ശബരിമലയില്‍ സ്ഥിതിഗതികള്‍ ശാന്തം, നശിപ്പിക്കാനാണോ അങ്ങോട്ട് പോവുന്നത്; മകരവിളക്ക് കാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയിൽ

മകരവിളക്ക് കാലത്ത് ശബരിമല സന്ദര്‍ശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയിൽ. എന്നാൽ ശബരിമലയില്‍ നിലവിൽ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ സുരേന്ദ്രൻ അങ്ങോട്ടേക്ക് പോവുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു.
ഈ സീസണില്‍ ഇയാളെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ചിത്തിര ആട്ട വിശേഷ സമയത്ത് ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. സമാന കുറ്റക്യത്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.
ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്.
കെ. സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുരേന്ദ്രന്‍ നടത്തിയത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. സുരേന്ദ്രന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ വിമര്‍ശനം. 21 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങിയത്.
അതേസമയം മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി.സുരേന്ദ്രന്‍ രംഗത്ത് വന്നു. ശബരിമലയിലെ യുവതി പ്രവേശനവമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് മകരവിളക്ക് ദിവസം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പോലീസുകാര്‍ക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കെ തിരുവാഭരണ ഘോഷയെ അനുഗമിക്കാവു എന്നാണ് പോലീസ് നിര്‍ദ്ദേശം. ഇതിനെതിരെയാണ് സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കുമെന്നായിരുന്നു ഇതിനെതിരായ സുരേന്ദ്രന്റെ വാക്കുകള്‍. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ എന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
അയ്യപന്റെ തിരുവാഭരണം ഇനി മുതല്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ എടുക്കും. അയ്യപ്പന്റെ കുടുംബാംഗങ്ങളും ഗുരുസ്വാമിയും വേണ്ടാ എന്ന് പൊലീസിന്റെ ഉത്തരവ്. ഭക്തജനങ്ങള്‍ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. പോലീസ് കൊടുക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ തിരുവാഭരണത്തെ അനുഗമിക്കാന്‍ അനുമതിയുള്ളൂ പോലും. പത്തനംതിട്ട എസ്. പി. നാരായണന്റേതാണ് ഇണ്ടാസ്. ഡി. ജി. പി യുടെ നിര്‍ദ്ദേശാനുസരണമാണ് ഉത്തരവ്. മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പൊലീസ് അകമ്ബടി. ഇത് അംഗീകരിച്ചുകൊടുക്കാന്‍ ഏതായാലും അയ്യപ്പഭക്തര്‍ തയ്യാറാവില്ല. സുപ്രീംകോടതി ഉത്തരവില്‍ ഇതും പറഞ്ഞിട്ടുണ്ടോ? നാരായണ ! നാരായണ!
https://www.facebook.com/Malayalivartha























