മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ രാജ്ഭവനിൽ സന്ദര്‍ശിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ നാള്‍വഴികള്‍ അദ്ദേഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു; കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകൾ മാത്രം; കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബിജെപിക്കു കഴിയുമോ?

കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ എത്രകണ്ട് വിജയിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അതിലെ ഏറ്റവും നിര്‍ണ്ണായകനിമിഷവും ഇന്നലെ കടന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ രാജ്ഭവനിൽ സന്ദര്‍ശിച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വസ്തുനിഷ്ഠമായ നാള്‍വഴികള്‍ അദ്ദേഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ഒരു തീരുമാനമെടുക്കാന്‍ ഗവർണർ പി.സദാശിവത്തിന് ഈ റിപ്പോര്‍ട്ട് സഹായകമാവും.
ശബരിമല സന്നിധാനത്തു രണ്ടു യുവതി കയറിയതിന്റെ പേരില്‍ കർമസമിതി നടത്തിയ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് വിശദമായ വിവരണമാണ് മുഖ്യമന്ത്രി നൽകിയത്. കേരളത്തിലെമ്പാടും അഴിച്ചുവിട്ട അക്രമങ്ങളോട് നാടിന്റെ പല ഭഗത്തും നാട്ടുകാര്‍ പ്രതിരോധത്തിനു തയ്യാറായി. ചിലയിടത്ത് വ്യാപാരികളും ചിലയിടത്ത് ഡിവൈഎഫ്ഐക്കാരുമാണ് അക്രമികള ചെറുത്തതെങ്കില്‍ എടപ്പാള്‍ പോലുള്ള പ്രദേശങ്ങളില്‍ നാട്ടുകാര്‍ മൊത്തമായി നിന്നാണ് അക്രമികളെ തുരത്തിയത്. ഇതുവരെയായി മൊത്തം 1137 കേസ് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. മറ്റു സംഘടനകളില്‍ പെടുന്നവര്‍ വെറും 831 ആണ്. ഇതൊക്കെകേട്ട് ഗവര്‍ണര്‍ മൂക്കത്തു വിരല്‍വെച്ചെന്നാണ് മുഖ്യമന്തിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
രാഷ്ട്രപതി ഭരണത്തിനുള്ള ആഗ്രഹം ആദ്യം പ്രകടമാക്കുന്നത് സുകുമാരന്‍ നായരാണ്. നാമജപസമരം ഒരു ഘട്ടം പിന്നിട്ടപ്പോള്‍തന്നെ അദ്ദേഹത്തിന്റെ ഭീഷണി കേന്ദ്രത്തെ ഇടപെടുവിക്കും എന്നായിരുന്നു. തങ്ങള്‍ നടത്തുന്നത് വിമോചനസമരമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചുകളഞ്ഞു. അതിനര്‍ത്ഥം കേന്ദ്രത്തെക്കൊണ്ട് ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ്. പണ്ട് എന്‍എസ്എസ്ചെയ്തു വിജയിച്ച വഴിയാണ്. അതു നല്ല പരിപാടിയാണല്ലോ എന്ന് ശ്രീധരന്‍പിള്ളയ്ക്കും ബിജെപി നേതാക്കള്‍ക്കും തോന്നുകയും ചെയ്തു. ശബരിമലയെ സംബന്ധിച്ച എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് യുവതികള്‍ മല കയറുക കൂടി ചെയ്തതോടെ മുഖം നഷ്ടപ്പെട്ട ബിജെപിയ്ക്ക് ഇനി ഏക ലക്ഷ്യം രാഷ്ട്രപതി ഭരണമാണ്.
കേന്ദ്ര ബിജെപി നേതാക്കളില്‍ ഒരു വിഭാഗവും കേരള ബിജെപിയ്ക്ക് പിന്തണയുമായുണ്ട്. അതിന്റെ പിന്‍ബലത്തിലാണ് ശ്രീധരന്‍പിള്ളയും സംഘവും രാഷ്ട്രപതിയെക്കണ്ട് കേരളം ഭരിക്കാന്‍ വന്നേ പറ്റൂ എന്ന് അഭ്യര്‍ത്ഥിച്ചത്. കേരളമാകെ അക്രമമാണെന്നും സാമൂഹ്യവിരുദ്ധശക്തികള്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം രാഷ്ട്രപതിയോടു വിവരിച്ചു. ശബരിമലയില്‍പ്പോലും കഴപ്പമാണ്. സ്ത്രീകള്‍ക്കു നേരേ പോലും ആക്രമണം നടത്തുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ഇതിനൊക്കെയുള്ള മറുപടിയാണ് ഗവര്‍ണറിലൂടെ മുഖ്യമന്ത്രി ഇന്നലെ റിപ്പോര്‍ട്ടായി കൊടുത്തത്. ശ്രീധരന്‍പിള്ള പറയുന്ന അക്രമം സത്യമാണെന്നും പക്ഷേ, അതു നടത്തുന്നത് സംഘപരിവാറാണെന്നും കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ശബരിമലയില്‍ സമരം ചെയ്ത ഏക പ്രസ്ഥാനവും സംഘപരിവാറാണെന്നും അവിടെ സ്ത്രീകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളും റിപ്പോര്‍ട്ട് വിവരിക്കുന്നു. ഇതിനെല്ലാം നേരേ ശകത്മായ നിയമനടപടികള്‍ എടുത്തിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ കേരളം ശാന്തമാണന്നും റിപ്പോര്‍ട്ടിലൂടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
എന്തായാലും, ഈ റിപ്പോര്‍ട്ടോടെ കേരളഭരണം ഏറ്റെടുക്കാനുള്ള സാദ്ധ്യത ഭരണഘടനാപരമായി വിരളമായിരിക്കുന്നു എന്നാണ് നിയമജ്ഞര്‍ പറയുന്നത്. അങ്ങനെ എന്തെങ്കിലും രാഷ്ട്രീയനീക്കം നടന്നാല്‍ സുപ്രീംകോടതിയില്‍ ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായക രേഖയാകും. പിണറായി വിജയന്‍ ഒരാഴ്ച കൊണ്ട് പുഷ്പം പോലെ തിരികെ മുഖ്യമന്തിക്കസേരയിലെത്തുകയും ചെയ്യും. വലിയ നാണക്കേടിന് അതു വഴിതെളിക്കും. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കൂടിയായ സദാശിവത്തിന് രാഷ്ട്രപതി ഭരണത്തിന് അതുകൊണ്ടുതന്നെ സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടണമെന്ന ആവശ്യത്തിന് അനുകൂലമായ ഒരു റിപ്പോര്‍ട്ട് കൊടുക്കുക സാദ്ധ്യമല്ല.
തിരഞ്ഞെടുപ്പ് തലയ്ക്കു മുകളില്‍ വന്നുനില്‍ക്കുന്ന ഈ സമയം രാഷ്ട്രപതി ഭരണം വലിയ മണ്ടത്തരമായിപ്പോകുമെന്ന് ബിജെപിയില്‍ത്തന്നെ ഒരു വലിയ വിഭാഗത്തിന് അഭിപ്രായമുണ്ട്. അതുകൊണ്ട് അധികം വൈകാതെ രാഷ്ട്രപതി ഭരണത്തെ സംബന്ധിച്ച മോഹവും കേരളാ ബിജെപിയ്ക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് സാഹചര്യം വ്യക്തമാക്കുന്നത്.
ഇനിയെന്ത് എന്ന ചിന്ത സംസ്ഥാന നേതൃത്വത്തില്‍ ശക്തമാണ്. നരേന്ദ്ര മോദിയുയുടെയോ അമിത് ഷായുടെയോ നടത്തുന്ന സന്ദര്‍ശനം രണ്ടു ദിവസം വാര്‍ത്തായാക്കാമെന്നതിനപ്പുറം എന്തൊക്കെ സാധ്യതകളാണ് ഉള്ളതെന്ന് പരിശോധനയിലാണ് നേതൃത്വം. വമ്പന്മാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമം വേണ്ടവിധം വിജയിച്ചിട്ടില്ല. ഒരു വിധം പിടിച്ചുകൊണ്ടുവന്ന പിസി ജോര്‍ജ് യുഡിഎഫിലേക്ക് തിരിച്ചുപോയിരിക്കുന്നു. മാത്രമല്ല, തന്റെ പുതിയ ലാവണം ഉറപ്പിക്കാനും വിശ്വസ്തത പ്രകടിപ്പിക്കാനും വരും ദിനങ്ങളില്‍ ജോര്‍ജ് ബിജെപിയെ മുഴുത്ത തെറി വിളിക്കാനും സാദ്ധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ തന്നെ നല്ല സമയം വേണ്ടിവരും. ശബരിമല സമരമാണെങ്കില്‍ കെട്ടടങ്ങിയിരിക്കുന്നു. അവിടെ യുവതീ പ്രവേശനം ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായി. അതോടെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിരാഹാരം പോലും അപ്രസക്തമായി. അടുത്ത മൂന്നു മാസം കൂടി ശബരിമല വിഷയം സജീവമായി നിർത്തുകയാണ് ലക്‌ഷ്യം. വീണ്ടും ഹര്‍ത്താലും നാമജപ സമരവും നടത്തുന്ന ശ്രമങ്ങളെല്ലാം പാതിവഴി ഉപേക്ഷിച്ചിരിക്കുകയാണ്. ഒരു ലക്ഷം പേരെ വച്ച് സെക്രട്ടറിയേറ്റ് വളയലും മഹാരഥയാത്രയും ആസൂത്രണം ചെയ്തെങ്കിലും അസാദ്ധ്യമെന്നു മനസ്സിലാക്കി വേണ്ടെന്നുവച്ചു. പുതിയ തന്ത്രങ്ങളൊരുക്കുകയാണ് ബി ജെ പി നേതൃത്വം.
https://www.facebook.com/Malayalivartha























