പത്തനംതിട്ടയിൽ 25 ലക്ഷം തട്ടാൻ വല്ല്യച്ഛൻ കണ്ടെത്തിയത് പ്ലസ്ടൂ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വിലപേശൽ; കാറിലേയ്ക്ക് അനുനയിച്ച് കയറ്റാൻ നോക്കുന്നതിനിടെ കുതറിമാറിയ വിദ്യാർത്ഥിയെ വടിവാളും, ചെയിനുമുപയോഗിച്ച് മർദ്ദിച്ച് മദ്യം കുടിപ്പിച്ച് ക്രൂരതയും: തടയാൻ ശ്രമിച്ച മുത്തശ്ശിയെ നിലത്ത് തള്ളിയിട്ട് മാലപൊട്ടിച്ചെടുത്തു

പത്തനംതിട്ട മഞ്ഞനിക്കരയിൽ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ സംഭവത്തിൽ അടുത്ത ബന്ധുക്കളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്ത് വിദ്യാർത്ഥിയെ മോചിപ്പിച്ചു. വിദ്യാര്‍ഥിയെ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പത്തരയോടെ മഞ്ഞണിക്കരയിലാണ് സംഭവം. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
മുത്തശ്ശിയും വിദ്യാർത്ഥിയും മാത്രം വീട്ടിലുള്ള സമയത്തായിരുന്നു രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ നേരത്തെയും പണം ചോദിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയം നോക്കി അവര്‍ എത്തിയതാണെന്നും മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി വെളിപ്പെടുത്തി.
ആദ്യം സാധാരണ പോലെ സംസാരിച്ചു. അനുനയിപ്പിച്ച് വണ്ടിക്ക് സമീപം അമ്മയുടെ ചേച്ചിയുടെ മകനും ഭര്‍ത്താവും ശ്രമിച്ചെങ്കിലും വിദ്യാർത്ഥി കുതറിമാറി. ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ മർദ്ദനവും തുടർന്നു. ഇത് കണ്ട് തടയാൻ എത്തിയ മുത്തശ്ശിയെ നിലത്ത് തള്ളിയിട്ടു,മാലയും കവർന്നു.
വണ്ടിയിൽ കയറ്റിയത് മുതൽ വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. അച്ഛനും അമ്മയും ബെംഗളൂരുവിലായിരുന്ന സമയത്തായിരുന്നു ക്രൂരത അരങ്ങേറിയത്.
സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേർ പിടിയിലായതായി സൂചനയുണ്ട്. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. കസ്റ്റഡിയിലായ ഇവരുടെ അറസ്റ്റടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ പ്രതികള്‍ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha


























