എ.ഐ.സി.സിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്; വിവാദ പരാമശത്തിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള

എ.ഐ.സി.സി മൂന്നാം ലിംഗക്കാരെ പോലെ പെരുമാറുന്നു എന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്, മൂന്നാം ലിംഗ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരിക്കുയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനിടയിൽ ശ്രീധരൻപിള്ളയുടെ പരാമർശം വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു.
മാധ്യമങ്ങളോട് കഴിഞ്ഞദിവസം സംസാരിക്കുന്നതിനിടെ ഞാന്‍ നടത്തിയ ഭാഷാപരമായ പ്രയോഗം ഒരു വിഭാഗത്തെ വേദനിപ്പിച്ചതായി അറിയുന്നു. ആ വിഭാഗത്തെ മോശമായി ചിത്രീകരിക്കാനോ അവരെ വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല എന്റെ പരാമര്‍ശം. അങ്ങനെ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു - ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ശ്രീധരന്‍പിള്ള മോശമായ അര്‍ത്ഥത്തോടെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പരാമര്‍ശിച്ചത്.
എ.ഐ.സി.സിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണ്. പാര്‍ട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തില്‍ പങ്കെടുക്കണ്ട എന്ന് എ.ഐ.സി.സി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തില്‍ മാറ്റം വരുത്തി കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണ്’. എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
അതേസമയം ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ അപമാനിച്ചു കൊണ്ടുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് ബി.ജെ.പി കാര്യാലയത്തിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരും ബഹുജനങ്ങളും കലാ- സാംസ്‌കാരിക- സാമൂഹ്യ പ്രവര്‍ത്തകരും മാർച്ച് നടത്തിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിനിടയിൽ അങ്ങേയറ്റം ഹോമോഫോബിക്ക് ആയ പരാമര്‍ശമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്ന് സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























