ജയില്‍വാസം തനിക്ക് 21 ദിവസത്തെ ധ്യാനം പോലെയായിരുന്നു, കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നു; ജയിൽ വിശേഷങ്ങൾ ഫ്രാങ്കോ പറയുന്നതിങ്ങനെ :-

മാധ്യമങ്ങളുടെയും സമരം നടത്തിയ സിസ്റ്റർമാരുടെയും അവർക്ക് പിന്തുണച്ചുകൊണ്ട് പ്രതിഷേധം നടത്തിയവരുടെയും സമ്മർദ്ധം മൂലമാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.
തനിക്ക് ജയിലില്‍ ധ്യാനത്തിന് പോയ അനുഭവമായിരുന്നുവെന്നും ജാമ്യം ലഭിച്ചത് അദ്ഭുതം സംഭവിച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.
ജയിലിനുള്ളില്‍ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് രാജ്യത്തെ മറ്റു ബിഷപ്പുമാര്‍ക്ക് ഒക്ടോബര്‍ 19ന് ജലന്ധറിലെ ബിഷപ്പുമാര്‍ക്കും ഉയര്‍ന്ന പുരോഹിതര്‍ക്കും അയച്ച കത്തില്‍ ഫ്രാങ്കോ വ്യക്തമാക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പിന്റെ ഔദ്യോഗിക മേല്‍വിലാസത്തിലാണ് കത്ത് അയച്ചിരിക്കുന്നത്.
ജയില്‍വാസം തനിക്ക് 21 ദിവസത്തെ ധ്യാനം പോലെയായിരുന്നു. കൂടുതല്‍ സമയങ്ങളിലും പ്രാര്‍ത്ഥനയിലും ദൈവവചനങ്ങള്‍ ചൊല്ലിയും ധ്യാനത്തിലുമായിരുന്നു- ഫ്രാങ്കോ കത്തില്‍ പറയുന്നു.
എന്നാൽ സാധാരണ ഇതുപോലുള്ള കേസുകളില്‍ ജാമ്യം കിട്ടുക എളുപ്പമല്ല, കേസിൽ തനിക്ക് ജാമ്യം ലഭിച്ചത് അത്ഭുതം തന്നെ. തടവിലായിരുന്നപ്പോള്‍ പിന്തുണ നല്‍കിക്കൊണ്ട് ബിഷപ്പുമാരും പുരോഹിതന്മാരും രാഷ്ട്രീയനേതാക്കളുമടക്കമുള്ള നിരവധി പേര്‍ വന്നിരുന്നുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ സ്വാഗതം ചെയ്യാനായി കൊന്തയേന്തി ആയിരങ്ങളാണ് എത്തിയതെന്നും ഫ്രാങ്കോ കത്തിൽ പറയുന്നുണ്ട്.
ബിഷപ്പുമാരുടെയും വികാരി ജനറലുമാരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞാണ് ഫ്രാങ്കോ കത്ത് അവസാനിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 21നാണ് കന്യാസ്ത്രീകളുടെ സമരത്തെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍, ഫ്രാങ്കോയെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്നും വത്തിക്കാന്‍ നീക്കിയിരുന്നു.
https://www.facebook.com/Malayalivartha
























