അടിയും തൊഴിയും അണികൾക്ക് മാത്രം, നേതാക്കന്മാർക്ക് കേസുമില്ല കോടതിയുമില്ല;പണിമുടക്കുകളിലും ഹര്‍ത്താലുകളുടെയും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ക്ക് നശിപ്പിക്കുന്നവർക്കെതിരെ ജാമ്യം ഇല്ലാ കുറ്റം ചുമത്തി അകത്തിടാന്‍ നിയമം കൊണ്ടുവന്ന് സർക്കാർ ; സ്വന്തം പാർട്ടിയിലെ നേതാക്കൾ കേസിൽ പെട്ടപ്പോൾ ഊരാൻ പിന്നാമ്പുറ ചർച്ചകൾ സജീവം

പണിമുടക്കുകളുടെയും ഹര്‍ത്താലുകളുടെയും മറവില്‍ സ്വകാര്യ സ്വത്തുക്കള്‍ക്ക് പോലും നഷ്ടംവരുത്തുന്നവര്‍ക്കെതിരെ ജാമ്യം ഇല്ലാ കുറ്റം ചുമത്തി അകത്തിടാന്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇക്കേസില്‍ ആദ്യ ഇരകളായി സ്വന്തം പാര്‍ട്ടിക്കാരെ തന്നെ കിട്ടിയത് കൗതുകകരമായി. പാര്‍ലമെന്റ് -അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ക്കെതിരെയും കേസുകള്‍ വന്നതോടെ പരസ്പര ധാരണയിൽ കേസില്‍ നിന്ന് ഊരാന്‍ നേതാക്കന്‍മാര്‍ തയ്യാറെടുക്കുന്നു. ജില്ലാ തലത്തിലുള്ള രണ്ടു പ്രമുഖ നേതാക്കള്‍ ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയും നടത്തിക്കഴിഞ്ഞു .കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രണ്ടു ദിവസത്തെ പണിമുടക്കിന്റെ മറവില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ അടിച്ചുതകര്‍ത്ത രണ്ട് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളാണ് കേസിലെ ആദ്യപ്രതികള്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളും, ഇതിനു പിന്നാലെ റെയില്‍വേ പ്രെട്ടക്ഷന്‍ ഫോഴ്‌സ്(ആര്‍.പി.എഫ്) ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ നിരത്തിപിടിച്ച് എടുത്ത കേസുകളിലും എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പല പ്രമുഖരും പ്രതിസ്ഥാനത്ത് എത്തിയതോടെയാണ് സംഗതി ചൂടുപിടിച്ചത്.
പ്രതികളായവര്‍ക്ക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രയാസമുണ്ടാകുമെന്ന ധാരണപരന്നതോടെയാണ് അനുരജ്ഞ നീക്കം സജീവമായത് ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാനപ്രസിജഡന്റ് ഒഴികെ ബി.ജെ.പിയുടെ 25 ഓളം സംസ്ഥാനഭാരവാഹികള്‍ക്കെതിരെ സംസ്ഥാന പോലീസാണ് കേസെടുത്തത്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമായതിനാല്‍ സംസ്ഥാന പോലീസ് കേസെടുത്താലും ഇടതു നേതാക്കള്‍ ഊരിപോകുമെന്നതിനാല്‍ ബി.ജെ.പിയുടെ സമ്മര്‍ദത്താല്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ റെയില്‍വേ പോലീസിനെക്കൊണ്ട് കേസ് എടുപ്പിക്കുകയായിരുന്നു.
ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ മൂന്നു വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണസേന കേസെടുത്തത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലുമാകില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. ട്രെയിനുകള്‍ മുടങ്ങിയത് എത്ര സമയമാണെന്ന് കണക്കാക്കി മിനിറ്റിന് 400 രൂപ വീതം ഈടാക്കാനും നീക്കമുണ്ടായി.
തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ജാമ്യം എടുത്തില്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നതിനാല്‍ നേതാക്കള്‍ തമ്മില്‍ ധാരണയിലാകുകയായിരുന്നു. സി്.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെതുമടക്കം എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും പ്രമുഖരായ 130 പേര്‍ക്കെതിരെയാണ് സംസ്ഥാന വ്യാപകമായി കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തു വരികെയുമാണ്
ജില്ലാ നേതാക്കന്‍മാര്‍ ഇന്നലെ നടത്തിയ പ്രാഥമിക ചര്‍ച്ച വിജയമായതോടെ ഇന്നു മുതല്‍ സംസ്ഥാന നേതാക്കന്‍മാര്‍ ചര്‍ച്ചയില്‍ പങ്കാളികളാകും. എല്ലാം കോംപ്ലിമെന്റ്സാക്കും എന്നാണിപ്പോൾ പറഞ്ഞു കേൾക്കുന്നത്. മുൻപ് കണ്ണൂരിൽ ആക്രമണം നേതാക്കൾക്ക് നേരെ തിരിഞ്ഞപ്പോൾ പരസ്പരം ധാരണയായപോലെ കേസും വഴക്കുമൊക്കെ അണികൾക്ക് മാത്രം.
https://www.facebook.com/Malayalivartha



























