ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും;പടിയിറങ്ങുന്നത് മുത്തലാഖ് ഉൾപ്പെടെ പരമോന്നത കോടതിയിൽ 1034 സുപ്രധാന വിധികൾ എഴുതിയ ശേഷം

സുപ്രീം കോടതി ജസ്റ്റിസ് പദവിയിൽ നിന്നും മലയാളി മുഖമായ ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വർഷവും എട്ട് മാസവും കൊണ്ട് ആയിരത്തിലധികം വിധി ന്യായങ്ങൾ എഴുതിയാണ് പടിയിറക്കം. മുൻ ചീഫ് ജസ്റ്റിസിനെതിരെയുള്ള കൊളീജിയത്തിൽ പ്രതിഷേധിച്ച് വാർത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജോസഫുണ്ടായിരുന്നു.
ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്‍റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് , രാജ്യത്തിന്‍റെ പരമോന്നത കോടതിയുടെ പടി ചവിട്ടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലടി സ്വദേശിക്ക് അഭിമാനിക്കാനേറെയാണ്. എണ്ണം പറഞ്ഞ വിധികളിലടെ പല തവണ നിയമജ്ഞരുടെ പ്രശംസ നേടി. ഭരണഘടനാ ബെഞ്ചിന്‍റെ ഭാഗമായിരുന്ന് പല സുപ്രധാന വിധികളുടെ ഭാഗഭാക്കായി.
സുപ്രിം കോടതി കൊളീജിയത്തിലെ മൂന്നാമൻ. വൈവാഹിക കേസുകളില്‍ പലപ്പോഴും മധ്യസ്ഥന്‍. പരമോന്നത കോടതിയില്‍ 1034 വിധികള്‍ എഴുതിയ ആദ്യ മലയാളി. കോടതി ഭരണത്തിലെ അരുതായ് മകളില്‍ മുന്‍ ചീഫ് ജസറ്റിസ് ദീപക് മിശ്രക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്ജി. അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട്.
മുത്തലാഖ് , ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, പട്ടിക വിഭാഗ സംവരണം തുടങ്ങിയ വിവാദ കേസുകളും ഇതിലുള്‍പ്പെടും. വിധിന്യായങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കുന്നതിലുടെയും ശ്രദ്ധ പിടിച്ചുപറ്റി. ദാമ്പത്യ തര്‍ക്ക് കേസുകളില്‍ കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേര്‍പിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഒരു ദാമ്പത്യതര്‍ക്ക കേസ് പരിഹരിച്ചപ്പോള്‍ ദമ്പതികളുടെ കുഞ്ഞ് സമ്മാനിച്ചത് വര്‍ണചിത്ര കാര്‍ഡ് ആയിരുന്നു. ഈ കാര്‍ഡും വിധിന്യായത്തില്‍ ഉള്‍പ്പെടുത്താന്‍ കുര്യാന്‍ ജോസഫ് മറന്നില്ല.
മുംബൈ സ്ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ മരണ വാറന്റ് കുര്യന്‍ ജോസഫ് റദ്ദാക്കിയത് ജുഡിഷ്യറിയിലും പുറത്ത് ചര്‍ച്ചക്ക് വഴിയൊരുക്കി. വധ ശിക്ഷ തന്നെ എടുത്തു കളേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്ന് ഇന്നലെ പ്രസ്താവിച്ച വിധിയിലും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെഎം ജോസഫിനെ സുപ്രീം കോടതിയിലേക്ക് നിയമിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉറച്ച നിലപാടെടുത്ത കൊളീജിയത്തിലും അദ്ദേഹം അംഗമായിരുന്നു.
മഹാപ്രളയത്തില്‍ കേരളം വിറങ്ങലിച്ചു നിന്നപ്പോള്‍ ഡല്‍ഹിയില്‍നിന്നുയര്‍ന്ന കരുതലിന്റെ കൈകളിലൊന്ന് ഈ ജ്ഡ്ജിയുടെതായിരുന്നു. സംഭാവനകള്‍ ശേഖരിക്കുന്ന ചടങ്ങില്‍ ചുക്കാന്‍ പിടിച്ച ജസ്റ്റിസ് നമ്മള്‍ അതിജീവിക്കുമെന്ന് പാടി മലയാള നാടിന് കരുത്തേകി.ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ നീതിന്യായ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്താണ് ഈ നിമിഷങ്ങള്‍.
കോടതിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ നിന്ന് വിടപറയുമ്പോള്‍ മറ്റൊരു ബഹുമതി കൂടി ഇദ്ദേഹത്തിനൊപ്പമുണ്ട്. ആയിരത്തിലേറെ വിധികള്‍ എഴുതിയവരുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ജസ്റ്റിന്‍ കുര്യന്‍ ജോസഫിന്. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്.
വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഒന്നും തന്നെ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പരമോന്നത നീതിപീഠത്തില്‍ നിന്ന് പടിയിറക്കം.
1979 ല്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപെട്ടത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചിലാണ് സുപ്രീംകോടതി ജഡ്ജിയായി ഇദ്ദേഹത്തെ നിയമിച്ചത്. കുര്യന്‍ ജോസഫ് വിരമിക്കുന്നതോടെ സുപ്രീം കോടതിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങും.
https://www.facebook.com/Malayalivartha

























