നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളത്തു ? വിശ്വാസികൾക്കിടയിൽ സർക്കാർ ജാതി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് എൻ എസ് എസ്.വിശ്വാസികള്‍ക്കിടയില്‍ ജാതി തിരിവുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി. സവര്‍ണനെന്നും അവര്‍ണനെന്നും ജാതീയ വേര്‍തിരിവുണ്ടാക്കുന്നു. വിഷയത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നും യുവതീപ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ലെന്നും എന്‍എസ്എസിന്‍റെ വാര്‍ത്താകുറുപ്പില്‍ പറയുന്നു.
നവോത്ഥാനവും ശബരിമലയിലെ യുവതീപ്രവേശനവുമായി എന്തു ബന്ധമാണുള്ളതെന്ന് എന്‍എസ്എസ് ചോദിക്കുന്നു. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവർത്തനങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങളുടേയും ആശ്വരവിശ്വാസത്തിന്‍റേയും പ്രശ്നമാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. നവോത്ഥാന പ്രവർത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഇത്തരം നീക്കങ്ങളിലൂടെ സംസ്ഥാനത്ത് നിരീശ്വരവാദം നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടപ്പാക്കുന്നത് - അദ്ദേഹം തുറന്നടിച്ചു.
ഈ വസ്തുത തിരിച്ചറിഞ്ഞ കേസ് ഉത്ഭവിച്ചപ്പോൾ തന്നെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകാതെ, അതിന് അനുകൂല സത്യവാങ്മൂലം നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും തടങ്കിലാക്കി നിർത്തി, ചോദിച്ചുവാങ്ങിയ ഈ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തിന്‍റെ ഭാഗമാണ് നവോത്ഥാനത്തിന്‍റെ പേരിൽ നടത്തിയ ആ സംഗമവും എന്നു പറഞ്ഞാൽ തെറ്റുണ്ടോ? അദ്ദേഹം ചോദിച്ചു.
സർക്കാർ എത്രതന്നെ ശ്രമിച്ചാലും, ഈശ്വരവിശ്വാസികൾക്കിടയിൽ സവർണ്ണ, അവർണ്ണ ചേരിതിരിവോ ജാതിസ്പർദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അതവർക്ക് തെറ്റുപറ്റിയെന്ന് പറയാതെ വയ്യ എന്നും എന്‍എസ്എസ് വാര്‍ത്താകുറുപ്പില്‍ പറഞ്ഞു.
നേരത്തെ, ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെയും എൻഎസ്എസ് ശക്തമായി എതിർത്തിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ ദർശനം സാധ്യമാകണമെങ്കിൽ നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടൻ പിൻവലിക്കണമെന്നും ശബരിമല പോലെയുള്ള പുണ്യസ്ഥലത്ത് 144 പ്രഖ്യാപിച്ചതു തെറ്റാണെന്നുമായിരുന്നു ആദ്യ വിമർശനം.
ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും സുകുമാരൻ നായർ അന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























