നട അടച്ച തന്ത്രിയുടെ നടപടി ഗൗരവമായി കാണണം; നട അടച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് കോടിയേരി

ശബരിമല നടയടിച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. ശബരിമലയില്‍ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാര്‍ഥ്യമായി അംഗീകരിക്കാന്‍ കഴിയണമെന്നും കോടിയേരി വ്യക്തമാക്കി.
പലഘട്ടങ്ങളിലും സ്ത്രീകള്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. സായുധ പോലീസിനെ ഉപയോഗിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു ഘട്ടത്തിലും ഉണ്ടായില്ല. ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ ദര്‍ശനം നടത്തിയിരിക്കയാണ്. അത് യാഥാര്‍ഥ്യമായി അംഗീകരിക്കണം. സ്ത്രീകള്‍ വരട്ടെ എന്ന് തീരുമാനിക്കയാണ് വേണ്ടത്.
ഇത്തരത്തില്‍ പ്രകോപനമായ നിലപാട് തന്ത്രി സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തിന്റെ പേരിലാണ് ഈ നടപടി എന്ന് സുപ്രീം കോടതി പരിശോധിക്കണം. ഉപസമിതിയും ഈ വിഷയത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തണം. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം തന്ത്രി നടത്തണം. ഏതെങ്കിലും ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉത്തരവാദിത്യം പൂര്‍ണമായും തന്ത്രിക്കാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം. പരിഹാരക്രിയയുടെ ആവിശ്യമൊന്നും ഇവിടെ ഇല്ല. ആചാരങ്ങള്‍ ഭരണഘടനയ്ക്ക് താഴെയാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.
സ്ത്രീകളെ കയറ്റണം എന്ന നിര്‍ബന്ധം സി.പി.എമ്മിന് ഇല്ലായിരുന്നു. അതിന് ആഗ്രഹിച്ച് സ്ത്രീകള്‍ എത്തിയാല്‍ അതിന് അവസരമുണ്ടാവണം എന്നായിരുന്നു പാര്‍ട്ടി നിലപാട്. അതിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടും. വനിതാ മതിലും സ്ത്രീകള്‍ കയറിയതും തമ്മില്‍ ഒരു ബന്ധവുമില്ല. ബി.ജെ.പിയുടെ പരിഹാസ്യ സമരം അവസാനിപ്പിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി പോകേണ്ടി വന്ന കനദുര്‍ഗ്ഗയും അഡ്വ. ബിന്ദുവുമാണ് ഇന്ന് ദര്‍ശനം നടത്തിയത്. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസ് അൽപസമയത്തിന് മുൻപ് സ്ഥിരീകരിച്ചു.
സന്നിധാനത്ത് നിന്നും മടങ്ങുന്ന യുവതികളുടെ ദൃശ്യങ്ങള്‍ വാർത്താ ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയില്‍ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ മാസം 24 ന് ശബരിമലയിലെത്തി ദർശനത്തിന് എത്തി സാധ്യമാവാതെ മടങ്ങിയവരാണ് കനക ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു.
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടതായി വന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു.തുടർന്നായിരുന്നു ഇന്ന് ഇരുവരും ദർശനം നടത്തിയത്.
എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്ന് പോയതെന്ന് അവരുടെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറയുന്നു. കനക ദുര്‍ഗയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനാണ്. അതുകൊണ്ടുതന്നെ ബിജെപി ഇനി എന്ത് നിലപാട് എടുക്കുമെന്നത് വ്യക്തമല്ല. അങ്ങാടിപ്പുറത്തുള്ള അവരുടെ വീടിന് സുരക്ഷ ശക്തമാക്കി. വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്ന നിലപാടിലാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍.
കഴിഞ്ഞമാസം വീട്ടില്‍ നിന്ന് പോയതാണ് കനക ദുര്‍ഗ. പിന്നീട് തിരിച്ചുവന്നിട്ടില്ല. കഴിഞ്ഞ മാസം 24ന് അവര്‍ ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ ദര്‍ശനം നടത്താന്‍ പ്രതിഷേധം കാരണം സാധിച്ചില്ല. അന്ന് പോലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. വീണ്ടും തിരിച്ചെത്തുമെന്ന് പറഞ്ഞാണ് അന്ന് കനക ദുര്‍ഗയും ബിന്ദുവും മടങ്ങിയത്.
ശബരിമലയില്‍ നിന്ന് മടങ്ങിയെങ്കിലും ഇരുവരും വീട്ടിലേക്ക് തിരിച്ചില്ല. പകരം പത്തനംതിട്ടയിലും കോട്ടയത്തുമായി കഴിയുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ പോലീസ് സംരക്ഷണയിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ശബരിലമയലേക്ക് പോകുകയാണെന്ന് ഇരുവരും വീട്ടില്‍ പറഞ്ഞിരുന്നില്ല.
തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്നാണ് കനക ദുര്‍ഗ വീട്ടില്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വീട്ടുകാര്‍ അറിയുന്നത്. കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നതിന് തങ്ങള്‍ എതിരാണെന്നും തങ്ങള്‍ വിശ്വാസികളാണെന്നും കനക ദുര്‍ഗയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീവേഷത്തില്‍ തന്നെയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. എന്നാല്‍ പതിനെട്ടാം പടി കയറാന്‍ സാധിച്ചില്ല. മറ്റൊരു വഴിക്കാണ് ഇവരെ ദര്‍ശനത്തിന് പോലീസ് സൗകര്യം ഒരുക്കിയത്. പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും പോലീസ് സംരക്ഷണം നല്‍കിയെന്നും ബിന്ദു പറഞ്ഞു.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരവെ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ബിന്ദു പറഞ്ഞു. ആരും പ്രതിഷേധിച്ചില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ലെന്നും ബിന്ദു പറഞ്ഞു.പതിനെട്ടാം പടിയല്ല കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനത്തിന് എത്തിയത്. പകരം വിഐപി ലോഞ്ച് വഴിയാണ്. പോലീസുകാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെല്ലാം കയറുന്ന വഴിയാണ് ഇവരെ ദര്‍ശനത്തിന് എത്തിച്ചത്.
അതേ സമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് അടച്ച ശബരിമല നട വീണ്ടും തുറന്നു. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെ പരിഹാരക്രിയ നടത്തിയതിന് ശേഷമാണ് നട തുറന്നത്.
https://www.facebook.com/Malayalivartha

























