ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം; ബിജെപി തെരുവിലേക്ക് ; കടകംപ്പള്ളിക്കും ശൈലജക്കും കരിങ്കൊടി

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരിെങ്കാടി പ്രയോഗം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പരിപാടി നടക്കുന്നതിനിടക്കാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി. ഗോപിനാഥും മറ്റൊരു പ്രവർത്തകനും കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അതേസമയം ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെയും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത് എത്തിയിരുന്നു. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടതായി വന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു.
ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.
ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഇവിടെ ഇവര്‍ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള്‍ അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
അതേസമയം യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ച ശബരിമലനട വീണ്ടും തുറന്നു. തന്ത്രി കണ്‌ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. ഇതിനെ തുടർന്ന് സന്നിധാനത്തേയ്‌ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്‌ചിത്തം എന്നിവയ്‌ക്ക് ശേഷമാണ് നടതുറന്നത്.
https://www.facebook.com/Malayalivartha



























