ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പൊലീസ്; സന്നിധാനത്തേയ്ക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് മഞ്ചു; മടക്കയാത്ര മാധ്യമങ്ങളോട് പ്രതികരിക്കാതെ

ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആവശ്യവുമായി വന്ന ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ മഞ്ജു സന്നിധാനത്തേക്ക് പോകാതെ മടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ള ആൾക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന പൊലീസ് നിലപാടിനെ തുടർന്നാണ് മഞ്ജു തീരുമാനം മാറ്റിയത്.
വൈകീട്ട് ആറേകാലോടെ ചാത്തന്നൂരിലെ വീട്ടിലേക്ക് പൊലീസ് സുരക്ഷയിൽ മഞ്ജുവിനെ കൊണ്ടു പോയി. എന്നാൽ, മടങ്ങിപ്പോകുന്നതിനുള്ള കാരണം മാധ്യമപ്രവർത്തകരോട് വിശദീകരിക്കാൻ മഞ്ജു തയാറായില്ല.
യുവതിക്ക് ദർശനം സാധ്യമാക്കണമെന്ന നിർദേശമാണ് സർക്കാറിൽ നിന്ന് ലഭിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ പ്രതിഷേധക്കാർ നിലയുറപ്പിച്ചിട്ടുള്ള 18ാം പടിക്ക് താഴെയുള്ള നടപ്പന്തലിന് സമീപത്തെ ബെയ് ലി പാലത്തിലൂടെ യുവതിയെ ക്ഷേത്ര വളപ്പിനുള്ളിൽ എത്തിക്കാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്.
ഇതിനിടെയാണ് 12ലധികം ക്രിമിനൽ കേസുകളിൽ മഞ്ജു പ്രതിയാണെന്ന വിവരം പൊലീസിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ ആക്ടിവിസ്റ്റായ മഞ്ജുവിന്‍റെ പശ്ചാത്തലം പരിശോധിച്ച ശേഷം സന്നിധാനത്തേക്കുള്ള യാത്രക്ക് അനുമതി നൽകിയാൽ മതിയെന്ന് ഐ.ജി തീരുമാനിക്കുകയായിരുന്നു.
വൈകീട്ട് മൂന്നു മണിയോടെയാണ് ദർശന ആവശ്യവുമായി ദലിത് നേതാവ് മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ ആവശ്യം ആദ്യം പൊലീസ് നിരാകരിച്ചുവെങ്കിലും പിന്നീട് എ.ഡി.ജി.പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മഞ്ജുവുമായി സംസാരിക്കുകയായിരുന്നു.
അതിനിടെ, സന്നിധാനത്ത് യുവതി മലകയറുന്നുവെന്ന വിവരം ലഭിച്ചതോടെ പ്രതിഷേധക്കാർ പല ഭാഗങ്ങളിലായി ഒത്തുകൂടിയിട്ടുണ്ട്. യുവതി എത്തിയതിെൻറ പശ്ചാത്തലത്തിൽ പമ്പയിലെ സുരക്ഷാ ക്രമീരണങ്ങൾ െപാലീസ് കൂടുതൽ ശക്തമാക്കി. നിലക്കലിലെ പൊലീസ് സംഘത്തിലുള്ള ചിലരെ പമ്പയിൽ വിന്യസിക്കാൻ നീക്കം നടത്തുന്നുവെന്നും സൂചനയുണ്ട്.
രാവിലെ 52 വയസുള്ള തമിഴ്നാട് സ്വദേശിനി ദർശനത്തിനെത്തിയപ്പോൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പിന്നീട് പൊലീസെത്തി ഇവരുടെ പ്രായം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രതിഷേധം കെട്ടടങ്ങിയത്.
https://www.facebook.com/Malayalivartha
























