അയ്യപ്പനെ കാണാൻ വ്രതമെടുത്ത് മാലയിട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ട് സൂര്യ ദേവാർച്ചന; വാളിൽ പൊങ്കാല നിറഞ്ഞതോടെ പോസ്റ്റ് പിൻവലിച്ചു; പക്ഷെ മലകയറ്റത്തിൽ നിന്നും പിന്നോട്ടില്ല
യുവതി പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേയ്ക്ക് ദർശനം നടത്താനായി തയ്യാറെടുക്കുന്ന സ്ത്രീജനങ്ങൾക്കെതിരെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. അതേസമയം ശ്രദ്ധേയമായ ഒന്നാണ് പലയിടങ്ങളിലും സ്ത്രീകൾ തന്നെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ്.
പ്രതിഷേധങ്ങളും വിമർശനങ്ങളും ശക്തമായി നിലനിൽക്കുമ്പോഴും ഒരു വിഭാഗം സ്ത്രീകൾ ശബരിമലയിൽ എത്തുമെന്ന ഉറച്ച നിലപാടിലാണ് നിൽക്കുന്നത്. കണ്ണൂർ സ്വദേശിനി രേഷ്മ വൃതമെടുത്ത് ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ചതിന് പിന്നാലെ കരുനാഗപ്പള്ളി സ്വദേശിനി സൂര്യ ദേവാർച്ചന ആചാരങ്ങൾ പാലിച്ച് മലചവിട്ടാൻ തീരുമാനിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കു വച്ചിരിക്കുകയാണ്.
ശബരിമല ദർശനം നടത്താനൊരുങ്ങിയ കണ്ണൂർ സ്വദേശിനി രേഷ്മയ്ക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അയ്യപ്പഭക്തർ എന്ന പേരിൽ ഒരുകൂട്ടം ആളുകളെത്തി രേഷ്മയുടെ വീട് ആക്രമിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തിരുന്നു. കൊല്ലുമെന്ന ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് രേഷ്മ.
രേഷ്മ നിഷാന്തിന്റെ അനുഭവം മുന്നിലുണ്ടെങ്കിലും താൻ അത് കാര്യമാക്കുന്നില്ലെന്നാണ് സൂര്യ പറയുന്നത്. ഈ ദുരനുഭവം ഭയത്തോടെയാണ് നോക്കിക്കാണുന്നത്. സർക്കാരിലാണ് പ്രതീക്ഷ. അയ്യപ്പൻ സ്ത്രീ വിരോധിയാണെന്ന് കരുതുന്നില്ലെന്നും സൂര്യ പറയുന്നു.
അതേസമയം സൂര്യയുടെ പോസ്റ്റിന് താഴെ സംഘപരിവാര്‍ ഐഡികളില്‍ നിന്നും ഭീഷണിയും തെറിവിളിയും ആരംഭിച്ചിരുന്നു. ‘നാശത്തിലേക്കാണ് നിന്റെ പോക്ക്.. നോം ശപിക്കുന്നുവെന്നാണ് വത്സന്‍ പൊതുവാള്‍ എന്ന വ്യക്തി ചോദിക്കുന്നത്. ‘സമത്വം എല്ലായിടത്തം വേണമെന്ന് ആണെങ്കില്‍ നിന്റെ മോള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ ആമ്പിള്ളേരുടെ കൂടെ ഇരുത്തി പഠിപ്പിക്കുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. പോലീസ് അല്ല പട്ടാളം വന്നാലും നടക്കില്ലെന്നാണ് കാവി പോരാളി എന്ന പ്രൊഫൈലില്‍ നിന്നും വന്ന കമന്റ്. രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്തിനാണ് ഡിലീറ്റ് ചെയ്തതെന്ന് മറക്കരുതെന്നും അതുപോലെ ഈ പോസ്റ്റും ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സൂര്യയുടെ ഫേസ്ബുക്കിൽ നിന്നും നിലവിൽ ആ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്.
സൂര്യ ദേവാർച്ചനയുടെ ഫേസ്ബുക്ക് പോസ്റ്റ്.....
വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ തയ്യാറായി വരുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയന്നു നില്‍ക്കുന്നു. മാലയിടാന്‍ കാത്തു നില്‍ക്കുന്നവര്‍ രേഷ്മേച്ചിക്ക് നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുന്നു.
എന്റെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഞാന്‍ മലയ്ക്കു പോയിട്ടുള്ളതാണ്. ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാന്‍ വിശ്വക്കുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. അയ്യപ്പൻ സ്ത്രീ വിരോധിയല്ല കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തില്‍ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാന്‍ കഴിയുക?
സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയി. പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നു.
https://www.facebook.com/Malayalivartha