എന്റെ പുള്ളയെ ഇങ്ങ് തിരികെ തായോ… കുടുംബത്തിന്റെ അത്താണിയായിരുന്ന മകന്റെ പൂമാലയിട്ട ചിത്രത്തിനടുത്തേയ്ക്ക് വേച്ച് വേച്ച് നടന്ന് കണ്ണീരോടെ ഒരച്ഛന്റെ അപേക്ഷ

കടലിന്റെ മക്കളെ കണ്ണീർക്കയത്തിലേയ്ക്ക് വീഴ്ത്തിയ ഓഖി ദുരന്തത്തിന് ഒരാണ്ട്. മനസിന്റെ താളംതെറ്റിക്കുന്ന തിരയടിക്കലായിരുന്നു 2017 നവംബർ മാസത്തിലുണ്ടായ ഓഖി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് ആ ദുരന്തത്തിൽ നിന്ന് ഇപ്പോഴും മുക്തരാകാൻ സാധിച്ചിട്ടില്ല. ഓഖി കൊണ്ടു പോയ തന്റെ മകനെ തിരികെ ലഭിക്കാന്‍ കടലമ്മയോട് അപേക്ഷിക്കുന്ന വിൻസെന്റ് ഇപ്പോഴും പൂന്തുറ തീരത്തുള്ളവരുടെ നോവാണ്.
നടക്കാന്‍ പറ്റാതിരുന്നിട്ടും വേച്ച് വേച്ച് നടന്ന് മകനെ തിരിച്ചു കിട്ടാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് വിന്‍സെന്റ്. 'ആയിരം കൊല്ലം ഇരുന്ത് വാഴാനുള്ള എന്റെ പുള്ളയെ ഇങ്ങ് തിരികെ തായോ…ദൈവം എത്രയോ മാലോരെ രക്ഷപ്പെടുത്തിയിരിക്കുന്നു…' വീണ്ടും വീണ്ടും പിറുപിറുത്തു കൊണ്ട് വിന്‍സെന്റ് മറ്റുള്ളവരുടെ മനസ്സിൽ വിങ്ങലാവുകയാണ് . 'അവന്‍ ഇപ്പോള്‍ ഇങ്ങനെയാണ്. അവന്റെ കടശ്ശിക്കുട്ടിയെയാണ് ഓഖി കൊണ്ടുപോയത്…' അയല്‍വാസിയായ ഫിലോമിന പറഞ്ഞു.
ഓഖി ദുരന്തത്തിൽ കാണാതായ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പൂന്തുറ സ്വദേശിയായ പതിനാറു വയസുകാരൻ വിനീഷിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ചെറുപ്രായത്തിൽ വീട്ടിൽ നിന്നു കാണാതായ വിനീഷിനെ ചൈൽഡ്‌ലൈൻ പ്രവർത്തകരാണ് കണ്ടെത്തി വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്നു കരുതിയ കുഞ്ഞനുജനെ നെഞ്ചോടണച്ചു വീട്ടിലേക്കു കൊണ്ടുവന്ന ചേട്ടന്മാർക്കും അച്ഛനും വിനീഷ് തണലായി മാറിയ കാഴ്ചയാണു പൂന്തുറ പിന്നീട് കണ്ടത്.
വിന്‍സെന്റിന്റെ ഇളയമകന്‍ വിനീഷ് തുഴയുമെടുത്ത് കടലിലേക്ക് ഇറങ്ങിയത് 14-ാം വയസിലാണ്. വിന്‍സെന്റിന് കിഡ്‌നി രോഗമായതിനാല്‍ അന്നത്തിനും മരുന്നിനുമെല്ലാം വക കണ്ടെത്തണമെങ്കില്‍ വിനീഷിന്റെ വല നിറയണമായിരുന്നു. 'അന്നൊരു ബുധനാഴ്ചയായിരുന്നു. കടലില്‍ പോകാന്‍ മടിച്ച് ഉറങ്ങിക്കിടന്ന അവനെ മറ്റ് വള്ളക്കാര്‍ വിളിച്ചുണര്‍ത്തിക്കൊണ്ടു പോയതാണ്. പിന്നെ ഞാനവനെ കണ്ടില്ല. ഇപ്പോഴവിടെയുണ്ടവന്‍'- മുറിയിലെ ചുമരിലേക്ക് ചൂണ്ടി വിന്‍സെന്റ് പറഞ്ഞു. ചുമരില്‍ യേശുദേവന്റെ ചിത്രത്തിനടുത്ത് വിനീഷിന്റെ ചിത്രം. 51കാരന്‍ മുത്തപ്പന്‍, 32 കാരന്‍ സാബു എന്നിവര്‍ക്കൊപ്പമാണ് വിനീഷ് കടലില്‍ പോയത്.
ശക്തമായ തിരയടിച്ച് മൂവരും വള്ളത്തില്‍ നിന്നു തെറിച്ചുവീഴുമ്ബോള്‍ പ്രായക്കൂടുതലുള്ള മുത്തപ്പനെ രക്ഷിക്കാനായിരുന്നു സാബുവും വിനീഷും ശ്രമിച്ചത്. മൂന്നാം ദിവസം മുത്തപ്പന്‍ രക്ഷപ്പെട്ടു. വിനീഷിനൊപ്പം സാബുവിനെയും കടല്‍ കൊണ്ടുപോയി. പിന്നെ ഒറ്റയ്‌ക്കൊരു വീട്ടിലായി വിന്‍സെന്റ്. എപ്പോഴും ഒരു തമിഴ്പാട്ട് ഉച്ചത്തില്‍ കേള്‍പ്പിച്ച് വീട്ടിനകത്തു കഴിയും. ആരോടും സംസാരമില്ല. വിന്‍സെന്റിന്റെ മനസ് പിടിവിട്ടുപോയെന്ന് മനസിലായ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് അയാളെ കടല്‍തീരത്തേക്കു കൂട്ടിക്കൊണ്ടു പോയി മറ്റുള്ളവര്‍ക്കൊപ്പം ഇരുത്തി. ഒരു വിധം മാറ്റിയെടുത്തു. ഇപ്പോള്‍ ഇങ്ങനെയാണ് കടപ്പുറത്തു പോകും അവിടെ കിടന്നുറങ്ങും. 'വീട്ടിലിരുന്നാല്‍ എനിക്ക് ചിലപ്പോള്‍ പിരാന്ത് വരുമെന്നാണ് ഇവരൊക്കെ പറയുന്നത്.' വിന്‍സെന്റ് പറയുന്നു. ശേഷം കതകടച്ച് മുറിയ്ക്കുള്ളിലേയ്ക്ക് വിന്‍സെന്റ് ഒതുങ്ങി കൂടി.
ഇതുപോലെ ഓഖിയുടെ വേദനയുമായി കഴിയുന്ന നിരവധിപേർ ഇന്നും തീരത്തുണ്ട്. ഒരു വര്‍ഷം പിന്നിട്ടിട്ടും തീരം ദുരന്തത്തെ അതിജീവിച്ചിട്ടില്ല. തീരത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.കടലായിരുന്നു അവരുടെ ജീവനും ജീവിതവും.2017 നവംബര്‍ 29ന് എല്ലാം തകര്‍ത്ത് ഓഖിയെന്ന ദുരന്തം വീശിയടിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭിച്ചു. പക്ഷേ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഇപ്പോഴും സഹായത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.
ഓഖിക്ക് ശേഷം വരുന്ന ഓരോ കാലാവസ്ഥാ മുന്നറിയിപ്പുകളും ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മതിയായ കേന്ദ്രസഹായം ലഭിക്കാതിരുന്നിട്ടും സംസ്ഥാനം ഫലപ്രദമായ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ അവകാശവാദം.
https://www.facebook.com/Malayalivartha

























