ആനവണ്ടി പാപ്പാന്മാരുടെ പ്രതിഷേധം ഫലം കണ്ടു; ടിക്കറ്റ് കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെ മിന്നൽ സമരം അവസാനിപ്പിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍

റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീക്ക് നല്‍കാനുള്ള ഉത്തരവ് മരവിപ്പിച്ചതോടെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിവന്ന മിന്നല്‍ സമരം അവസാനിപ്പിച്ചു. ഗതാഗതമന്ത്രി ഉറപ്പ് നല്കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ സംയുക്ത തൊഴിലാളി യൂണിയന്‍ തയ്യാറായത്.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലാണ് തീരുമാനം വന്നിരിക്കുന്നത്. അതിനിടയിൽ തിരുവനന്തപുരത്ത് സമരക്കാരെ മർദിച്ചെന്നാരോപിച്ച് ഒൻപതരയോടെ ഡ്രൈവർമാരും കണ്ടക്ടർമാരുമടക്കം മുഴുവൻ ജീവനക്കാരും പണിമുടക്കിനിറങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് തുടങ്ങിയ സമരം പിന്നീട് സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. ഇതോടെ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുകയും ചെയ്തു.
കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലായിരുന്നു സമരം നടത്തിയത്. തിരുവനന്തപുരത്ത് യൂണിയന്‍ നടത്തിയ ഉപരോധസമരത്തില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതോടെയാണ് സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സമരത്തെത്തുടര്‍ന്ന് കെഎസ്‌ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം മുടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha






















