യൂബർ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിൽനിന്ന് ഡിസംബർ മുതൽ ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

ഊബര്‍ ഈറ്റ്സ്, സ്വിഗ്ഗി, സൊമാട്ടോ തുടങ്ങി നഗരത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച ഫുഡ് ഡെലിവറി കമ്പനികളുടെ നട്ടെല്ലൊടിച്ച് ഹോട്ടലുടമകളുടെ നിസഹകരണ പ്രഖ്യാപനം. ഫുഡ് ഡെലിവറി ആപ്പുകളിൽനിന്ന് ഡിസംബർ മുതൽ ഓർഡറുകൾ സ്വീകരിക്കേണ്ടെന്ന് ഹോട്ടലുടമകളുടെ ഏറ്റവും വലിയ സംഘടനയായ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെ, ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ശനിയാഴ്ച മുതൽ ഭക്ഷണം ഓർഡർ ചെയ്യാൻ ബുദ്ധിമുട്ടാവും. തുടക്കത്തിൽ എറണാകുളം ജില്ലയിൽ മാത്രമായിരിക്കും വിലക്ക്. കോഴിക്കോട് ജില്ലയിൽ ഇതിനോടകം ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ മെനുവിൽ ലഭിക്കുന്ന വിലയ്ക്ക് വിഭവങ്ങൾ എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ ആപ്പുകളുമായി സഹകരിക്കുകയുള്ളൂ. ഇത്തരം ആപ്പുകൾ റെസ്റ്റോറന്റുകളിൽനിന്ന് ഓർഡറിന്റെ 20-30 ശതമാനം കമ്മിഷൻ ഈടാക്കുന്നുണ്ട്. ഇത് താങ്ങാനാവില്ലെന്ന നിലപാടിലാണ് ഹോട്ടൽ ഉടമകൾ. 90 ശതമാനത്തോളം ഹോട്ടലുടമകളുടെ അഭിപ്രായത്തെ തുടർന്നാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനം അസോസിയേഷൻ എടുത്തിട്ടുള്ളതെന്ന് കെ.എച്ച്.ആർ.എ.യുടെ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു.
ഇഷ്ടഭക്ഷണവുമായി വീട്ടുവാതിലിലെത്തുന്ന ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് കൊച്ചി നഗരത്തിലെ ഹോട്ടലുടമകള്‍ എടുത്തിരിക്കുന്നത്. നിലവിൽ ജില്ലയിൽ ഇരുനൂറോളം ഹോട്ടലുകളാണ് ഇത്തരം ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകളുമായി സഹകരിച്ച് ഭക്ഷണം വിൽക്കുന്നത്. തൊഴിലാളികളുടെ ശമ്പളം, സാധനങ്ങളുടെ വിലവർധന തുടങ്ങിയവ മൂലം ഹോട്ടൽ വ്യവസായം 15 ശതമാനം നഷ്ടത്തിലാണുള്ളത്. ഇതിനിടയിൽ കമ്പനികൾക്കുള്ള ഭീമമായ കമ്മിഷനും കൂടി കൊടുക്കുന്നതോടെ നഷ്ടം പെരുകുകയാണ്. ഹോട്ടലുകൾ അടച്ചിടാൻ പറ്റാത്തതിനാൽ മാത്രമാണ് ഇവരുമായി കൈകോർത്ത് പോകുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.
ആവശ്യങ്ങൾ അംഗീകരിക്കുകയില്ലെങ്കിൽ ഇന്ത്യയിലുള്ള മറ്റ് ഫുഡ് ഡെലിവറി സ്റ്റാർട്ട് ആപ്പുകളുമായി സഹകരിച്ച് സ്വന്തം നിലയിൽ ഓൺലൈൻ ഫുഡ് ഡെലിവറി തുടങ്ങാനാണ് അസോസിയേഷന്റെ തീരുമാനം. ഇതിനായി സ്റ്റാർട്ട് ആപ്പുകളുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തും. അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷണവിതരണ ആപ്പ് അവതരിപ്പിക്കാനും ആലോചനയുണ്ട്.
ഹോട്ടലുകളെല്ലാം തന്നെ നേരിട്ട് ഡെലിവറി നടത്തുന്നുണ്ട്. അതിന് ഹോട്ടലുകൾ പ്രത്യേക ഡെലിവറി ചാർജുകൾ ഈടാക്കുന്നില്ല. ഇത്തരം ആപ്പുകൾ വഴി ഓഡർ സ്വീകരിക്കാതെ ഹോട്ടലുകൾ നേരിട്ടുള്ള ഡെലിവറി കൂടുതൽ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്."
https://www.facebook.com/Malayalivartha

























