ജയിലിൽ നിന്നിറങ്ങിയ ഫ്രാങ്കോ ജലന്ധറിലെക്ക് പറക്കും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി ; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനല്ലാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നത് അടക്കമുള്ള ഉപാധികളോടെ ഹൈക്കോടതി ജാമ്യം
കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് പാലാ സബ് ജയിലില്‍ എത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ മോചിതനാക്കുകയായിരുന്നു.
പി.സി.ജോര്‍ജ് എംഎല്‍എ അടക്കം നിരവധി പേര്‍ ജയില്‍ മോചിതനായ ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ പാലായില്‍ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞില്ല.
പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേരളത്തില്‍ പ്രവേശിക്കരുത് എന്നീ നിബന്ധനകള്‍ പാലിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും കേസിലെ സാക്ഷികളുടെ രഹസ്യമൊഴികളെല്ലാം രേഖപ്പെടുത്തി കഴിഞ്ഞുവെന്നും ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്നും ബിഷപ്പിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
കേസില്‍ ഇടപെടാന്‍ ഒരു ശ്രമവും നടത്തില്ല. വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലുള്ള കള്ളക്കേസാണ് പരാതിക്കാരി നല്‍കിയിരിക്കുന്നതെന്നും ബിഷപ് കോടതിയെ അറിയിച്ചു. അതേസമയം പ്രോസിക്യൂഷന്‍ ബിഷപ്പിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുവെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ മാസം 21 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 24 ന് റിമാന്റ് ചെയ്തത് മുതല്‍ ഫ്രാങ്കോ പാലാ സബ് ജയിലിലായിരുന്നു.
https://www.facebook.com/Malayalivartha