പുതിയ നീക്കവുമായി അമിത് ഷാ; ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ നാല് അംഗ സംഘത്തെ നിയോഗിച്ചു; ബിജെപിയുടെ അടുത്ത നീക്കം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുതിയ നീക്കവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാല് അംഗ സംഘത്തെ നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ എംപി, പ്രഹ്ലാദ് ജോഷി എംപി, വിനോദ് സോംകാർ എംപി, നളിൻ കുമാർ കട്ടീൽ എംപി എന്നിവർ കേരളത്തിൽ എത്തി തെളിവെടുക്കും. 15 ദിവസത്തിനകം ദേശീയ അധ്യക്ഷന് റിപ്പോർട്ട് നൽകണം. പൊതു ജനങ്ങൾ, വിശ്വാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് സംഘം തെളിവെടുക്കും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സംഘം ഡിസംബർ 1,2 തീയതികളിൽ ശബരിമല സന്ദര്‍ശിക്കും.
ശബരിമലയിൽ ഭക്തരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദ്ദേശം. പൊലീസിന്‍റെ നടപടികള്‍, ശബരിമലയിലെ അസൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം എന്നിവയാണ് സമിതിയോട് പ്രധാനമായും പഠിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ശബരിമല വിഷയത്തില്‍ ബിജെപിയുടെ അടുത്ത നീക്കം.
ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെയെല്ലാം കേസെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോചനം സാധ്യമായിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരുന്നു. ഇതിന് വേണ്ടി സംസ്ഥാന നേതൃത്വത്തെ ദില്ലിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പ്രതിനിധി സംഘം ശബരിമലയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha

























