ആചാരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയും കരയും; പാളിപ്പോയ സര്‍ക്കാര്‍ നീക്കങ്ങളില്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിച്ചു ; നാളെ കടകംപള്ളിയും, മുഖ്യമന്ത്രിയും സര്‍ക്കാരും കരയേണ്ടി വരുമെന്ന് വിശ്വാസികള്‍

അണപൊട്ടിയ വിശ്വാസികളുടെ രോഷത്തിനു മുന്നില്‍ ഒരു വേള ഭയന്നുപോയ സര്‍ക്കാര്‍, മുഖം രക്ഷിക്കാനുള്ള അവസാന പൂഴിക്കടകന് തയ്യാറെടുക്കുന്നു. ശബരിമല വിശ്വാസികളുടെ പുണ്യസ്ഥലമാണ്. പൂങ്കാവനത്തിനു പുറത്ത് നടന്ന പോലീസ് നടപടിയും തുടര്‍ന്ന് രഹനാ ഫാത്തിമയെപ്പോലെ കളങ്കിതകളെ നൂറുകണക്കിന് പോലീസിന്റെ സുരക്ഷിതവലയില്‍ സന്നിധാനത്തെത്തിക്കാനുള്ള ശ്രമവുമൊക്കെ വിശ്വാസികള്‍ തകര്‍ത്തു.
പാളിപ്പോയ സര്‍ക്കാര്‍ നീക്കങ്ങളില്‍ വിശ്വാസികള്‍ കരുത്താര്‍ജ്ജിച്ചു. നിരോധനാജ്ഞ കണക്കിലെടുക്കാതെ ആയിരക്കണക്കിനാളുകള്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലേക്കൊഴുകി. ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടപ്പന്തല്‍വരെയെത്തി രണ്ടു യുവതികള്‍. അവിടെ ഭഗവാനവരെ തളച്ചു. ആ കുറ്റബോധം തിരുനടയില്‍ നിന്ന് ഇന്ന് ശ്രീജിത് കരഞ്ഞുതീര്‍ത്തു. നാളെ കടകംപള്ളിയും, മുഖ്യമന്ത്രിയും സര്‍ക്കാരും കരയേണ്ടി വരുമെന്ന് വിശ്വാസികള്‍. സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുകയാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വിശ്വാസിയായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനു മുന്നില്‍ സ്വന്തം നിലപാട് ഉറപ്പിച്ചു പറയാന്‍ പത്മകുമാറിന് കഴിഞ്ഞില്ല. ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള പാര്‍ട്ടി മെമ്പര്‍മാരും പത്മകുമാറിന്റെ നിയന്ത്രണത്തിനപ്പുറമായിരുന്നു. ഒടുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി അപഹാസ്യനായി.
കടകംപള്ളിയുടെ നിലപാടുകളും മാറിമറിഞ്ഞു. പാര്‍ട്ടിയിലോ, സര്‍ക്കാരിലോ, ശബരിമല വിഷയത്തില്‍ വേണ്ടത്ര ഏകോമനമില്ലായിരുന്നു. ഏതു വിധേനയും യുവതികളെ സന്നിധാനത്തെത്തിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞതോടെ വിശ്വാസികള്‍ വീണ്ടും അയ്യപ്പകോപം ചര്‍ച്ചയാക്കുകയാണ്. ഇന്ന് ശ്രീജിത് അയ്യപ്പനുമുന്നില്‍ കരഞ്ഞു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇനിയും കരയുമെന്ന് കെ. സുരേന്ദ്രന്‍ പറയുന്നു.
വിമർശനങ്ങൾ ശരവേഗത്തിൽ തന്നെ പിണറായി സർക്കാരിന് നേരെ ആഞ്ഞു തറക്കുകയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശബരിമല ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഐ.പി.സി സെക്ഷന്‍ 43 അനുസരിച്ച് പൊലീസ് വേഷം, ചിഹ്നങ്ങള്‍, ആയുധം, ഷീല്‍ഡ് എന്നിവ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ല എന്നിരിക്കെ ഐ.ജി ശ്രീജിത് നിയമം ലംഘിച്ചെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ശബരിമലയിലെ യുവതീപ്രവേശന കാര്യത്തിൽ മുൻവിധിയില്ലാതെ സർക്കാർ ചർച്ചയ്ക്കു തയ്യാറാകണമെന്നായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണിയുടെ വാദം. പിണറായി സർക്കാർ അധികാരമേറ്റ ശേഷം എത്രയോ വിധികൾ വന്നു, പക്ഷേ ശബരിമലയുടെ കാര്യത്തിൽ മാത്രം എന്തിനാണു മിന്നൽ വേഗമെന്ന് ആന്റണി ചോദിച്ചു.
യുവതീ പ്രവേശന വിഷയം കേരളം ഏത് നിമിഷവും സംഘർഷഭൂമിയായി മാറുമെന്ന ഭയത്തിലാണ് ജനങ്ങളെന്നും ഈ അവസ്‌ഥ സൃഷ്‌ടിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയിലെ മൂന്ന് പ്രമുഖർക്കാണെന്നും പി.സി.ജോർജ് എംഎൽഎ. ആഞ്ഞടിച്ചിരുന്നു.
ആചാരലംഘനം നടത്താനുള്ള അവസരം ഒരുക്കിക്കൊടുത്ത് ശബരിമലയെ സംഘർഷഭൂമിയാക്കി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെനന്നായിരുന്നു ബിജെപി മുൻ ദക്ഷിണ മേഖല സംഘടനാസെക്രട്ടറി പി.പി. മുകുന്ദന്റെ ആരോപണം.
ശബരിമല നട തുറന്നതിനു ശേഷമുള്ള സർക്കാരിന്റെ നടപടികൾ വിശ്വാസത്തെ തകർക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എംഎൽഎ പറഞ്ഞു.
മാർക്‌സിസ്റ്റ് ഭക്തർ ശബരിമല കീഴടക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി ചാവേറുകളെ സന്നിധാനത്ത് വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബിജെപി വക്താവ് എം.എസ്.കുമാർ പറഞ്ഞു. നിരീശ്വരവാദികളായ ആളുകളെ ഇറക്കി ശബരിമല പൂങ്കാവനത്തെ തകർക്കാൻ ശ്രമിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശക്തമായി നേരിടുമെനന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha
























