ഇരുമുടിക്കെട്ടിലുണ്ടായിരുന്നത് സാനിറ്ററി നാപ്കിൻ അല്ല; ശബരിമലയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു: വിവാദങ്ങൾക്ക് മറുപടിയുമായി രഹന ഫാത്തിമ വീണ്ടും...

ശബരിമല യുവതീപ്രവേശനം അംഗീകരിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതിഷേധങ്ങൾ കത്തുമ്പോൾ ശബരിമല കയറാന്‍ വന്ന രഹ്‌ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ ഉണ്ടായിരുന്നത് സാനിറ്ററി നാപ്കിനാണോ എന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. രഹന ഫാത്തിമയും, മാധ്യമ പ്രവർത്തക കവിതയും യാതൊരു വ്രത ശുദ്ധിയുമില്ലാതെയാണ് വന്നതെന്നും ഇരുമുടിക്കെട്ടില്‍ എന്തൊക്കെ വസ്തുവകകള്‍ ഉണ്ടെന്നും ആര്‍ക്കും അറിയില്ലെന്നും ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചിരുന്നു.
രഹ്‌നയ്‌ക്ക് കെട്ടുനിറച്ചുകൊടുത്ത ഗുരുസ്വാമി ആരാണെന്ന് പരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടില്‍ എന്താണെന്ന് രഹ്‌നയോട് ചോദിച്ചതിന് മറുപടിയൊന്നും ഇല്ലാത്തതിലും സംശയമുണര്‍ത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ അവരെത്തിയത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്നും സംരക്ഷണ സമിതി ആരോപിച്ചതിന് പിന്നാലെ ഈ വാദങ്ങള്‍ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രഹന ഫാത്തിമ.
പ്രതിഷേധത്തെതുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോൾ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്ന് രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിിരുന്നു അവര്‍. ബസില്‍ വച്ചു തന്നെ ഇരുമുടിക്കെട്ട് പൊലീസുകാര്‍ പരിശോധിച്ചിരുന്നു എന്നും രഹ്ന പറഞ്ഞു.
പൊലീസിന്റെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാത്തത്. പൊലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. സ്ഥിതി ഗുരുതരമായപ്പോള്‍ തിരിച്ചു പോരുകയായിരുന്നെന്നും രഹ്ന വ്യക്തമാക്കി.
കവിതെയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ.സുരേന്ദ്രനെ നേരിട്ട് അറിയില്ലെന്നും ആരുടെയും യാതൊരു വിധ സഹായങ്ങളും ഇല്ലാതെയാണ് മലകയറാന്‍ എത്തിയതെന്നും രഹ്ന കൂട്ടിചേര്‍ത്തു. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും അത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും രഹ്ന ഫാത്തിമ തുറന്നടിച്ചു. താന്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്നും പമ്ബമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹ്ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























