ബി.ജെ.പി ശബരിമല പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും മാറ്റുന്നു..., കെ. സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കും യതീഷ് ചന്ദ്രയുടെ ധിക്കാരത്തിനും സി.പി.എമ്മിന്റെ കള്ളപ്രചരണങ്ങള്‍ക്കും എതിരെ നിയമയുദ്ധവും തുടരും

ബി.ജെ.പി സമരവുമായി മലയിറങ്ങുന്നു. ഇനി അങ്കം സെക്രട്ടറിയേറ്റിന് മുന്നില്‍. ഒപ്പം സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ക്കും യതീഷ് ചന്ദ്രയുടെ ധിക്കാരത്തിനും സി.പി.എമ്മിന്റെ കള്ളപ്രചരണങ്ങള്‍ക്കും എതിരെ നിയമയുദ്ധവും തുടരും. ഹൈക്കോടതി ശബരിമലയില്‍ പ്രക്ഷോഭം പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മനംമാറ്റം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
തിങ്കളാഴ്ച മുതല്‍ 15 ദിവസത്തേക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹാരം കിടക്കുക. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബാംഗങ്ങളും നിരാഹാരത്തിന് പിന്തുണ നല്‍കുമെന്ന് കരുതുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.
നിരോധനാജ്ഞ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ നാല് ആവശ്യങ്ങളാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. നിരോധനാജ്ഞ പിന്‍വലിച്ചാലേ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. സുരേന്ദ്രനും മറ്റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ കള്ളക്കേസ് പിന്‍വലിക്കണം, കള്ളക്കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണം, ശബരിമലയിലെ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബി.ജെ.പി ഉന്നയിച്ചിട്ടുള്ളത്. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ കൃത്രിമമായി സര്‍ക്കുലര്‍ സൃഷ്ടിച്ച സി.പി.എം അവരുടെ മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണത്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കെ.പി ശശികല ടീച്ചറുടെ മകള്‍ മാനനഷ്ടക്കേസ് നല്‍കും. നിലയ്ക്കലില്‍ വെച്ച് ശശികല ടീച്ചറോടും കുടുംബത്തോടും എസ്.പി വളരെ മോശമായ രീതിയിലാണ് പെരുമാറിയത്. ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും നേതാക്കളെയും മുഖ്യമന്ത്രി രണ്ടാംതരം പൗരന്‍മാരായി കാണുന്നു. സുരേന്ദ്രനെതിരെ എല്ലാം കള്ളക്കേസാണ് എടുത്തത്. എ.കെ.ജി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാവ് ഇത് കണ്ട് മനംനൊന്ത് പൊട്ടിത്തെറിച്ചേനെ. കാരണം ഏറ്റവും കൂടുതല്‍ പൊലീസ് അതിക്രമത്തിന് ഇരയായ നേതാവാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ പിള്ള ചൂണ്ടിക്കാണിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും ശബരിമലയിലും സന്നിധാനത്തും പമ്പയിലും പ്രക്ഷോഭം നടത്തിയിട്ടില്ലെന്നും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശരണം വിളിക്കാന്‍ പോലും അനുവദിക്കില്ലെന്ന് പൊലീസ് നിലപാട് എടുത്തപ്പോഴാണ് പ്രവര്‍ത്തകര്‍ നാമജപം നടത്തിയത്. അവര്‍ക്കെതിരെ കള്ളക്കേസ് എടുത്തു. ജയിലിലടച്ചു. ഡിസംബര്‍ 17 വരെയാണ് സമരം. അതിന് ശേഷം മറ്റ് പരിപാടികള്‍ക്ക് രൂപം നല്‍കും. അതോടൊപ്പം പഞ്ചായത്ത് തലത്തില്‍ വിശ്വാസ സദസ് സംഘടിപ്പിക്കും. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവരെ അവിടെ ആദരിക്കും. ശബരിമലയിലല്ല സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുന്നിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി മുമ്പ് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്ലല സമരം നടത്തുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 17ന് മുമ്പ് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോര്‍ജ്ജിനെ എന്‍.ഡി.എയില്‍ എടുക്കുന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടത്. ഇപ്പോഴദ്ദേഹം ബി.ജെ.പിയുമായി നിയമസഭയില്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ബി.ജെ.പി വര്‍ഗീയ പാര്‍ട്ടിയാണെന്നാണല്ലോ സി.പി.എമ്മിന്റെ പ്രധാന ആരോപണം. അതിന് മറുപടിയായുള്ള നല്ല തുടക്കമാണ് പി.സിയുടെ വരവെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha

























