ബി ജെ പിയിൽ പടപുറപ്പാട് രൂക്ഷം; കെ. സുരേന്ദ്രനെ പിണറായിയുടെയും ശ്രീധരൻപിള്ളയുടെയും കൈയിൽ നിന്നും രക്ഷിക്കാൻ വി.മുരളീധരൻ എം.പി. ഹൈകോടതിയെ സമീപിക്കും

പി.എസ്. ശ്രീധരൻ പിള്ളയുടെ നാളുകൾ എണ്ണപ്പെട്ടു. വി.മുരളീധരൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ശ്രീധരൻ പിള്ളക്കെതിരെ അമിത് ഷായെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഡിസംബർ 15 ന് മുമ്പ് ശബരിമലയിൽ എത്തുന്നത്. അതേസമയം കെ. സുരേന്ദ്രനെ പിണറായിയുടെയും ശ്രീധരൻപിള്ളയുടെയും കൈയിൽ നിന്നും രക്ഷിക്കാൻ വി.മുരളീധരൻ എം.പി. ഹൈകോടതിയെ സമീപിക്കും. ചുരുക്കത്തിൽ ബി ജെ പിയിൽ പടപുറപ്പാട് രൂക്ഷം.
സുരേന്ദ്രനെ ബി ജെ പി സഹായിക്കാത്ത സാഹചര്യത്തിലാണ് മുരളിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. റ്റി.പി. സെൻകുമാർ ഉൾപ്പെടെയുള്ള ഉന്നതരുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്.
ശ്രീധരൻപിള്ളക്കെതിരെ രൂക്ഷമായ പ്രതികരണമാണ് മുരളീധരൻ നടത്തുന്നത്. എന്തിന് പിണറായി വിജയനുമായി പിള്ളക്ക് ബന്ധമുണ്ടെന്ന് വരുന്ന തരത്തിൽ വരെ പ്രതികരണങ്ങൾ പരസ്യമായി കഴിഞ്ഞു. ശ്രീധരൻ പിള്ളയാകട്ടെ എങ്ങനെയെങ്കിലും വിവാദങ്ങളിൽ നിന്നും തലയൂരാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന് ആർ എസ് എസിന്റെ നീക്കങ്ങളോട് ശക്തമായ എതിർപ്പുണ്ട്. കുമ്മനം രാജശേഖരനെ പോലുള്ള നേതാക്കൾ മുരളിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ഒ രാജഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ശ്രീധരൻ പിള്ളയുടെ നിലപാടിനോടാണ് യോജിപ്പ്.
ശബരിമലയിൽ ആർ എസ് എസ് പിന്നാക്കം പോകുന്നില്ല. ബി ജെ പി സമരത്തിൽന്ന് പിൻമാറിയയുടനെ ശബരിമലയിൽ ആർ എസ് എസ് പ്രവർത്തകർ എത്തിതുടങ്ങി. ആന്ധ്ര സ്വദേശിനികളായ യുവതികളെ മരക്കൂട്ടത്തിൽ തടഞ്ഞത് ആർ എസ് എസുകാരാണ് . യുവതികൾ എത്തിയ വിവരം പോലീസ് അറിഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം അറിഞ്ഞില്ലെന്ന് പോലീസ് പറയുന്നു. ഏതെങ്കിലുമൊരു യുവതിയെ ശബരിമലയിൽ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത് എന്ന് സംശയിക്കുന്നു.
ബി ജെ പിയല്ല ആർ എസ്എസ് എന്ന നിലപാടാണ് ആർ എസ് എസിനുള്ളത് . ശബരിമല വിഷയത്തിന്റെ പേരിൽ ബിജെപിയും ആർ എസ് എസും തമ്മിലടിക്കുന്നത് സർക്കാർ ആഹ്ലാദത്തോടെയാണ് കാണുന്നത്. ശബരിമല സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതോടെ തങ്ങൾ വിജയിച്ചുവെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിലൊരു മാറ്റത്തിൽ പിന്നിൽ ശ്രീധരൻ പിള്ളയും സി പി എമ്മുമായി ചർച്ച നടന്നു എന്ന ഗുരുതര ആരോപണമാണ് മുരളീധരൻ പക്ഷം ഉന്നയിക്കുന്നത്. സുരേന്ദ്രൻ ജയിലിൽ കിടക്കുമ്പോൾ ഇപ്രകാരം ചെയ്തത് പാർട്ടിയെ എകെ ജി സെന്ററിൽ കൊണ്ട് കെട്ടിയതു പോലെയാണെന്നാണ് ആരോപണം.
ശ്രീധരൻ പിള്ള തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ആശങ്കാകുലനാണ്. അദ്ദേഹം ബി ജെ പിയുടെ ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ അക്കാര്യം തുറന്നു പറയാൻ സാധിക്കില്ല. ശബരിമലയിലെ യുവതി പ്രവേശനത്തെ ബി ജെ പി ദേശീയ നേതൃത്വം എതിർക്കുന്നില്ല. ശ്രീധരൻ പിള്ളയും ഇന്നു വരെ എതിർത്തിട്ടില്ല.
കഴിഞ്ഞ വർഷത്തെക്കാൾ 28 കോടിയുടെ കുറവാണ്. ശബരിമല വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. മണ്ഡലകാലം തുടങ്ങി കഴിഞ്ഞ് 12 ദിവസം കഴിഞ്ഞപ്പോഴുള്ള കണക്കാണ് ഇത്. കേരളത്തിലെ ക്ഷേത്രങ്ങൾ ബിജെ പി അടച്ചുപൂട്ടുന്നു എന്ന ആരോപണം വരും ദിവസങ്ങളിൽ സി പി എം കേന്ദ്രങ്ങളിൽ നിന്നും വരുമെന്ന് അറിഞ്ഞിട്ടാണ് ബിജെപി കാലുമാറിയത്. എന്നാൽ ആർ എസ് എസ് അതിലൊന്നും ഭയക്കുന്നില്ല. ശ്രീധരൻ പിള്ളയെ നീക്കിയേ അടങ്ങു എന്ന വാശിയിലാണ് മുരളി. അദ്ദേഹത്തിന് കേന്ദ്ര നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.
https://www.facebook.com/Malayalivartha


























