ശബരിമല ബഞ്ചിൽ നിന്നും തന്നെ എന്തുകൊണ്ട് മാറ്റി എന്നതിന്റെ തെളിവ് കാലം തരും; ശബരിമല വിധി കേന്ദ്ര സർക്കാരിന്റെയും, ബി ജെ പിയുടെയും താത്പര്യപ്രകാരമാണെന്ന സൂചനയുമായി സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്

ശബരിമല വിധി ആരുടെയെല്ലാമോ ആഗ്രഹപ്രകാരമാണെന്ന സൂചനയുമായി സുപ്രീം കോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്. ശബരിമല ബഞ്ചിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടതാണെന്നും കുര്യൻ ജോസഫ് പറഞ്ഞു. എന്തു കൊണ്ട് തന്നെ മാറ്റി എന്നതിന്റെ തെളിവ് കാലം തരുമെന്നും അദ്ദേഹം പറഞ്ഞു. വിധി കേന്ദ്ര സർക്കാരിന്റെയും ബി ജെ പിയുടെയും താത്പര്യ പ്രകാരമാണെന്നാണ് ഡൽഹിയിലെ നിയമലോകം പറയുന്നത്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് ബിജെപിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം നേരത്തെയുണ്ട്. ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതും അതിനോട് ദീപക് മിശ്ര അനുകൂലിച്ചതും നിരവധി തവണ വാർത്തയായിരുന്നു. ദീപക്ക് മിശ്രക്കെതീരെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിൽ കുര്യൻജോസഫ് ഉൾപ്പെടെയുള്ളവർ കോടതി ബഹിഷ്ക്കരിച്ച് പത്രസമ്മേളനം നടത്തിയതും വിവാദമായിരുന്നു.
കുര്യൻ ജോസഫ് ബിജെപിയെ എക്കാലവും എതിർത്തിട്ടുള്ള ജഡ്ജിയാണ്. ഒരിക്കലും ബിജെപിയുമായി അദ്ദേഹം അടുപ്പം പുലർത്തിയിട്ടുമില്ല. ദുരുഹ സാഹചര്യത്തിൽ മരിച്ച ന്യായാധിപന്റെ മരണത്തിന്റെ പേരിൽ കുര്യൻ ജോസഫും സഹ ന്യായാധിപൻമാരും തർക്കം പരസ്യമാക്കിയതും ഫലത്തിൽ ബിജെപിക്ക് എതിരെയായിരുന്നു. ഷെറാബുദീൻ വധക്കേസിൽ സി ബി ഐ കോടതിയിൽ കേസ് കേട്ടിരുന്ന കാലത്താണ് ലോയയുടെ ദുരുഹ മരണം. നരേന്ദ്രമോദിക്കും അമിത് ഷാക്കും എതിരെ ആരോപണം ഉയർന്ന കേസാണ് ഇത്. മരണം അന്വേഷിക്കണമെന്ന പൊതു താത്പര്യ ഹർജി തള്ളിയത് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയാണ്.
ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെയും പ്രാദേശിക വ്യത്യാസങ്ങളെയും കുറിച്ചറിയുന്നവർ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നെങ്കിൽ ചില വിധികൾ ഉണ്ടാകുമായിരുന്നില്ലെന്ന് കുര്യൻ ജോസഫ് പറഞ്ഞു. ബി ജെ പി സുപ്രീം കോടതിയിൽ ഇടപെടുന്നു എന്ന വിവരം സുപ്രീം കോടതിയിലെ പല ജഡ്ജിമാർക്കും അറിയാമായിരുന്നു. രഞ്ജൻ ഗോഗോയി ബിജെപിക്ക് എതിരാണ്. ദീപക് മിശ്രയുടെ ശബരിമല വിധി ജനുവരി 22 ന് പുനംപരിശോധിക്കാൻ വരെ സാധ്യതയുണ്ടെന്ന തരത്തിലാണ് കുര്യൻ ജോസഫ് സംസാരിക്കുന്നത്.
ജസ്റ്റിസ് ദീപക് മിശ്രയെ ദേശീയ മനുഷ്യപകാശ കമ്മീഷൻ അധ്യക്ഷനാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. ഇപ്പോഴത്തെ കമ്മീഷന്റെ കാലാവധി മൂന്നു വർഷമായി കുറയ്ക്കുമ്പോൾ ഇപ്പോഴത്തെ അധ്യക്ഷൻ ജസ്റ്റിസ് ദത്തുവിന് പുറത്തുപോകേണ്ടി വരും. ജസ്റ്റിസ് ദത്തു പോയാൽ ജസ്റ്റിസ് മിശ്ര കമ്മീഷൻ തലപ്പെത്തെത്തും. ജസ്റ്റിസ് കുര്യൻ ജോസഫിന് ഇക്കാര്യമറിയാം.
ജസ്റ്റിസ് കുര്യൻ ജോസഫ് സർവീസിൽ നിന്നും വിരമിച്ച ശേഷം സർക്കാർ നൽകുന്ന ഒരു ജോലിയിലും പ്രവേശിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അത് ദീപക് മിശ്രക്ക് പ്രഹരമായി ആണ് നിയമലോകം കരുതുന്നത്.
ശബരിമല വിധി ബിജെപിയെ സംബന്ധിച്ചത്തോളം അനിവാര്യമായിരുന്നു. അതിലൂടെ അവർ നേടിയ വിശ്വാസം വളരെ വലുതാണ്. എൻ എസ് എസിനെ പോലുള്ള സമുദായ സംഘടനയെ ഒപ്പം കൊണ്ടു വരാൻ അവർക്ക് കഴിഞ്ഞു. ശബരിമലയിലെത്തുമെന്ന അമിത്ഷായുടെ പ്രഖ്യാപനം വിഷയം തീർക്കാൻ അവർക്ക് ഉദ്ദേശമില്ല എന്നതിന്റെ തെളിവാണ്. ഇപ്പോഴും വിധിയെ തള്ളി പറയാൻ അമിത് ഷായോ രാജ്നാഥ് സിംഗോ മോദിയോ തയ്യാറായിട്ടില്ല. എന്തിന് ശ്രീധരൻ പിള്ളയോ രാജഗോപാലോ തയ്യാറായിട്ടില്ല. സുപ്രീം കോടതിയിൽ നടക്കുന്നതെല്ലാം ശരിയല്ലെന്ന സൂചനയാണ് കുര്യൻ ജോസഫ് നൽകുന്നത്.
https://www.facebook.com/Malayalivartha


























