അങ്ങനെയൊന്നും കുരുക്കാനാവില്ല മക്കളെ, ഇത് മാണിയാണ്! ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്ക് നാലാം തവണയും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; കോടതിയില്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തെളിവായി ഹാജരാക്കിയിട്ടുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്‌തതാണെന്നും വിജിലന്‍സ്

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണമാണു കേസിനാസ്‌പദം. അതേസമയം കോടതിയില്‍ തെളിയിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും തെളിവായി ഹാജരാക്കിയിട്ടുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്‌തതാണെന്നുമാണു വിജിലന്‍സിന്റെ നിലപാട്. ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം. മാണിക്കെതിരേ തെളിവില്ലെന്നു വീണ്ടും വിജിലന്‍സ്. ഇക്കാര്യം വ്യക്‌തമാക്കി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൂടുതല്‍ അന്വേഷണത്തിനു തയാറാണെന്നും കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും അറിയിക്കുകയും ചെയ്യും. വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും സമര്‍പ്പിച്ച വ്യത്യസ്‌ത ഹര്‍ജികളാണു ഹൈക്കോടതിയിലുള്ളത്. തുടരന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവു ചോദ്യംചെയ്‌തുള്ളതാണു വി.എസിന്റെ ഹര്‍ജി. തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നാണു മാണിയുടെ ആവശ്യം. മൂന്നു പ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസാണെന്നും വീണ്ടും അന്വേഷിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും മാണി വാദിക്കുന്നു. മാണിയുടെ ഹര്‍ജിയില്‍ വി.എസിനെ കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. രണ്ടു തവണ മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയതു യു.ഡി.എഫ് .ഭരണകാലത്താണെങ്കില്‍ മൂന്നാമത്തേത് ഈ സര്‍ക്കാരിന്റെ കാലത്താണ്.
മാണിക്കെതിരേ തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു വിജിലന്‍സ് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാണിക്കെതിരേ തെളിവില്ലെന്ന മൂന്നു വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍നടപടി സ്വീകരിക്കാന്‍ ഡിസംബര്‍ പത്തിനകം സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊതുപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്ക് സര്‍ക്കാര്‍ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ ഭേദഗതി വരുന്നതിനു മുമ്ബുള്ള കേസായതിനാല്‍ മാണിയുടെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലെന്നാണു വി.എസിന്റെ വാദം.
https://www.facebook.com/Malayalivartha

























