങ്ങിയിരുന്നത്. മോഷ്‌ടിച്ച മൂന്ന് ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















