യുവതികളെ നിലയ്ക്കലിനപ്പുറം കടത്തി വിടില്ലെന്ന വാശിയുമായി ഭക്ത ജനപ്പട; പോലീസുകാർ നോക്കി നിൽക്കെ പരിശോധന ശക്തം

10നും 50നും വയസ്സിന് ഇടയിൽ പ്രായമുള്ള സ്ത്രീകളെ പമ്പയിൽ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടിൽ പ്രതിഷേധക്കാർ. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലിൽ ഉപരോധം തുടങ്ങി. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടടാതെ സംഘർഷം സൃഷ്ടിക്കുന്നു . പരിവാർ സംഘടനകളാണ് ഈ ഗുണ്ടായിസത്തിന്റെ പിന്നിൽ.
നിലവിൽ പമ്പ വരെ പോകാമെന്നിരിക്കെയാണ് പകുതി വഴിക്ക് വച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ എത്തി വാഹനങ്ങൾ തടയുകയായിരുന്നു.
തെലുങ്കാനയിലെ ദേവി എന്ന മാധ്യമ പ്രവര്‍ത്തകയെയും ടൈംസ് നൗ ചാനലിന്റെ വനിതാ പ്രതിനിധിയെയുമാണ് ഇന്ന് രാവിലെ സ്ത്രീകളടക്കമുളള സമരക്കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. മര്യാദയ്ക്ക് ഞങ്ങള്‍ പറയുകയാണ്, വണ്ടി അവിടെ ഒതുക്കിയിടെടാ എന്ന് തട്ടിക്കയറിയാണ് ടൈംസ് നൗ ചാനലിന്റെ പ്രതിനിധി വന്ന വാഹനം നിലയ്ക്കലില്‍ സമരം നടത്തുന്നവര്‍ തടഞ്ഞത്.
നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരക്കാരുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. ഇവിടെ എത്തുന്ന എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി പരിശോധിച്ചാണ് സമരക്കാര്‍ കയറ്റിവിടുന്നത്.
പമ്പവരെ സ്ത്രീകളെത്തിയാൽ കണ്ണ് വെട്ടിച്ച് അവർ സന്നിധാനത്ത് പോകില്ല എന്ന ഉറപ്പു ഇല്ല്ലാത്തതിനാലാണ് സമരം നടത്തുന്നത് എന്ന് പ്രതിഷേധക്കാർ . പമ്പയിലേക്കുള്ള മുഴുവൻ റോഡിലും നിരീക്ഷണം കർശനമാക്കാനാണ് ഇവരുടെ തീരുമാനം.കൂടാതെ നിലയ്ക്കലിനൊപ്പം എരുമേലിയിലും പ്രതിഷേധം ശക്തമാക്കും. പമ്പയിലും വൻ തോതിൽ ഭക്തരെ അണിനിരത്താനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
പൊലീസ് സമീപത്ത് നില്‍ക്കുമ്പോഴാണ് സമരക്കാര്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്നവരെ തടഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാനുളള ശ്രമം നടത്തുന്നത്.
സ്ത്രീ പ്രവേശനം തടയില്ലെന്ന നിലപാടിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകളെ അടക്കം ഉൾപ്പെടുത്തി കുടിൽ കെട്ടി യുവതികളാലെ തടയുന്നത്. നാളെ വൈകിട്ടാണ് ശബരിമലയിൽ നട തുറക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ഹിന്ദു സംഘടനകൾ പ്രതിഷേധിക്കാനായി നിലയ്ക്കലിൽ എത്തിയത്.
സ്ത്രീകളാണ് യുവതികളെ തടയുന്നത്. അതുകൊണ്ട് തന്നെ പൊലീസിനും പ്രശ്‌നത്തിൽ ഇടപെടാൻ ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീകളെ തടയുന്നത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചാൽ പൊലീസും സർക്കാരും കൂടുതൽ പ്രതിരോധത്തിലാകും. എന്തു വന്നാലും സമരം ശക്തമാക്കുമെന്ന നിലപാടിൽ പ്രതിഷേധക്കാർ എത്തുമ്പോൾ കോടതിയുടെ നിലപാടും നിർണ്ണായകമാകും. നാളെ നട തുറക്കും. അതുകൊണ്ട് തന്നെ നിലയ്ക്കലിൽ സ്ത്രീകൾ സംഘടിക്കുന്നത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ആചാരമനുസരിച്ച് പമ്പവരെ സ്ത്രീകൾക്ക് പോകാം. എന്നാൽ അതും അനുവദിക്കില്ലെന്ന നിലപാട് വിശ്വാസികൾ എടുക്കുകയാണ്.
വേഷം മാറി തൃപ്തി ദേശായിയും മറ്റും പമ്പയിലെത്തി സന്നിധാനത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു. ഇത് കണക്കിലെടുത്താണ് ഓരോ വാഹനവും പരിശോധിക്കാനുള്ള വിശ്വാസികളുടെ തീരുമാനം.
നേരത്തെ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടതു സർക്കാരുമാണെന്നും ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധർ റാവു ആരോപിച്ചിരുന്നു. എൻ.ഡി.എയുടെ നേതൃത്വത്തിൽ പി.എസ് ശ്രീധരൻപിള്ള നയിച്ച ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ സർക്കാർ ഇതിനു തയാറാകുന്നില്ല.
വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുള്ള ബിജെപി തീരുമാനത്തിന് പിന്നാലെയാണ് നിലയ്ക്കലിൽ സ്ത്രീകളെ തടയൽ തുടങ്ങിയത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം നിയമപരമായി അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച ഇന്നാണ്. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാസംഘം എന്നിവരുമായിട്ടാണ് ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ച. മലയാള മാസമായ തുലാം ഒന്നിന് നട തുറക്കുമ്പോള്‍ സ്ത്രീ പ്രവേശനം നിയമപരമായി നടപ്പിലാകുമോ എന്ന് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായേക്കും.
https://www.facebook.com/Malayalivartha






















